നഷ്ട സൗഹൃദത്തിന്റെ പത്താണ്ട് തികയുമ്പോള്‍.




നിറ കണ്ണുകളോടെ അന്ന് കിഴിശേരിയിലെ ജി.എല്‍.പിയിലേക്ക് കയറി വന്ന നൂറോളം കുരുന്നുകള്‍. അപരിചിത്വത്തിന്റെ വലിയ മതില്‍കെട്ടുകള്‍ക്കിടയില്‍ വാക്കുകള്‍ കിട്ടാതെ അവരങ്ങനെ മുഖം നോക്കി നിന്നു. മുകത നിറഞ്ഞു നിന്ന അന്തരീക്ഷം. ആര്‍ക്കും ഒന്നും പറയാനാവാത്ത പേടിപ്പെടുത്തുന്ന നിശബ്ദത. നേര്‍ത്ത തേങ്ങലുകളുടെയും വല്ലപ്പോഴും പരിധി വിട്ടുയരുന്ന പൊട്ടിക്കരച്ചിലിന്റെയും ശബ്്ദമല്ലാതെ ആ നിശബ്ദതക്ക് ഭംഗം വരുത്തുന്ന ആരവങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുട്ടികള്‍.
 ആര്‍ക്കും ഒന്നും പറയാനില്ലാത്ത ആ തേങ്ങിക്കരച്ചിലുകള്‍ക്കിടയിലേക്കാണ് ചുണ്ടില്‍ ഒരു പാല്‍പുഞ്ചിരി വിടര്‍ത്തി "അയ്യേ വല്യ കുട്ട്യോളൊക്കെ ഇങ്ങനെ കര്യോന്ന് '' ചോദിച്ച് ശോഭ ടീചര്‍ കടന്നുവന്നത്. ഉപ്പയും ഉമ്മയും കൂട്ടിനില്ലാത്തതിന്റെ വേദന കരഞ്ഞുതീര്‍ക്കുന്ന കുസൃതിക്കരുന്നുകള്‍ക്കിടയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ശോഭ ടീച്ചര്‍ സൗഹൃദത്തിന്റെ മായിക ലോകം പണിതു.. അപരിചത്വത്തിന്റെ മതില്‍കെട്ടുകള്‍ തകര്‍ത്ത് അതോടെ ക്ലാസില്‍ ആളനക്കങ്ങളും കുസൃതിച്ചിരികളും ഉയര്‍ന്നുപൊങ്ങി...ജാതി മത വര്‍ണ വര്‍ഗങ്ങള്‍ക്കതീതമായി അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ മാരി വില്ലുകള്‍ സപ്്ത നിറങ്ങളില്‍ തിളങ്ങി നിന്നു...
ജി.എല്‍.പി സ്‌കൂളിനെക്കുറിച്ചോര്‍ക്കുമ്പോഴല്ലാം ഹൃദയത്തിലേക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം വേര്‍പ്പെട്ടു കഴിഞ്ഞ നിഷ്‌കളങ്കമായ ആ ചങ്ങാതിക്കൂട്ടങ്ങളാണ്. ഒരിക്കലും തകര്‍ന്നടിയില്ലെന്ന് സ്വപ്്‌നം കണ്ടിരുന്ന, ഉറച്ച് വിശ്വസിച്ചിരുന്ന ആത്മ സുഹൃത്തുക്കള്‍ പത്ത് വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും കാണാനോ സംസാരിക്കാനോ പിടി തരാതെ അകലങ്ങളില്‍ ജീവിക്കുമ്പോള്‍ നഷ്ട സൗഹൃദത്തിന്റെ വേദന നിറഞ്ഞ പത്താമാണ്ടിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍..
 ശുഐബ്, ആരിഫ്(ജാതി) ജിത്തു, ജിതിന്‍, മുനവ്വര്‍, ബാസിം, വൈഷ്ണവ്, ബാസിത്ത്, അരുണ്‍......... ഒന്നാം ക്ലാസില്‍ നിന്നു തന്നെ സൗഹൃദത്തിന്റെ ആ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പന്തലിച്ചു തുടങ്ങിയിരുന്നു..പഠനത്തിലും കലാ മല്‍സരങ്ങളിലും കായിക ഇനങ്ങളിലുമെല്ലാം അടര്‍ത്തി മാറ്റാനാവാത്ത വിധം അവര്‍ സ്‌കൂള്‍ വരാന്തകളില്‍ നിറഞ്ഞു നിന്നു..കലഹിച്ചും കളി പറഞ്ഞും ചിരിച്ചും കളിച്ചും കൂടെ കരഞ്ഞുമെല്ലാം ബാല്യ കാലത്തിന് അവര്‍ നിറം പകര്‍ന്നു...കാലാന്തരങ്ങള്‍ക്കിടയില്‍ ആ കണ്ണിയിലേക്ക് പിന്നെയും പലരും കടന്നുവന്നു...അനസ്, ഫായിസ്, ബബ്്‌ലു, ഇര്‍ഷാദ്, വലീദ്, അമീന്‍, സുധീഷ്, അന്‍ഷാദ് റാഷിദ്...പേര് പോലും മറന്നു തുടങ്ങിയ ഒരുപാടാളുകള്‍...പിസ്‌ക്ക മത്തായി എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ  വിളിക്കുന്ന മത്തായിക്കാക്കയുടെ പീടികയിലെ ഉപ്പിലിട്ടത് ആസ്വദിച്ച് കഴിച്ചും മന്‍സൂറാക്കയുടെ അമ്പത് പൈസയുടെ നറുക്കില്‍ ലഭിക്കുന്ന ഒരു രൂപയുടെ അച്ചാറിന് പ്രതീക്ഷകളോടെ കാത്തിരുന്നും ഒരു രൂപയുടെ സിപ്പ് അപ്പ് വാങ്ങി അഞ്ചാറാളുകള്‍ പങ്കിട്ട് കഴിച്ചും ജീവിതത്തിന് ഹരം പകര്‍ന്നവര്‍. വീട്ടില്‍ നിന്ന് പൊതിഞ്ഞു നല്‍കുന്ന ഭക്ഷണപ്പൊതിയിലെ ഉപ്പേരികള്‍ വട്ടത്തിലിരുന്ന് പരസ്പരം പങ്ക് വെച്ചു കഴിച്ചിരുന്ന ആഘോഷ നാളുകള്‍..എല്ലാ സ്മൃതി പഥങ്ങളില്‍ മാത്രം അവശേഷിക്കുന്ന നൊമ്പരങ്ങളായി മാറിയതിന്റെ പത്താണ്ട് തികയുകയാണിന്ന്...
 വിലക്കുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മിണ്ടിത്തുടങ്ങി,നിരന്തര കലഹങ്ങളിലൂടെ ക്ലാസുകളെ ആഘോഷ മയങ്ങളാക്കി നിര്‍ത്തിയിരുന്ന പെണ്‍കുട്ടികള്‍..സുമയ്യ ബാനു, തസ്്‌നി,ഷക്കീല,സാഹിറ,മുഹ്്‌സിന, ഫസ്്‌ന, ആര്യ...ഇനിയൊരിക്കലും കാണാന്‍ പോലുമാകാതെ, പുതിയ ജീവിതത്തിന്റെ ആഹ്ലാദ രസങ്ങളില്‍ മുഴുകി വലിയ വലിയ സ്വപ്്‌നങ്ങള്‍ കണ്ടിരിക്കുന്നുണ്ടാവും അവരൊക്കെ...ജീവിതമെന്ന വിശാലമെന്ന് നാം കരുതുന്ന യാത്രയിലെ ഏതൊക്കെയോ ഇടവഴികളില്‍ വെച്ച് നാം പരിചയപ്പെടുന്ന പല മുഖങ്ങള്‍.. ഇനിയൊരിക്കലും കണ്ടുമുട്ടുമെന്ന നേരിയ പ്രതീക്ഷകള്‍ പോലുമില്ലെങ്കിലും നാം വീണ്ടും വീണ്ടും ആഗ്രഹിക്കും, അവരയൊക്കെ ഒന്ന് കൂടെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്...
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് പോലും പറയാനാകില്ലെങ്കിലും പത്ത് വയസ്സ് മാത്രമുള്ള നിഷ്‌കളങ്ക ബാല്യങ്ങളായി ഇപ്പോഴും അവര്‍ കണ്‍മുന്നില്‍ ചിരിച്ചു നില്‍ക്കുന്നുണ്ട്..അഞ്ച് വര്‍ഷത്തെ സ്‌കൂള്‍ പഠനം പാതി വഴിയിലുപേക്ഷിച്ച് ചെമ്മാട്ടേക്ക് വണ്ടി കയറിയപ്പോള്‍ കണ്ണീരൊഴുക്കി വിട നല്‍കിയ സ്വര്‍ഗ സമാനമായൊരു സൗഹൃദക്കൂട്ടം.. ബന്ധപ്പെടാന്‍ മാര്‍ഗങ്ങള്‍ പോലുമില്ലാതെ കാഴ്ചകള്‍ക്കപ്പുറത്ത് എവിടയൊക്കെയോ ്അവരൊക്കെയും പരന്ന് കിടക്കുമ്പോഴും 'എന്നെങ്കിലു'മെന്ന വലിയ പ്രതീക്ഷയില്‍ കണ്ണു നട്ട് ഞാന്‍ കാത്തിരിക്കുന്നു...ഒരുനാള്‍ അവരെയെല്ലാവരെയും ഒരിക്കല്‍ കൂടി കാണാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ.....

0 comments:

കൂടൊരുങ്ങും മുമ്പേ ആ കിളി പറന്നകന്നു...


ശൈഖുനാ ഉസ്താദ് വിട പറഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു..ഉസ്താദില്ലാത്ത ദാറുല്‍ ഹുദായുടെ ഒരു പുതുവര്‍ഷത്തിന്  ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു...വിജ്ഞാനത്തിന്റെ ആഴക്കഴങ്ങളിലേക്ക് ഊളിയിട്ട് വിവിധ മേഖലകളില്‍ ആഴത്തിലുള്ള അവഗാഹം നേടി, ജീവിതം കൊണ്ട് സമൂഹത്തിന് മാതൃക തീര്‍ത്ത ശൈഖുനായുടെ ഓര്‍മകളിലായിരുന്നു ഈ റമദാന്‍ മുഴുവന്‍...ഇരുപത്തിരണ്ടാം വയസ്സില്‍ കോടങ്ങാട്ട് ഉസ്താദിന്റെ അടുക്കല്‍ ദര്‍സില്‍ ഓതിയവര്‍ മുതല്‍ ദാറുല്‍ഹുദായിലെ ഉസ്താദിന്റെ അവസാനത്തെ സബ്്ഖില്‍ ഇരുന്നവര്‍ വരെയുള്ള നീണ്ട അമ്പത് വര്‍ഷത്തെ പരിചയങ്ങള്‍ക്കിടയില്‍ നിന്ന് ശൈഖുനായെക്കുറിച്ചുള്ള ഓര്‍മകള്‍ മുങ്ങിത്തപ്പിയെടുക്കാന്‍ ഈ കുറിപ്പുകാരനും നിയോഗിക്കപ്പെട്ടിരുന്നു... വിശുദ്ധ റമദാനിനു മുമ്പ് തുടങ്ങിയ ഈ നിയോഗത്തിനിന്ന്  ഒരു മാസം തികയുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു..ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിക്കുന്നു...പത്ത് വര്‍ഷക്കാലം നമ്മള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശൈഖുനായുടെ ശിഷ്യത്വം ഒരു വിളിപ്പാടകലെ വെച്ച് നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ഹൃദയാന്തരങ്ങളിലെ മുറിവുകളില്‍ വീണ്ടും വീണ്ടും മുളക് പുരട്ടി വേദനിപ്പിക്കുകയാണ്...
 ഉപ്പയുടെ കൈവിരലുകളില്‍ വിരല്‍ കോര്‍ത്ത് ദാറുല്‍ ഹുദാ എന്ന വിശ്വകലാലയത്തിന്റെ അങ്കണത്തില്‍ കാല് കുത്തിയ നിമിഷം മുതല്‍ ശൈഖുനായെക്കുറിച്ച് കേട്ടു തുടങ്ങി. ഇമാം നവവി(റ)യുടെ മത്്‌നുല്‍ അര്‍ബഈനിലെ ഇന്നമല്‍ അഅ്്മാലു ബിന്നിയ്യാത്ത്..എന്ന ഹദീസ് ഓതിത്തന്ന് ദാറുല്‍ ഹുദായിലെ വിദ്യാര്‍ഥികളായി ഞങ്ങളെ ശൈഖുനാ അംഗീകരിച്ച അന്ന് മുതല്‍ ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയതാണ്...ഓരോ വര്‍ഷവും പുതിയ ബാച്ചുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കണക്കുക്കൂട്ടി..ശൈഖുനായുടെ ക്ലാസ് ലഭിക്കാന്‍ ഇനി ഒമ്പത് വര്‍ഷം കൂടി, എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്..കാലാന്തരങ്ങള്‍ക്കിടയില്‍ ആ അകലം അങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു..കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഏറെ സന്തോഷിച്ചു.. ഇന്‍ശാ അല്ലാഹ് അടുത്ത വര്‍ഷം നമുക്കും ശൈഖുനായുടെ ക്ലാസുണ്ടാകും...
 ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് കരുതിയ ആ നിര്‍ണായക നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ എന്തോ വിധിയുണ്ടായിരുന്നില്ല....ജീവിത കാലത്ത് താന്‍ സ്വരുക്കൂട്ടിയ അറിവിന്റെ ഭണ്ഡാഗരം ഞങ്ങളെ കാണിച്ച് കൊതിപ്പിച്ച് കൊതിപ്പിച്ച് കൊതിമൂത്ത് വായില്‍ വെള്ളമൂറിനില്‍ക്കുമ്പോള്‍ ഞങ്ങളോട് ഒരു വാക്കു പോലും പറയാതെ ശൈഖുനാ യാത്രയായി...
 മറവിയെന്ന വലിയ അനുഗ്രഹത്തിനു മുന്നില്‍ ആ വേദന ഉണങ്ങിപ്പോകുമെന്ന് കരുതിയതായിരുന്നു...പക്ഷേ,,ഈ ഒരു മാസം ആ ഓര്‍മകള്‍ വീണ്ടും വീണ്ടും കേട്ടപ്പോള്‍ പറയുന്നവരോടൊക്കെ വല്ലാത്ത അസൂയ തോന്നി...രണ്ടു വിരലും ചെവിയില്‍ തിരുകി ഒന്നും കേള്‍ക്കാതിരുന്നാലോ എന്ന് തോന്നി...കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ശൈഖുനായെ ആവോളം ആസ്വദിച്ചവര്‍..ശൈഖുനായുടെ അവസാന ശിഷ്യന്മാര്‍..ഞാന്‍ മാത്രം ഒരിക്കലും ആ സാന്നിധ്യത്തെ ആഴത്തില്‍ അനുഭവിക്കാനാവാത്ത ഹതഭാഗ്യന്‍....
 നമുക്കനുഭവിക്കാനാവാത്ത സൗഭാഗ്യത്തിന്റെ മഹത്വം വല്ലാതെ കേള്‍ക്കുമ്പോഴുണ്ടാകുന്ന തലവേദന എന്നെയും ബാധിച്ചപ്പോഴാണ് നമുക്ക് ഇനി യാത്രകള്‍ അവസാനിപ്പിച്ച് എഴുതിത്തുടങ്ങാമെന്ന് മറ്റുള്ളവരോട് പറഞ്ഞ് തല്‍ക്കാലത്തിന് ഒന്ന് മനഃശാന്തി കൈവരിക്കാമെന്ന് കരുതി ദാറുല്‍ഹുദായിലും പാണക്കാടുമൊക്കെയായി തങ്ങിയത്... അപ്പോഴാണ് ശൈഖുനായെ വാക്കുകളില്‍ കോര്‍ത്തുവെക്കാനുള്ള വലിയ വെല്ലുവിളിക്ക് മുന്നില്‍ അടിപതറിത്തുടങ്ങിയത്...ഇപ്പോ എന്താന്നറിയില്ല...കീബോഡില്‍ എത്ര വലിഞ്ഞു ടൈപ്പ് ചെയ്തിട്ടും ഞാന്‍ ഉദ്ദേശിച്ച വാക്കുകള്‍ മാത്രം തെളിഞ്ഞു കാണുന്നില്ല..അനുഭവിക്കാനാവാത്ത വലിയ സൗഭാഗ്യത്തെ വാക്കുകളില്‍ വരഞ്ഞുവെക്കാനാവാതെ വിയര്‍ക്കുന്ന ഒരു ഹതഭാഗ്യനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ... ശൈഖുനായെക്കുറിച്ചല്ലാതെ മറ്റെന്തും എന്നോട് പറഞ്ഞാളൂ..പക്ഷേ, ശൈഖുനായെക്കുറിച്ച് കേള്‍ക്കാനെനിക്കാവുന്നില്ല എന്ന് ആരോടും പറയാനാവില്ലല്ലോ...ശൈഖുനായില്ലാത്ത പി.ജി ബ്ലോക്കിലേക്കുള്ള ആദ്യത്തെ ബാച്ചായി വലിഞ്ഞു കയറാനൊരുങ്ങുമ്പോള്‍...മനസ്സ് പറയുന്നു ആ ഓര്‍മകള്‍ തേടി നീ പോകരുതായിരുന്നു......കഠിനഹൃദയനാണെങ്കിലും നിനക്ക് പോലും താങ്ങാവുന്നതിലുമപ്പുറമായിരുന്നു ശൈഖുനാ എന്ന ജ്ഞാനവിസ്മയം..കൂടൊരുങ്ങും മുമ്പേ കിളി പാറുമല്ലോ എന്ന് അന്ന് മൊയ്തീന്‍ക്കയോട് പറഞ്ഞപ്പോള്‍ സ്വപ്‌നത്തില്‍ പോലും നിനച്ചിരുന്നില്ല ....പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ ബില്‍ഡിംഗിലേക്ക് ഞങ്ങള്‍ കാലെടുത്തുവെക്കുമ്പോഴേക്കും ആ ജ്ഞാനവിസ്മയം പറന്നകലുമായിരുന്നെന്ന്...

0 comments:

സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് വേറിട്ട വായനകള്‍






എസ്.കെ. എസ്.എസ്. എഫ് സില്‍വര്‍ ജൂബിലി സമ്മേളനോപഹാരത്തിനുവേണ്ടി മൈന ഉമൈബാനുമായും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗവേഷക ഉമ്മുല്‍ ഫായിസയുമായും നടത്തിയ ഇന്റര്‍വ്യൂ

1. സ്ത്രീ വിദ്യാഭ്യാസത്തിനു അനുകൂലമായ അവസരങ്ങള്‍, സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? അതിനെ പ്രതികൂലമായ ബാധിക്കുന്ന വെല്ലുവിളികള്‍ ഏതൊക്കെയാണ്, താങ്കളുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ.
മൈന ഉമൈബാന്‍: കേരളത്തില്‍ ഇന്ന് സ്ത്രീവിദ്യഭ്യാസത്തിന് അനുകൂല സാഹചര്യങ്ങളാണുളളത്. പൊതുവേ വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയില്ല. സെക്കണ്ടറി തലം വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നതുകൊണ്ട് ദരിദ്രര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതില്‍ പ്രയാസമില്ല. എന്നാല്‍ കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ സെക്കണ്ടറി വിദ്യാഭ്യാസ കാലത്തുതന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പലപ്പോഴും വിവാഹത്തിനുവേണ്ടിയാവും ഈ കൊഴിഞ്ഞുപോക്ക് എന്നത് ഖേദകരമാണ്.
മറ്റൊന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് കാശുളളവര്‍ക്ക് കയറിപ്പറ്റാം. അല്ലെങ്കില്‍ നല്ല മാര്‍ക്കുവേണം എന്ന അവസ്ഥയുണ്ട്. കച്ചവടവത്ക്കരിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസരംഗത്തെ ആശങ്കയോടെയാണ് കാണുന്നത്.
ഉമ്മുല്‍ ഫായിസ:സ്ത്രീകള്‍ എന്നത് ഈ ചര്‍ച്ചയില്‍  ഒരൊറ്റ കാറ്റഗറിയായി കണക്കാക്കി ഒരു വിശദികരണം നല്‍കുവാന്‍  ഏറെ പ്രയാസമുണ്ട് . പലതരം സ്ത്രീകളും പുരുഷന്മാരും ഒക്കെ ഉള്‍പെട്ട അധികാര ബന്ധങ്ങളെ വ്യത്യസ്തമായി കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.  കാരണം, നമുക്കിടയില്‍ വിവിധ മതജാതിവര്‍ഗ്ഗ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രികള്‍ ജിവിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത സാമുഹിക പശ്ചാത്തലങ്ങളില്‍ ജിവിക്കുന്ന സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനങ്ങളും വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരു നിഗമനം . ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ സംവരണം വന്നാല്‍ അതേറെ  സഹായകമാകുന്നത് നേരത്തെ തന്നെ അതൊക്കെ എത്തിപിടിക്കാന്‍ സാധിച്ച,അതിനനുസരിച്ച സാമൂഹ്യ ചലനം സാധിച്ച,  ഉയര്‍ന്ന ജാതി/വര്‍ഗ്ഗ സ്ത്രീകള്‍ക്കാണ് എന്ന  ഗെയില്‍ ഓംവേദിന്റെ നിരീക്ഷണമുണ്ട് . കീഴ്ജാതി / മുസ്ലിം സ്ത്രീകളെ  സംബന്ധിച്ച് സാമൂഹ്യ ചലനം വളരെ വ്യത്യസ്തമായാണ് സംഭവിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ഈ ചോദ്യത്തില്‍ കാണുന്ന തരത്തിലുള്ള  സിദ്ധാന്തവല്‍കരണം തന്നെ മാറേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ ഇവിടെ ഉന്നയിച്ച സമീപനത്തില്‍ ഊന്നിയുള്ള വളരെ കുറച്ചു പഠനം  മാത്രമേ  എന്റെ അറിവില്‍  ഇന്ത്യയില്‍ സാധ്യമായിട്ടുള്ളൂ .
2.മത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നത മത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്കുള്ള ഇടം കുറവാണ്, അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടതുണ്ടോ...
മൈന ഉമൈബാന്‍: കുറച്ചു മുമ്പുവരെ മതാധ്യപകര്‍ ആയിരുന്നത് പുരുഷന്മാരായിരുന്നു. അടുത്ത കാലത്ത് സ്ത്രീസാന്നിധ്യമുണ്ട്. ഇന്ന് ഏതുരംഗത്തും സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവുമുണ്ട്. ഉന്നത മതവിദ്യാഭ്യാസം കൊണ്ട് സ്ത്രീക്ക് എന്തുനേട്ടം എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അധ്യാപനം നടത്തുകമാത്രമേ സ്ത്രീക്ക് സാധിക്കൂ. മതപരമായ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാനോ പള്ളിനടത്തിക്കൊണ്ടുപോകാനോ ഒന്നും ഇന്നും സ്ത്രീക്ക് അവസരമില്ല.
ഉമ്മുല്‍ ഫായിസ: തിര്‍ച്ചയായും, കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ ധാരാളം പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ട് . അവരൊക്കെ ഇസ്‌ലാമിക വിജ്ഞാനം എന്നത് തങ്ങളുടെ താല്‍പര്യത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നു . ആ മേഖലയില്‍ ധാരാളം പഠിക്കാനും അന്വേഷണങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ മുസ്‌ലിം നേതൃത്വത്തിന്റെ വീക്ഷണപരമായ പരിമിതികള്‍ ഈ മേഖലയിലെയും വളര്‍ച്ചയെ ഒരുപാട് പിറകോട്ടടിപ്പിക്കുന്നുണ്ട്.
3. പൊതു വിദ്യാഭ്യാസ രംഗത്ത് സത്രീ സാന്നിധ്യം ശക്തമാണ്. നമ്മുടെ ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ പ്രതിനിധാനം വലിയ തോതിലുണ്ട്..എന്നിട്ടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതായി കാണുന്നില്ല, എന്താണ് കാരണം?
മൈന ഉമൈബാന്‍:ശാക്തീകരിക്കപ്പെടുന്നില്ല എന്നു പറയാനാവില്ല. സഹസ്രാബ്ദങ്ങളായി അടിമയായിരുന്ന ഒരു വിഭാഗം ഇന്ന് എവിടെയൊക്കെയോ സാന്നിധ്യമാകുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയതുകൊണ്ടുമാത്രം (സാങ്കേതികമായി) ഒരാളും ശാക്തീകരിക്കപ്പെടില്ല. ഇന്നും മിക്ക വീട്ടിലും സമൂഹത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുന്നത് പുരുഷനാണ്. സ്ത്രീയെ ഇന്നും നേര്‍ പാതിയെന്നോ ഇണയെന്ന അവസ്ഥയിലോ അല്ല കാണുന്നത്. അധികാരമെടുക്കാനുളള ഉപകരണമായിട്ടാണ്. ആ അവസ്ഥമാറണം. വിദ്യാഭ്യാസമൊക്കെ സമത്വബോധത്തിലേക്കെത്തിക്കേണ്ടതാണ്. പക്ഷേ, അത് അത്രപെട്ടെന്ന് എല്ലാവരിലും എത്തുമെന്ന് കരുതാന്‍ വയ്യ. അടുത്ത കാലത്തുമാത്രമാണ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കിട്ടിത്തുടങ്ങിയത്. അതുകൊണ്ടു തന്നെ വളരെ പതുക്കെയേ അതിന്റെ പ്രയോജനവും ലഭിച്ചു തുടങ്ങൂ. സ്ത്രീ സ്വയം ചിന്തിച്ചു തുടങ്ങുകയും സ്വയം അംഗീകരിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ ശാക്തീകരണവും സംഭവിക്കും. അതുവരെ മെല്ലെപ്പോക്ക് കാണേണ്ടി വരും.
ഉമ്മുല്‍ ഫായിസ: ശാക്തീകരിക്കപെട്ട സ്ത്രീ എന്നത് തന്നെ നാം ആലോചിക്കുന്നത് എങ്ങിനെയാണ് ? സ്ത്രീകള്‍ ശാക്തീകരിക്കപ്പെടാത്തത് അവരുടെ ഒരു കുറവ് ആയി വായിക്കുന്നത് ഒട്ടും ശരിയല്ല . സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി നില നില്‍ക്കുന്ന മുന്‍വിധികള്‍ നാം പരിഗണിക്കേണ്ടതുണ്ട് . സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ നാം കരുതുന്നതിലേറെ ആഴത്തിലും ഏതെങ്കിലും ചില ശക്തികളില്‍ മാത്രം ഒതുങ്ങുന്നതുമല്ല  . മാത്രമല്ല, ഈ പ്രശ്‌നത്തില്‍ വീണ്ടും ഏതു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യമാണ് കുറവ് എന്ന് ആലോചിക്കാന്‍ താല്‍പര്യപ്പെടുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉന്നത ജാതിയില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല മറ്റു സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത്. ഏറെ സാമൂഹ്യപരമായി ഉന്നത പദവിയില്‍ ഉള്ള സമുദായങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ മൂന്നാമത്തെ തലമുറയിലെ ആളുകള്‍ ആണ് . എന്നാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള സമുദായങ്ങളില്‍ നിന്ന് വരുന്നവര്‍ ഒന്നാമത്തെ തലമുറയാണ് . ഈ വ്യത്യാസം വളരെ പ്രധാനമാണ്.  അത് അവരുടെ വിദ്യാഭ്യാസ ഇടപെടലുകളെ ബാധിക്കുന്നുണ്ട്.
കേരളത്തില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലയില്‍ പോകുന്നതില്‍ ഇന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ട് . എന്നാല്‍ അവര്‍ക്ക് അവര്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ മേഖലയില്‍ പഠന സൗകര്യം ഒരുക്കാന്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല . അവര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും അവരുടെ ജീവിത സൗകര്യങ്ങളെ മുന്‍നിര്‍ത്തി തൊഴില്‍ രംഗത്തെ മാറ്റിപ്പണിയാനും ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല . ഇവിടെ മുസ്‌ലിം സംഘടനകള്‍ എന്നതിനെക്കാള്‍ ഭരണകൂടത്തിന്റെ ഭാഗമായ രാഷ്ട്രീയ സംഘങ്ങള്‍ അവരുടെ ദൗത്യം നിറവേറ്റണ്ടതുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളം ഉള്ള മലപ്പുറത്ത് എത്ര നിലവാരമുള്ള പ്രഫഷണല്‍ കോളേജുകള്‍ ഉണ്ട് എന്ന ചോദ്യം തന്നെ മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ .
4.  സ്ത്രീ പീഡനം, സ്ത്രീകളോടുള്ള അവഗണന എന്നിവ വലിയ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. ഇതിനെക്കുറിച്ച് സമൂഹത്തെ മൊത്തത്തിലും പുരുഷന്മാരെ  പ്രത്യേകിച്ചും ബോധവത്കരിക്കാനുള്ള എന്ത് ഉള്ളടക്കമാണ് നമ്മുടെ പാഠ്യപദ്ധതയില്‍ ഉള്ളത് ?
 മൈന ഉമൈബാന്‍:പാഠ്യപദ്ധതിയിലൊക്കെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും എല്ലാവരിലും സമത്വമുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെ ചെറുതായിട്ടെങ്കിലും ഉള്‍പ്പെടുത്തുന്നുണ്ട്. (സ്ത്രീ മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട ജനത മുഴുവനും പീഡനത്തിനും അവഗണനയും നേരിടുന്നുണ്ട്.്.) പക്ഷേ, പാഠ്യപദ്ധതിയില്‍ മാത്രം ഇതൊന്നും ഉണ്ടായാല്‍ പോര..പഠിപ്പിക്കുന്നവര്‍ക്കു കൂടി ഈ ബോധം വേണം. ഇന്നും സ്ത്രീ കളിപ്പാട്ടമാണെന്നാണ് പൊതുസമൂഹത്തിന്റെ നിലപാട്. പുരുഷന്‍ ഭരിക്കേണ്ടവനാണെന്നും സ്ത്രീ ഭരിക്കപ്പെടേണ്ടവളാണെന്നുമാണ് നിലപാട്. കൊച്ചു കുട്ടിയായിരിക്കുമ്പോഴേ നീ പെണ്ണാണ് പെണ്ണാണ് എന്ന് പറയാതിരിക്കുക..നീ ആണാണ് എന്നും. ഈ രണ്ടു വാക്കില്‍ തന്നെയുണ്ട് പീഡനവും അധികാരവും. ഏതു പീഡനം നടക്കുമ്പോഴും ഇര പ്രതിയാവുന്ന അവസ്ഥയാണുളളത്. പ്രതിയെ തന്നെ പ്രതിയാക്കുന്ന അവസ്ഥ വരുമ്പോള്‍ മാറ്റമുണ്ടാവും. മിക്കവാറും സ്‌കൂളിലും കോളേജിലുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ സെമിനാറുകളും ശാക്തീകരണ പരിപാടിയുമൊക്കെ നടക്കുന്നുണ്ട്. പലപ്പോഴും അത് ഇരയാകുന്ന സ്ത്രീക്കുമാത്രമായി മാറുന്നുണ്ട്. ഒരുമിച്ചിരുത്തിയാണ് സംസാരിക്കേണ്ടത്. സ്ത്രീക്കും പുരുഷനും മൂന്നാം ലിംഗക്കാര്‍ക്കും മൂന്നുലോകമല്ല, ഒറ്റലോകമാണുളളത് എന്നും ഈ ഒറ്റലോകത്തിന്റെ ഭാഗമാണ് നാം എന്നുമാണ് അറിയിക്കേണ്ടത്. സ്ത്രീ പുരുഷനെ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നതില്‍ നല്ലത് പീഡന സ്വാവമുളള പുരുഷനെ മാറ്റി നിര്‍ത്തുന്നതാണ്. എല്ലാപുരഷനും പീഡകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെക്കുറച്ചുപേര്‍ അങ്ങനെയാവുന്നു. അവര്‍ക്കുവേണ്ടി മൊത്തം പുരുഷന്‍ പ്രതിനിധിയാവേണ്ട. അവരെ മാറ്റി നിര്‍ത്തുക.
ഉമ്മുല്‍ ഫായിസ: തീര്‍ച്ചയായും നമ്മുടെ പഠന പരിപാടികളിലും സ്‌കൂള്‍ കരിക്കുലം ഇവയിലും ഒക്കെ മാറ്റം വരണം . വിദ്യാഭ്യാസ രംഗത്ത് അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത് നന്നാവും
5. കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം  വന്നു കൊണ്ടിരിക്കുന്നു. പ്രബുദ്ധവും വിദ്യാസമ്പന്നവുമായ കേരളത്തില്‍ ഇതെങ്ങനെ സംഭവിക്കുന്നു.

മൈന ഉമൈബാന്‍: വിദ്യയുളളതുകൊണ്ടുമാത്രം അറിവുണ്ടാവുന്നില്ല. ബോധമുണ്ടാവുന്നില്ല. ബുദ്ധിപരമായി ചിന്തിക്കാനും ആ ചിന്തയെ മനനം ചെയ്യാനും ഭൂരിപക്ഷത്തിനും കഴിയുന്ന അവസ്ഥയിലെ അവഗണനയും പീഡനവുമൊക്കെ കുറയൂ. വീടുകളില്‍ നിന്നേ തുടങ്ങുകയാണ് അവഗണനയും പീഡനവും. സ്വന്തം വീട്ടില്‍ കിട്ടാത്ത സുരക്ഷിതത്വം സമൂഹത്തില്‍ നിന്ന് കിട്ടും എന്നു പ്രതീക്ഷിക്കുന്നതെങ്ങനെ? പക്ഷേ, പെട്ടെന്നൊന്നും മാററമുണ്ടായില്ലെങ്കിലും പതുക്കെ മാറിവരുമെന്നു തന്നെയാണ് പ്രതീക്ഷ. ഞാന്‍ ഭാവിയെ പ്രത്യാശയോടുകൂടി കാണുന്നു.
ഉമ്മുല്‍ ഫായിസ:കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്നു പറയുമ്പോള്‍ അത് എങ്ങനെ കൈവന്നു എന്ന വിഷയത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട് . അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളം എന്നത് അത്ര എളുപ്പം സ്വീകരിക്കേണ്ട ഒരു സാമൂഹിക നിര്‍മിതിയല്ല . തീര്‍ച്ചയായും കേരളത്തില്‍ നടക്കുന്ന പീഡനം, അതിക്രമം ഇവയൊക്കെ എങ്ങനെ എന്നത് കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . എന്നാല്‍ ഇതെങ്ങനെ സംഭവിക്കുന്നു? അതിന്റെ സാമൂഹിക ശാസ്ത്രപരവും ലിംഗരാഷ്ട്രീയപരവുമായ കാരണങ്ങള്‍ എന്തെല്ലാം? എന്നതിനെ ക്കുറിച്ച് സൂക്ഷമമായ പഠനങ്ങളൊന്നും ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല . എന്നാല്‍ പൊതുവ പറയാന്‍ കഴിയുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച പത്രഭാഷ മുതല്‍ കോടതി ഭാഷ വരെ പ്രശ്‌നവല്‍ക്കരിക്കുന്ന സുക്ഷ്മമായ  രാഷ്ട്രീയ സംവാദങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് . പലപ്പോഴും ലോകത്ത് ധാരാളം ചര്‍ച്ച ചെയ്ത വികസിച്ച ഈ ജനാധിപത്യ അന്തരീക്ഷം കേരളത്തില്‍ സാധിച്ചെടുക്കേണ്ടതുണ്ട് .  ഇങ്ങനെയുള്ള വിപുലമായ സംവാദത്തിനു മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ .




0 comments:

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാമോ...?


മുസ്‌ലിം സ്ത്രീയും അവളുടെ വിദ്യാഭ്യാസവും കാലങ്ങളായി നമ്മുടെ  ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടുപിടിച്ച വിഭവമാണ്. മതത്തിനുള്ളില്‍ നിന്നും മതത്തിന്റെ പുറത്തുനിന്നുമെല്ലാം ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം സ്ത്രീയെ അടുക്കളയുടെ നാല് ചുവരുകള്‍ക്കിടയില്‍ അടികമളെ പോലെ തളച്ചിടുകയാണെന്നും  അവര്‍ക്ക് അക്ഷരാഭ്യാസംനല്‍കാതെ അജ്ഞതയുടെ ഇരുള്‍പടര്‍പ്പില്‍ തന്നെ ജീവിതാന്ത്യം വരെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നുമൊക്കെ ഇസ്‌ലാമിനെക്കുറിച്ച് ശത്രുക്കള്‍ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആന്റെ  അധ്യാപനങ്ങളിലേക്കും പ്രവാചകന്‍(സ) തങ്ങളുടെ ജീവിതത്തിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഇത്തരം പ്രചരണങ്ങളിലെ അര്‍ഥശൂന്യത പകല്‍വെട്ടം പോലെ നമുക്ക് തിരിച്ചറിയാനാകും.
  സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ വാതിലുകള്‍ തുറന്നുകൊടുത്ത് കടന്നുവന്ന പ്രവാചകന്‍ (സ) തങ്ങള്‍ സ്‌ത്രൈണതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ പാഠങ്ങള്‍ സമുഹത്തിന് പകര്‍ന്നുകൊടുക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തില്‍ പുരുഷന്റെ ഭോഗവസ്തു എന്നതിലപ്പുറം സ്ഥാനമാനങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീകള്‍ക്ക് വിദ്യ നേടല്‍ ഇസ്‌ലാമിക വിധി പ്രകാരം പ്രവാചകന്‍ നിര്‍ബന്ധ കടമയാക്കി മാറ്റി. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമൂഹത്തിന് വിദ്യയുടെ കൈത്തിരിയിലൂടെ വിമോചനത്തിന്റെ പുതിയപാതകള്‍ പ്രവാചകന്‍ (സ) തങ്ങള്‍ തുറന്നുകൊടുത്തു.
ആധുനിക കാലത്ത് ഏതെങ്കിലും ചില മുസ്‌ലിം സഹോദരന്മാര്‍ തങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ചില കാരണങ്ങള്‍ കൊണ്ട് തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും പൊതുമണ്ഡലങ്ങളിലേക്കും അയക്കുന്നില്ലെന്ന് കരുതി അതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്ന് ഒരിക്കലും തെറ്റിദ്ധരിച്ചുകൂടാ. മാനുഷിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ഒരു വ്യക്തി എങ്ങനെ മാതൃകാതുല്യമായ ജീവിതം നയിക്കണമെന്ന കൃത്യമായ മാര്‍ഗരേഖ വരച്ചുവെച്ച ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിനും അതിന്റെ വഴികളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
 വിദ്യാഭ്യാസം കൊണ്ടര്‍ഥമാക്കുന്നത്.
 സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ചും കൂടുതല്‍ ചര്‍്ച്ചകള്‍ നടത്തുന്നതിനു മുമ്പ് എന്താണ് വിദ്യാഭ്യാസം കൊണ്ടുള്ള വിവക്ഷ എന്നതിനെക്കുറിച്ചുകൂടി നാം ചിന്തിക്കേണ്ടുത്.  ഏത് മേഖലകളിലെന്നുപോലെ ജ്ഞാനമേഖലയിലും ഇസ്‌ലാമിന് തനതായ സങ്കല്‍പങ്ങളും പ്രായോഗിക കാഴ്ചപ്പാടുകളുമുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്കെതിരു നില്‍ക്കാത്ത ജഞാനപ്രസരണത്തെയും  സ്വീകരണത്തെയും കലവറയില്ലാതെ പിന്തുണക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാം ചെയ്യുന്നത്. കേവലം സ്‌കൂളിന്റെ പടികടക്കുന്നതോ ഉന്നത പരീക്ഷകളില്‍ പാസാകുന്നതോ യൂനിവേഴ്‌സിറ്റികളില്‍ പോയി നിരന്തരം  ലക്ചറുകള്‍ കേള്‍ക്കുന്നതോ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മാതൃകകളായി ഇസ്‌ലാം എണ്ണിക്കാട്ടുന്നില്ല, മറിച്ച് എഴുത്തും വായനയും മറ്റു കാര്യങ്ങളുമെല്ലാം പഠിക്കുന്നതോടൊപ്പം തന്നെ സല്‍സ്വഭാവവും ജീവിത സുഗന്ധികളായ സ്വഭാവവിശേഷങ്ങളുമുള്ള ഒരു സല്‍ഗുണ സമ്പന്നനാക്കി മനുഷ്യനെ പരിവര്‍ത്തിച്ചെടുക്കുക എന്നതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം കൊണ്ട് അര്‍ഥമാക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ചിട്ടയാര്‍ന്ന ജീവിതം പകര്‍ന്നുകൊടുക്കുന്നവരാണ് ഏറ്റവും നല്ല രക്ഷിതാക്കള്‍ എന്ന് പ്രവചാകന്‍(സ) തങ്ങള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.(ബുഖാരി).
   വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ചിട്ടകള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം ഒരേ സമയം ദൈവിക-ഭൗതിക -മാനുഷിക വിജ്ഞാന സ്രോതസ്സുകളെയെല്ലാം അംഗീകരിക്കുന്നുണ്ട്. വിജ്ഞാനീയങ്ങളെ വേലികെട്ടി വേര്‍തിരിക്കുന്നതിനു പകരം എല്ലാം കൂട്ടിയോജിപ്പിച്ച,് മതം-ഭൗതികം എന്ന വേര്‍തിരിവു പോലുമില്ലാതെ അറിവിന്റെ സര്‍വ വാതിലുകളും മലര്‍ക്കെ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അപ്പോഴും സുസ്ഥിരമായ ഒരു മാര്‍ഗരേഖ വരച്ചുവെക്കാന്‍ ഇസ്‌ലാം മറക്കുന്നില്ല.
  അല്ലാഹുവിലേക്കടുക്കുക എന്നതാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കാതലായ ലക്ഷ്യം. പ്രഗത്ഭ ഇസ്‌ലാമിക വിദ്യാഭ്യാസ വിചക്ഷണനായ നഖീബുല്‍ അത്താസ് നിരീക്ഷിച്ചതുപോലെ  ''തന്റെ വികാരവിചാരങ്ങളും വാചകകര്‍മങ്ങളും ആഹ്ലാദാഭിലാഷങ്ങളും  സ്വമനസ്സാലും പൂര്‍ണഹൃദയത്തോടെയും അല്ലാഹുവിന് സമര്‍പ്പിക്കാനാവണമെങ്കില്‍ അവന്റെ ഇച്ഛയും യുക്തിവിചാരവും അതിനനുകൂലമാവണം, ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെ പൂര്‍ണമായി മനസ്സിലാക്കിയാലേ മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഇതിനു സാധിക്കൂ...''(നഖീബുല്‍ അത്താസ,്1989).
 വിദ്യാഭ്യാസത്തെ പള്ളിക്കൂടങ്ങളുടെയും യൂനിവേഴിസിറ്റികളുടെയും ചട്ടക്കൂടുകളില്‍ മാത്രം തളച്ചിടുന്ന രീതിയും ഇസ്‌ലാമികമല്ല, 'അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെ'ന്ന വാക്കിലൂടെ അറിവ് തേടാന്‍ പ്രത്യേക ഇടങ്ങളില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കളഞ്ഞുപോയ സ്വത്ത് നാം എവിടെയും തിരയുമെന്നതുപോലെ അറിവ് തേടി നിരന്തരം ജ്ഞാനാന്വേഷണങ്ങള്‍ നടത്തണമെന്നര്‍ഥം. വേര്‍തിരിവുകളുടെ വേലിക്കെട്ടുകളില്ലാതെ അറിവിന്റെ വിശാലമായ ലോകത്ത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുഴുകിയിരിക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. ഇസ്‌ലാം വളര്‍ന്നുതുടങ്ങിയ ആദ്യനൂറ്റാണ്ടുകളിലും പിന്നീട് വന്ന ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടങ്ങളിലുമെല്ലാം ഇത്തരം വേലിക്കെട്ടുകളില്ലാത്ത വിദ്യാഭ്യാസ രീതിയായിരുന്നു നമുക്ക് കാണാനായത്.
 ഏതെങ്കിലും യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രിയും പിജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ അയാളുടെ/അവളുടെ വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ വരച്ചിടുന്നുണ്ടെങ്കിലും അതാണ് വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലെന്ന് നമുക്ക് പറയാനാവില്ല, സ്വഭാവവിശേഷണങ്ങള്‍, മറ്റുളളവരോടുള്ള പെരുമാറ്റം, ധാര്‍മിക ബോധം, ദൈവിക വിശ്വാസം തുടങ്ങിയ ഓരോ കാര്യങ്ങളും വിലയിരുത്തിയേ ഇസ്‌ലാമികമായി നമുക്കയാള്‍ അഭ്യസ്തവിദ്യനാണെന്ന് പറയാനാകൂ..മദ്യപിച്ച് ബോധം നഷ്ടപ്പട്ട് ക്ലാസിലെത്തുന്നതും സഹപാഠികളുമായി ശരീരം പങ്കുവെക്കുന്നതുമെല്ലാം  നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ പൊതുവിദ്യാഭ്യാസ ലോകത്ത് മാത്രം തളച്ചിടുന്ന വിദ്യാഭ്യാസ രീതിയുടെ ദൗത്യനിര്‍വഹണത്തെ നാം പുനഃപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കുന്നതാണ് ആധുനിക ഭൗതിക വിദ്യാഭ്യാസമെങ്കില്‍ അംഗീകാരങ്ങളേതും കാംക്ഷിക്കാതെ അറിവിന്റെ അനന്തസാഗരമായി സ്വയം രൂപപ്പെടുന്ന ഗസാലിയന്‍ ശൈലിയാണ് ഇസ്‌ലാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഏതെങ്കിലും യൂനിവേഴ്‌സിറ്റികളുടെ പടിയിറങ്ങുമ്പോഴേക്ക് വിദ്യാഭ്യാസം അവസാനിച്ചു എന്നു പറയുന്നത് ഇസ്‌ലാമികമായി ഒരിക്കലും ശരിയല്ല.
വിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധിപ്പിച്ചുള്ള ആധുനിക വിദ്യാഭ്യാസ രീതിയാണ് ഏറെ അപകടം പിടിച്ചത്. കേവലം 'ജോബ് ട്രൈനിംഗ്' മാത്രമായി നമ്മുടെ വിദ്യാഭ്യസ മേഖല ചുരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.  ജോലിയും പണവും മാത്രം ലക്ഷീകരിക്കുന്ന പാശ്ചാത്യന്‍ വിദ്യാഭ്യാസ ക്രമം അറിവിനെ പലതുണ്ടുകളായി വെട്ടിമുറിച്ച്  ഓരോരുത്തര്‍ക്കും കൂടുതല്‍ പണമുണ്ടാക്കാവുന്ന മേഖല വിതീച്ചു നല്‍കി. ഈ വിനീതന്റെ അനുഭവത്തില്‍ തന്നെ ഉന്നത തലങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന പലരുമായും ഇടപെടാന്‍ സാധിച്ചപ്പോള്‍ തീര്‍ത്തും അലക്ഷ്യമായി, വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെയാണ് പലരും അറിവ് നേടിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി. കേവലം ജോലിയാവശ്യത്തിനും  തനിക്ക് ഇന്ന യോഗ്യതകളൊക്കെയുണ്ടെന്ന് വീര്യം പറയാനുമൊക്കെയാണ് ഇന്ന് പലരും ലക്ഷങ്ങള്‍ മുടക്കി പഠിച്ചുകൊണ്ടിരിക്കുന്നത്.  ഷോപ്പിംഗ് മാളുകളിലെ 'കണ്‍സ്യൂമറിസം' ഇന്ന് വിദ്യാഭ്യാസ മേഖലയെയും  ബാധിച്ചിരിക്കുന്നു എന്ന് ചുരുക്കം. കൂടുതല്‍ പരസ്യങ്ങളുള്ള, വിദ്യാഭ്യാസ കമ്പോളത്തില്‍ കൂടുതല്‍ മാര്‍ക്കറ്റുള്ള മേഖലകളിലേക്ക് മാത്രം വിദ്യാര്‍ഥി ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്. ഓരോ സമയത്തേയും ട്രന്റിനനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. കേവലം ഭൗതിക സുഖാസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള അത്തരം വിദ്യാഭ്യാസ രീതിയാകട്ടെ ഇസ്‌ലാമിന് ഏറെ അന്യവുമായിരുന്നു.
 മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കമാണെന്നു വ്യാപകമായി പലരും കൊട്ടിഘോഷിക്കുമ്പോള്‍ ഏത് മേഖലയിലാണ് നമ്മുടെ സമൂഹം പിന്നാക്കമെന്ന് കൂടി  ചര്‍ച്ചകളില്‍ കടന്നുവരേണ്ടതുണ്ട്. പാശ്ചാത്യലോകം പരിചയപ്പെടുത്തിയ കേവല സുഖാസ്വാദനത്തില്‍ അധിഷ്ടിതമായ വിദ്യാഭ്യാസ മേഖലയിലാണ് പിന്നാക്കമെന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയനുസരിച്ച് നമ്മള്‍ അതിനെ മുഖവിലക്കെടുക്കേണ്ടതേയില്ല. കാരണം ആത്മീയതയിലധിഷ്ടിതമായ ദൈവീകമാര്‍ഗത്തിലേക്ക് വിശ്വാസികളെ വഴിനടത്താന്‍ സഹായകമാകുന്ന രീതിയിലുള്ള വിദ്യാഭ്യാസത്തെയാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്.
 കൊളോണിയല്‍ വിദ്യാഭ്യാസ രീതിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ അവജ്ഞ, പാരമ്പര്യമായി തുടര്‍ന്നു പോന്നിരുന്ന അറബി ഭാഷയില്‍ നിന്ന് പുതിയൊരു ഭാഷയിലേക്കുള്ള വിദ്യാഭ്യാസ മേഖലയുടെ കുടിയേറ്റം, മുസ്‌ലിം പാരമ്പര്യവും ഇത്തരം വിദ്യാഭ്യാസ രീതികളും തമ്മിലുള്ള അന്തരം, തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമായിത്തീര്‍ന്ന വിജ്ഞാനസ്രോതസ്സുകള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇത്തരം വിദ്യാഭ്യാസ രീതികളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചിരിക്കാം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൊളോണിയില്‍ ശക്തികളുടെ കടന്നുവരവ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ സാരമായി തന്നെ ബാധിക്കുകയുണ്ടായി.
  മതകീയ പരിസരത്ത് നിന്ന് കഴിയാവുന്നത്ര വിജ്ഞാനം സമ്പാദിക്കാന്‍ ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും അറിവിന് നല്‍കിയ പ്രാധാന്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരികൊളുത്തി. ഇസ്‌ലാം കടന്നുചെന്ന രാജ്യങ്ങളിലൊക്കെയും ജ്ഞാന മണ്ഡലങ്ങള്‍ പൂത്തുപുഷ്പിച്ചു. ബാഗ്ദാദും സ്‌പെയിനുമൊക്കെ ആ ജ്ഞാനവളര്‍ച്ചയുടെ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന ശോഭനചിത്രങ്ങളായി മാറി. എന്നാല്‍ അവിടെയൊന്നും വിദ്യാഭ്യാസത്തെ വര്‍ഗീകരിക്കാത്ത ഇസ്‌ലാം പിന്നെ എവിടെയാണ് വിജ്ഞാനത്തെ പുരുഷന്മാര്‍ക്ക് മാത്രമായി  നിര്‍ണയിച്ചു വെച്ചത് എന്നു ചരിത്രം മുഴുവന്‍ അരിച്ചുപെറുക്കിയാലും കണ്ടെത്താനാവില്ല.
ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്ക് തന്നെയുള്ള ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ജ്ഞാനവിപ്ലവങ്ങള്‍ തീര്‍ത്ത വനിതാ രത്‌നങ്ങളെ നമുക്ക് കാണാനാകും. പ്രവാചകന്‍(സ)തങ്ങളുടെ പ്രിയ പത്‌നി ആഇശ(റ), ഹഫ്‌സ(റ), സൈനബ്(റ) തുടങ്ങി നബി(സ)തങ്ങളുടെ ഓരോ പത്‌നിമാരുടെ ജീവിതം പരിശോധിച്ചുനോക്കുമ്പോഴും വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ചവരായിരുന്നു അവരെന്ന് നമുക്ക് കണ്ടെത്താനാകും. സ്ത്രീ വിദ്യാഭ്യാസത്തെ നിരന്തരം പ്രോത്സാഹിപ്പിച്ച പ്രവാചകന്‍(സ), തന്റെ ജീവിത കാലത്ത് സ്ത്രീകള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ വേണ്ടി ഒരു ദിവസം തന്നെ  നീക്കിവെച്ചിരുന്നു. തന്റെ കീഴിലുള്ള അടിമസ്ത്രീക്ക് പോലും വിദ്യ പകര്‍ന്നു നല്‍കണമെന്നാണ് പ്രവാചകന്റെ കല്‍പന. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ഗോളശാസ്ത്രം, അനന്തരവകാശം, മെഡിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ച പണ്ഡിത വനിതകളെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാനാകും.
 വിവാഹാനാന്തരം പെണ്‍കുട്ടികള്‍ക്ക് അറിവ് തേടാനുള്ള അവസരങ്ങള്‍ ഇസ്‌ലാം നല്‍കുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍  ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്ന് അക്ഷരജ്ഞാനം നേടിയ ഹഫ്‌സ ബീവിയെ വിവാഹത്തിനു ശേഷവും പ്രവാചകന്‍(സ) തങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നു. പ്രവാചകന്‍ പഠിപ്പിച്ചിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ രീതി ഇതാണെങ്കില്‍ പിന്നെ ഇസ്‌ലാമിനെതിരെ ആരോപണമുന്നയിക്കുന്നവരുടെ വാദങ്ങള്‍ക്ക് എന്തുപ്രസക്തിയാണുള്ളത്.
  അടുക്കളയുടെ ഭിത്തികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ട മുസ്‌ലിം സ്ത്രീകള്‍ ഒരുപാട് പഠിച്ചിട്ട് എന്തുകാര്യമെന്നാണ് മറ്റൊരു വിഭാഗത്തിന് ചോദിക്കാനുള്ളത്. വിദ്യാഭ്യാസം ജോലിയിലധിഷ്ടിതമായിരിക്കണമെന്ന പാശ്ചാത്യന്‍ ചിന്തകളില്‍ നിന്നു തന്നെയാണ് ഈ വാദവും ഉയിര്‍ത്തെഴുനേല്‍ക്കുന്നത്. അറിവ് പണം സമ്പാദിക്കാനുള്ള ആയുധം മാത്രമായിത്തീരുന്ന ലോകത്ത് ഇത്തരം വാദങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെങ്കിലും ഇസ്‌ലാമിക വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലിട്ട് നോക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമാണ് ഈ വാദങ്ങള്‍. പ്രമുഖ ഈജിപ്ഷ്യന്‍ കവി ഹാഫിള് ഇബ്‌റാഹീം പാടിയത് പോലെ  'ഒരു പുരുഷനെ അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിയെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതിലൂടെ  ഒരു തലമുറക്ക് തന്നെയാണ് നമ്മള്‍ അറിവ് പകര്‍ന്നുകൊടുക്കുന്നത്'.
 വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാല്‍ പിന്നെ കുടുംബജീവിതത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടുവരുന്നു. എന്നാല്‍ ഇസ്‌ലാമികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കുടുംബ ബന്ധം. ഭര്‍ത്താവുമൊത്തുള്ള ജീവിതവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കുടുംബജീവിതത്തിന്റെ ഭാഗമാകുന്നതുമൊക്കെ ഇസ്‌ലാമിക ജീവിത രീതിയനുസരിച്ച് ഒരു സ്ത്രീ എന്തുകൊണ്ടും പാലിക്കേണ്ടതാണ്. അത് പ്രകൃതിയില്‍ തന്നെ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യവംശത്തിന് വേണ്ടി സംവിധാനിച്ചു വെച്ചതാണ്. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഒരിക്കലും വിദ്യാഭ്യാസം ഗണിക്കപ്പെട്ടുകൂടാ..
  കുടുംബജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാവുമെന്നതിനു പുറമെ സ്ത്രീകള്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചില ദൗത്യങ്ങങ്ങള്‍ കൂടി അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്. ഹജ്ജാജിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഇബ്‌നു സുബൈര്‍(റ)ന് ധീരത പകര്‍ന്ന അസ്മ(റ), ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍(സ) തങ്ങള്‍ക്ക് നേരെ വന്ന അക്രമങ്ങളെള്‍ക്കെതിരെ വാളെടുത്ത് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാര്‍, ഖാദിസിയ്യാ യുദ്ധത്തില്‍ തന്റെ നാലുമക്കള്‍ ശഹീദായിട്ടും ആത്മവീര്യം കെടാതെ സൂക്ഷിച്ച പ്രമുഖ കവയത്രി ഖന്‍സാഅ് (റ) തുടങ്ങിയ സാമൂഹിക ജീവിത രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹിളാ രത്‌നങ്ങളെ നമുക്ക് ചരിത്രത്തില്‍ കാണാനാകും.
   മതപരമായ അറിവ് നേടുന്നത് ഓരോരുത്തരുടെയും മേല്‍ നിര്‍ബന്ധ ബാധ്യതയാണെങ്കില്‍ സമൂഹത്തിനുപകാരപ്രദമായ മറ്റുവിജ്ഞാനമേഖലകളില്‍ പ്രതിഭ തെളിയിച്ച ഒരാളെങ്കിലും നാട്ടിലുണ്ടായിരിക്കല്‍ സാമൂഹികബാധ്യതയാണ്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ യുദ്ധ വേളകളില്‍ മുറിവു പറ്റിയവര്‍ക്ക് ചികിത്സാവശ്യാര്‍ഥം പോയിരുന്ന സ്വഹാബി വനിതകളെ നമുക്ക് കാണാനാകും. മുസ്‌ലിം ചരിത്രതതിലെ ആദ്യത്തെ നേഴ്‌സായി ഉമ്മു അതിയ്യ(റ)യെ ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ അക്കാലത്ത് നഴ്‌സിങ്ങിനുണ്ടായിരുന്ന പ്രാധാന്യമാണ്  നമുക്ക് തിരിച്ചറിയാനാകുന്നത്. അതുപോലെ സ്ത്രീകള്‍ക്ക് ചികിത്സാവശ്യങ്ങള്‍ക്കുണ്ടായിരുന്ന ഡോക്ടര്‍മാരെയും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം സ്ത്രീ ഡോക്ടര്‍മാര്‍ നമുക്കിടയില്‍ നിന്നു തന്നെ ജന്മമെടുക്കേണ്ടതിന്റെ ആവശ്യകതെയാണ് ഇതുവിളിച്ചോതുന്നത്.
 ചുരുക്കത്തില്‍ സാമൂഹിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സ്ത്രീക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ഈ വിശുദ്ധ മതത്തെ കരിവാരിത്തേക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകം മുഴുവന്‍ അരങ്ങേറുമ്പോള്‍ വിദ്യാഭ്യാസ മേഖലയെക്കൂടി അതിലേക്ക് വലിച്ചിഴക്കാനാണ് മുസ്‌ലിം വിരോധികള്‍ ശ്രമിച്ചത്. അത്തരം വാദങ്ങള്‍ തീര്‍ത്തും ബാലിശമാണെന്ന് തെളിയിക്കാനും സ്ത്രീ വിദ്യാഭ്യാസത്തിലൂടെ  കൂടുതല്‍  കരുത്താര്‍ന്ന ഒരു തലമുറക്ക് ജന്മം നല്‍കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
                                                       

0 comments:

നഷ്ടസ്വര്‍ഗം

                 



ജീവിതത്തില്‍ ഇങ്ങനെയൊരു കത്തെഴുതേണ്ടിവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കാരണം അന്ന് നിനക്കൊരെഴുത്തയച്ചതിന് ശേഷം കാലങ്ങളോളം   കലണ്ടറില്‍ നോക്കി ഓരോ ദിനവും ഞാന്‍ എണ്ണിയിരിക്കുകയായിരുന്നു. 'എന്നെങ്കിലും' എന്ന വലിയൊരു പ്രതീക്ഷയില്‍ കണ്ണുനട്ട് ഞാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. അവസാനം ഒരമ്മയുടെ നീണ്ട കാത്തിരിപ്പിന് ശേഷം കടന്നുവരുന്ന കുഞ്ഞിനെപോലെ നിന്റെ കത്തുവന്നു. കുഞ്ഞിനെ കാണുമ്പോള്‍ ഓരോ അമ്മയും ചിരിക്കുന്നത് കണ്ടിട്ടില്ലേ....അതുപോലെ ഞാനും ചിരിച്ചു. പക്ഷേ നിന്റെ വടിവൊത്ത അക്ഷരങ്ങളുടെ മായികപ്രഭയില്‍ മയങ്ങിവീണ് കത്തിന്റെ അവസാനഭാഗമെത്തിയപ്പോയേക്ക് ചാപ്പിള്ളയെ പെറ്റ അമ്മയെ പോലെ ഞാന്‍ തിരിഞ്ഞ് കിടന്നു. അന്ന് കത്ത് കയ്യിലേല്‍പിച്ച പോസ്റ്റുമാന് ഞാനൊരു മുത്തംകൊടുക്കാനിരുന്നതാണ്, ഇന്നയാളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കുത്തിക്കൊല്ലും, കാരണം അത്രക്ക് പകയുണ്ടെനിക്ക്, എന്റെ ജീവിതത്തില്‍ ദുഃഖഭാരങ്ങളുടെ തുലാവര്‍ഷമായി പെയ്തിറങ്ങിയ നിന്റെ നശിച്ച വരികള്‍ എനിക്ക് സമ്മാനിച്ചതിന്. ''ഒമ്പത് വര്‍ഷമായിട്ടും നീയിപ്പോയും അതൊക്കെ ഓര്‍ക്കാറുണ്ടന്നോ.. അയ്യേ ഇതെന്താ കുട്ടികളിയാണോ, എനിക്കീ സ്‌നേഹത്തിലൊന്നും വിശ്വാസമില്ലടാ, പ്ലീസ് ഇനിയെന്നെ ശല്യപ്പെടുത്തരുത്.'' വേദന സമ്മാനിക്കുമ്പോഴും നിന്റെ ആ വാക്കുകള്‍ക്ക് അവര്‍ണനീയമായ ഒരു കാവ്യാത്മകതയുണ്ടായിരുന്നു. മനുഷ്യനെ പച്ചക്ക് തിന്നുന്ന ഒന്ന്.
   എന്ന് മുതലാണ് നമ്മുടെ ബന്ധം തുടങ്ങിയത്. പ്രണയത്തിന്റെ പേരില്‍  കൂട്ടുകാരെയൊക്കെ കളിയാക്കി നടന്നിരുന്ന എന്നെ നീയെങ്ങനെയാണ് കീഴ്‌പെടുത്തിയത്.
 എ സ്‌ക്വയറും ബി സ്‌ക്വയറും പറഞ്ഞ് സമദ് മാഷ് ക്ലാസിലെത്തുമ്പോള്‍ കണക്കറിയാത്ത എന്നെ നോക്കി നീ ചിരിക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ആ കണ്ണുകളില്‍ കണ്ട തിളക്കം എന്നെ വല്ലാതെ നിന്നിലേക്കാകര്‍ഷിച്ചിരുന്നു. നിന്റെ മിടുക്കിനൊത്തെ ഭംഗികൂടിയുണ്ടായിരുന്നത് കൊണ്ട് നിനക്ക് ചുറ്റും പറന്ന് കളിച്ചിരുന്ന പരുന്തിന്‍ കൂട്ടങ്ങളില്‍ നിന്ന് ഒരു തള്ളക്കോഴിയെ പോലെ നീ നിന്നെ കാത്തുസൂക്ഷിച്ചു. അവസാനം കാണാന്‍ ഭംഗിയില്ലാത്ത എന്റെ അടുത്ത് വന്ന് ഒരു ദിവസം നീ പറഞ്ഞു:'' മുഹ്‌സിന്‍ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു''. അന്നേ വരെ ഉമ്മയും പെങ്ങളുമല്ലാതെ മറ്റൊരു സ്ത്രീയും സ്പര്‍ഷിച്ചിട്ടില്ലാത്ത എന്റെ കൈവിരലുകളില്‍ നിന്റെ വിരലുകള്‍ ചേര്‍ത്ത് നീയെന്നെ വര്‍ഷങ്ങളുടെ ഓര്‍മകള്‍ പേറുന്ന സ്‌കൂള്‍ മുറ്റത്തെ  ആല്‍മരത്തിന് താഴേക്ക് നയിച്ചു. അന്ന് നിന്റെ കണ്ണുകളില്‍ കണ്ട ആ കുസൃതിച്ചിരി എന്നെ തകര്‍ത്തു കളഞ്ഞു. പിന്നെ നീ പറഞ്ഞതിനൊക്കെ ഞാന്‍ പോലും അറിയാതെ എന്റെ തലകുലുങ്ങി. അതോടെ അത്രകാലം എനിക്ക് സ്‌കൂളിലുണ്ടായിരുന്ന ഇമേജൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഓഫീസിലേക്ക് വിളിച്ച സാറന്മാരൊക്കെ കേട്ടത് സത്യമാണോയെന്ന് അന്വേഷിച്ചു. 'പവിത്രസ്‌നേഹ'മെന്ന് നീ പറഞ്ഞത് അര്‍ഥംപോലുമറിയാതെ ഞാനവര്‍ക്കൊക്കെ മറുപടി പറഞ്ഞു. പിന്നെ സ്വന്തമായിട്ടൊരസ്ഥിത്വം പോലും എനിക്കില്ലാതായി. നീ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ബാലരമ, ബാലഭൂമി, ലേബര്‍ ഇന്‍ഡ്യ, സ്‌കൂള്‍ മാസ്റ്റര്‍  ചോദിച്ചതൊക്കെ ഉമ്മായോട് കള്ളം പറഞ്ഞ് വാങ്ങിയ പണം കൊണ്ട് വാങ്ങിത്തന്നു. എന്റെ ഹൃദയമെപ്പോഴും നിനക്ക് വേണ്ടി മിടിച്ചു. നിനക്ക് വേണ്ടി മാത്രം, എന്റെ ഓര്‍മകളെ നിന്റെ മനസ്സുമായി കോര്‍ത്തുവെച്ചത് കൊണ്ട് എവിടെ നോക്കിയാലും നിന്റെ മുഖം മാത്രം ഞാന്‍ കണ്ടു. സുഗന്ധം വീശുന്ന മന്ദമാരുതന്‍ വരുമ്പോഴൊക്കെ ഞാനെന്റെ മൂക്ക് ചേര്‍ത്തുവെച്ചു, സത്യം പറയാലോ അവക്കൊക്കെ നിന്റെ അതേ വാസനയായിരുന്നു, അന്ന് നാലാം ക്ലാസിന്റെ ഇടനാഴികകളില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ നീ സമ്മാനിച്ച അതേ ചൂര്.
 ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ബസ്റ്റാന്റില്‍ വെച്ചാണ് ഞാന്‍ നിന്നെ കണ്ടത്. കച്ചവടക്കാരുടെ നിലക്കാത്ത നിലവിളിയും ബസ്ജീവനക്കാരുടെ 'ശബ്ദവ്യവസായങ്ങളും' യാത്രക്കാരുടെ തിരക്ക് പിടിച്ച ഓട്ടവുമെല്ലാം സമ്മാനിച്ച കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ് വളഞ്ഞുപുളഞ്ഞ് നീണ്ടുകിടക്കുന്ന ആ വരിയില്‍ നീയുമുണ്ടായിരുന്നു.യാത്രക്കാരെല്ലാം കയറിയതിന് ശേഷം മാത്രം ബസ്സിലേക്ക് കയറാന്‍ വിധിക്കപ്പെട്ട 'ധര്‍മയാത്രക്കാരുടെ'  കൂട്ടത്തില്‍. അന്ന് നിന്നെ കണ്ടത് മുതല്‍ നിനക്കൊരെഴുത്തെയക്കണമെന്ന് മനസ്സിലുറച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ വസ്ത്രം പോലും മാറാതെ പേന കയ്യിലെടുത്ത് മുന്നില്‍ മലര്‍ന്നുകിടക്കുന്ന വൈറ്റ്‌പേപ്പറില്‍ ഞാനെന്റെ മനസ്സ് തുറന്നു. അതിന് ശേഷമുള്ള ഓരോ ദിവസങ്ങള്‍ക്കും ഒരായുസ്സിന്റെ നീളമായിരുന്നു. എന്നും ഞാന്‍ വഴിവക്കില്‍ പോയകാത്തിരിക്കും, പോസ്റ്റുമാന്‍ വരുന്നുണ്ടോയെന്നറിയാന്‍, അവസാനം നിന്റെ മറുപടി വന്നു. ഒമ്പത് വര്‍ഷക്കാലം എന്റെ മനസ്സിന്റയുള്ളില്‍ മറ്റാര്‍ക്കും ഇടംനല്‍കാതെ ഞാന്‍ കാത്തുസൂക്ഷിച്ച പ്രണയത്തെ എന്നോടൊരുവാക്കുപോലും പറയാതെ ക്രൂരമായി നീ അബോര്‍ഷന്‍ ചെയ്തു. നിന്റെ കത്ത് വായിച്ച ഉടനെ ഞാന്‍ നിലത്ത് വീണ് തേങ്ങിക്കരഞ്ഞു. പലരും എന്നോട് ചോദിച്ചു നിനക്കെന്ത് പറ്റിയെന്ന്, നീ സമ്മാനിച്ച ശൂന്യതയില്‍ മറുപടികള്‍ക്കായ് ഞാന്‍ തപ്പിത്തടഞ്ഞു. പലരോടും പലതും പറഞ്ഞ് കളവുകളുടെ ഒരു കാരാഗൃഹം തന്നെ ഞാന്‍ പണിതു. ഇനിയൊരിക്കലും രക്ഷപ്പെടാനാവാത്ത തടവറ. രാത്രികളില്‍ കറുത്തശൂന്യതയെ കൂട്ടുപിടിച്ച് ഞാന്‍ നിന്റെ പേരുറക്കെ വിളിച്ചുപറഞ്ഞു, അടുത്ത് കിടന്നിരുന്ന ഉമ്മ അതുകേട്ട് ഞെട്ടിയുണര്‍ന്ന് തങ്ങപ്പാപ്പ മന്ത്രിച്ചൂതിയ വെള്ളം എന്റെവായിലേക്ക് പകര്‍ന്ന് തന്നു. ഉമ്മക്കറിയില്ലായിരുന്നു ഞാനെന്തൊക്കയാണീ പറയുന്നതെന്ന്, എനിക്കറിയില്ലായിരുന്നു ഉമ്മയെന്തിനാണിതൊക്കെ ചെയ്തിരുന്നത്, എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്റെ കാര്യത്തില്‍ മാത്രം അങ്ങനെ ഒരു അജ്ഞത പതുങ്ങിക്കിടന്നു.

 നിന്നെ മറക്കണമെന്ന് കരുതിയായിരുന്നു അന്ന് ഞാന്‍ കോഴിക്കോട് ബീച്ചിലെത്തിയത്. നോക്കത്താ ദൂരം പരന്നുകിടക്കുന്ന നീലാകാശത്തെ തന്നിലാവാഹിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വിശാലമായ കടല്‍, ഏതോ ഹൊറര്‍ സിനിമയുടെ ക്ലൈമാക്‌സിലഭിനയിച്ചതുപോലെ തളര്‍ന്ന് കറുത്തപാറക്കല്ലുകളില്‍ ദുര്‍ബലമായി വന്നിടിച്ച് വീണ്ടുംവീണ്ടും മടങ്ങിവരാനായി മാത്രം സീല്‍ക്കാരത്തോടെ മടങ്ങിക്കൊണ്ടിരിക്കുന്ന തിരമാലകള്‍, ഒരുദിവസത്തെ വിയര്‍ത്തൊലിച്ച അധ്വാനത്തിന് ശേഷം തണുത്തുറഞ്ഞ കടല്‍വെള്ളത്തില്‍ മുങ്ങിക്കുളിക്കാനൊരുങ്ങുന്ന സൂര്യന്‍, തിരകള്‍ സമ്മാനിക്കുന്ന പരല്‍മീനുകള്‍ കൊത്തിയെടുക്കാന്‍ അച്ചടക്കത്തോടെ ക്യൂപാലിച്ച് നില്‍ക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍, തന്റെ ദുഃഖഭാരം മറ്റാര്‍ക്കോ സമ്മാനിക്കാനായ് ഇഴഞ്ഞുനീങ്ങുന്ന മന്ദമാരുതന്‍, വയറ് നിറഞ്ഞിട്ടും കണ്‍മണിയെ സ്‌നേഹത്തോടെ ഊട്ടുന്ന അമ്മയെപ്പോലെ കടലിന്റെ വായിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുന്ന ചാറ്റല്‍ മഴ, പ്രകൃതി സമ്മാനിച്ച കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞ് ഞാനങ്ങനെ നടക്കുന്നതിനിടയില്‍ കയ്യിലൊരു കുടയും പിടിച്ച് നീയെന്റെ മുമ്പില്‍ വന്നു നിന്നു. സന്ധ്യയോടൊപ്പം മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലേക്ക് ഒരു തുള്ളി ഇരുട്ട് കൂടി സമ്മാനിച്ച് ഒരു വാക്കുപോലും പറയാതെ നീയെന്റെ മുന്നിലൂടെ നടന്നുനീങ്ങി. ഒരു പ്രാവശ്യമെങ്കിലും നീയെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുമെന്നു കരുതി എന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍  നിന്നെ തന്നെ നോക്കിനിന്നു. നീയെന്നെ തിരിഞ്ഞ് നോക്കാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ കടല്‍ക്കരയിലൂടെ അലക്ഷ്യമായി നടന്നു. ആ സന്ധ്യാസമയത്ത് എനിക്ക് മുന്നില്‍ വെളിച്ചം പകരാന്‍ ഒരു കൈത്തിരി കാണുമെന്ന പ്രതീക്ഷയോടെ...
  അന്ന് രാത്രി വീട്ടിലെത്തിയതിന് ശേഷം ഞാന്‍ നിന്റെ കത്ത് പലവട്ടം വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും കണ്ണിലിരുട്ട് കൂടിക്കൂടി വന്നു. നമുക്കൊരിക്കലും ഇനി കാണാനാവില്ല, നിന്റെ കഴുത്തില്‍ താലികെട്ടുന്ന മഹാഭാഗ്യവാന്റെ കൂടെ നീയെന്നും സന്തോഷത്തോടെ ജീവിക്കും. അപ്പോഴും ഇവിടെ ഈ ഇരുട്ടില്‍ ഒരു സ്‌നേഹ കിരണത്തിന് വേണ്ടി ഞാനലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാകും. വിടരാനുള്ള ഭാഗ്യം പോലും ലഭിക്കാത്ത ഒരു നിര്‍ഭാഗ്യവാനായ പൂമൊട്ടായി....അതുകൊണ്ടാണ്  ഞാനീ കഥയെഴുതിയത്. ഞാന്‍ മരിച്ചാലും നമ്മുടെ ബന്ധത്തെക്കുറിച്ച് നിശ്ശബ്ദമായ വാചാലതയോടെ ഇത് സംസാരിക്കുമെന്ന് കരുതി. അങ്ങനെയും വേണമല്ലോ ചില സ്‌നേഹബന്ധങ്ങള്‍.
       

2 comments: