മുത്വലാഖ് നിരോധനം: സമുദായം പേടിക്കുന്നതെന്ത്?



മുത്വലാഖിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകളാല്‍ സമ്പന്നമാണ് നമ്മുടെ ദൃശ്യ-ശ്രാവ്യ സാമൂഹ്യ മാധ്യമങ്ങളെല്ലാം. മുത്വലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാറും നിരോധനത്തെ എതിര്‍ത്ത് മുസ്്‌ലിം പേര്‍സനല്‍ ലോബോര്‍ഡും  സുപ്രീംകോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാരത്തോണ്‍ വാദപ്രതിവാദങ്ങള്‍ മുസ്്‌ലിം സമൂഹത്തിനിടയില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത ഒരു നിര്‍ബന്ധിത ആരാധനയാണ് ഈ മുത്വലാഖ് എന്ന പ്രതീതിയാണുണ്ടാക്കിവെച്ചിരിക്കുന്നത്. സത്യത്തില്‍ എന്താണ് മുത്വലാഖ് എന്നും എന്തുകൊണ്ടാണ് അതിന്റെ നിരോധനത്തെ എതിര്‍ക്കുന്നത് എന്നുമുള്ള കേന്ദ്രപ്രമേയം ചര്‍ച്ചകളുടെ ഭാഗമേ ആകുന്നില്ല എന്നതാണ് ഏറെ ഖേദകരം.

മുത്വലാഖിനെ വേലികെട്ടി സംരക്ഷിച്ച് നിര്‍ത്തി ആയിരക്കണക്കിന് മുസ്്‌ലിം സ്ത്രീകളെ കണ്ണീര് കുടിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുയാണ് മുസ്്‌ലിം സമൂഹം എന്ന ഏറെ പ്രശ്‌ന ബദ്ധമായ രീതിയിലാണ് വായനകളൊക്കെയും നടക്കുന്നത്. സത്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ക്ഷമ, ഉപദേശം, സഹശയനം വെടിയല്‍, ഇരുവിഭാഗത്തില്‍ നിന്നുമുള്ള മധ്യസ്ഥശ്രമം തുടങ്ങിയ രീതികളെല്ലാം സ്വീകരിച്ചിട്ടും ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാതെ വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മോചനം അനിവാര്യമാണ് എന്നത് കൊണ്ട് മാത്രമാണ് ഇസ്്‌ലാം വിവാഹ മോചനത്തെ അനുവദിക്കുന്നത്. അതും തിരിച്ചെടുക്കാന്‍ സാധ്യമായ ഇടവേളകള്‍ക്കിടയില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളിലായി മാത്രം. എന്നാല്‍ അതിസൂക്ഷമതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ത്വലാഖ് എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്ത ചിലര്‍ സ്ത്രീകളെ മൂന്ന് ത്വലാഖും ചൊല്ലുന്ന രീതിയിലേക്ക് ചില വിവരദോഷികളുടെ പ്രവര്‍ത്തനം മാറിയപ്പോള്‍ സ്ത്രീസമൂഹത്തിന് യാതൊരു വിലയും നല്‍കാതെ അവളെ പുഛിച്ചു തള്ളുന്ന കാടന്‍ സ്വഭാവക്കാരുടെ കൈകളില്‍ തന്നെ അശേഷം ലജ്ജയില്ലാതെ അവരെ തിരിച്ചേല്‍പിക്കാന്‍  തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇസ്്‌ലാം ചെയ്തത്.

 മൂന്നും ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധം മുറിയുമെന്നും അതിനു ശേഷം അവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ഇസ്്‌ലാമിക ദൃഷ്ട്യാ വന്‍പാപമായ വ്യഭിചാരത്തിന്റെ ഇനത്തില്‍ ഉള്‍പെടും എന്നുമാണ് മുത്വലാഖ് നിരോധനത്തെ എതിര്‍ക്കാനുള്ള ഏക കാരണം. അല്ലാതെ മുത്വലാഖ് മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ അനിയന്ത്രിതമായി തുടരണമെന്ന് ആര്‍ക്കും ആഗ്രഹമില്ല. ഏറെ നികൃഷ്ടമായ മുത്വലാഖ് രീതികള്‍ പിന്തുടരുന്നവര്‍ക്ക് അതി കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിച്ച് അതീവ ലളിതമായി സര്‍ക്കാറിന് തന്നെ തടയാവുന്നതേയുള്ളൂ ഈ സംവിധാനം. ഉമര്‍(റ)അടക്കമുള്ള മുസ്്‌ലിം ഭരണാധികാരികള്‍ തന്നെ ഇത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്നു എന്നതാണ് ചരിത്രം. മുത്വലാഖ് ഇസ്്‌ലാമിക ശരീഅത്തില്‍ നിയമ സാധുതയുള്ള ഒരു സംവിധാനമായി തന്നെ നിലനില്‍ക്കട്ടെ, എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന യഥാര്‍ഥ രീതിയില്‍ നിന്ന് മാറി വിവാഹ ബന്ധങ്ങളുടെ പരിശുദ്ധിയെ കളഞ്ഞുകുളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി രാജ്യത്ത് തുല്യനീതി സ്ഥാപിക്കാന്‍ ഗവര്‍മെന്റിന് ശ്രമിക്കുകയും ആവാമല്ലോ. മുസ്്‌ലിം സമൂഹത്തിന് അതില്‍ യാതൊരു വിധ ആശങ്കളുമില്ല എന്ന് മാത്രമല്ല അത് പൂര്‍ണാര്‍ഥത്തില്‍ സ്വാഗതാര്‍ഹമാണ് താനും.

0 comments: