സർ സയ്യിദിന്റെ നാട്ടിൽ-1


കേരളത്തിനു പുറത്തേക്കുള്ള ആദ്യത്തെ യാത്രയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് മൈസൂരിലേക്കും ഊട്ടിയിലേക്കും കൂട്ടുകാരുടെ കൂടെ നടത്തിയ ഉല്ലാസ യാത്ര മാറ്റിവെച്ചാൽ എന്റെ യാത്രാ കോളങ്ങളിൽ കേരളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.സി ത്രീ ടയറിലാണ് യാത്ര. ട്രയിനിൽ മുമ്പും യാത്ര ചെയ്തിട്ടുണ്ട്, നേരെ ചൊവ്വേ നിൽക്കാൻ പോയിട്ട് ശ്വസിക്കാൻ  പോലും ഇടം ലഭിക്കാത്ത ജനറൽ കോച്ചിലായിരുന്നുവെന്ന് മാത്രം. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലയിൽ  സെക്കന്റ് ക്ലാസ് ടിക്കറ്റുമായി വടകരയിൽ വണ്ടിയിറങ്ങിയ യാത്രക്കാരനോട് സ്റ്റേഷൻ മാസ്റ്റർ മീക്കായേലിന് തോന്നുന്ന അതിയായ ആദരവ് പോലെ എ.സി കോച്ചിൽ പോകുന്നവരെ കണ്ണിമവെട്ടാതെ നോക്കിനിന്നിട്ടുണ്ട്. ആ ഞാനാണ് എ.സി കോച്ചിൽ കയറാൻ പോകുന്നത്. കൂട്ടുകാരനിൽ നിന്ന് വായ്പ വാങ്ങിയ ഒന്ന് രണ്ട് ജോഡി പാന്റും ഷർട്ടും  എന്റെ ഒരു സ്റ്റുഡന്റ് ഏറെ അഭിമാനത്തോടെ കൊണ്ട് നടന്നിരുന്ന കാറ്റ് എന്ന ബ്രാന്റ് നെയിമുള്ള ബാ​ഗിൽ കുത്തി നിറച്ച്  ഞാൻ യാത്രക്കിറങ്ങി. ഒറ്റക്കാണ് യാത്ര. യാത്രയുടെ പ്ലാനിം​ഗിന് കൂടെയുണ്ടായിരുന്നവരെല്ലാം പാതി വഴിയിലേ ഇറങ്ങിപ്പോയിരുന്നു. ഡൽഹി കാണണം എന്ന് മനസ്സ് വാശി പിടിച്ചിരുന്നത് കൊണ്ട് യാത്ര തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂർ വൈകിയാണെങ്കിലും താരതമ്യേനെ ചെറിയതും യാത്രക്കാർ കുറഞ്ഞതുമായ പരപ്പനങ്ങാടി സ്റ്റേഷനിൽ എന്റെ സ്വപ്നങ്ങളെയും വഹിച്ച് കുതിച്ചുപായാൻ മം​ഗള- ലക്ഷദ്വീപ് എക്സ്പ്രസ്​ അർധ വിരാമമിട്ടു. ചെറിയൊരു ചൂളം വിളിയോടെ എന്റെ യാത്ര തുടങ്ങി. പുതിയ ലോകങ്ങൾ തേടിയുള്ള എന്റെ യാത്ര തുടങ്ങുകയാണ്. അതിരുകളും അതിർവരമ്പുകളുമില്ലാത്ത സ്വപ്ന ലോകങ്ങളിലേക്ക്.


അലീ​ഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടക്കുന്ന സപ്ത ദിന അധ്യാപക പരിശീലന കോഴ്സിൽ പഠിതാവായാണ് പോകുന്നത്. അലീ​ഗഢിലെ കോഴ്സോ അവിടെ നടക്കാനിരിക്കുന്ന ഘന​ഗംഭീര ചർച്ചകളോ മനസ്സിന്റെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അത് യാത്രയുടെ ലക്ഷ്യമേ ആയിരുന്നില്ല. പുതിയ മണ്ണും വായുവും സംസ്കാരവും വേഷവുമെല്ലാം കണ്ടനുഭവിക്കണം. ഭൂപടങ്ങളിൽ വായിച്ചു മാത്രം പരിചയുമുള്ള സംസ്ഥാനങ്ങളെല്ലാം ഒരുവട്ടമെങ്കിലും ഒന്ന് കാണണം. നമ്മുടെ ലോകങ്ങൾക്കുമപ്പുറം അതിവിശാലവും വൈവിധ്യവുമാർന്ന ഒരു സമൂഹം ജീവിച്ചിരിപ്പുണ്ടെന്നത് തിരിച്ചറിയണം. യാത്രയുടെ തുടക്കത്തിൽ തന്നെ ഈ വൈവിധ്യങ്ങളെ ഞാനനുഭവിച്ച് തുടങ്ങി.
 തീർത്തും ശോകമൂകമാവേണ്ടിയിരുന്ന എന്റെ യാത്രയിൽ സൗഹൃദത്തിന്റെ ചാറ്റൽ മഴയാണ് അവർ പെയ്തിറങ്ങിയത്. എന്നെ പോലെ വലിയ സ്വപ്നങ്ങളിലേക്ക് വണ്ടി കയറിയ അഞ്ചാറ് ചെറുപ്പക്കാർ. കണ്ടുമടുത്ത കാറ്റും വായുവും വിട്ടെറിഞ്ഞ് അവർ അനന്തമായ സ്വപ്നങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. യൂറോപ്പിന്റെ ഉത്തരദേശങ്ങളിലെവിടെയോ തങ്ങൾ പണിയാനിരിക്കുന്ന സുന്ദര ജീവിതമാണ് അവരുടെ മനസ്സ് നിറയെ, രാജ്യാതിർത്തികൾപ്പുറത്ത് തങ്ങളെ കാത്തിരിക്കുന്ന വസന്തം തേടിയുള്ള തീർഥ യാത്രയിലായിരുന്നു അവർ. അൻവർ, മുബാറക്, മിഷാൽ, സുഹൈൽ, ഹക്കീം, നസ്ൽ, ഇന്നേ വരെ ഒരു നോക്ക് പോലും കണ്ടിട്ടില്ലെങ്കിലും അവരുടെ കൂട്ടത്തിലേക്ക് ഞാനും അറിയാതെ പറ്റിച്ചേർന്നു. ചില സൗഹൃദങ്ങളങ്ങനെയാണ്, നാടും ദേശവും സമയവുമെല്ലാം കാലങ്ങളോളം  അകറ്റി നിർത്തിയാലും അവ കാത്തുകിടക്കുന്നുണ്ടാകും, ഏതെങ്കിലും ഇട വഴിയിൽ വെച്ച് വേർപിരിയാനാകാതെ പിണഞ്ഞുനിൽക്കാൻ. വർഷങ്ങളുടെ പരിചയം സമ്മാനിച്ച സൗഹൃദങ്ങളെക്കാൾ ആഴത്തിൽ അവ ഹൃദയത്തിലേക്ക് വേരുകൾ ആഴ്ത്തിയിറക്കും. പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ചില അർധാവസരങ്ങളിൽ സംഭരിച്ച് വെച്ച വെള്ളവും വളവും ഉപയോ​ഗിച്ച് അവ തഴച്ചു തഴച്ചു വളരും.

1 comments: