നഷ്ടസ്വര്‍ഗം

                 



ജീവിതത്തില്‍ ഇങ്ങനെയൊരു കത്തെഴുതേണ്ടിവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കാരണം അന്ന് നിനക്കൊരെഴുത്തയച്ചതിന് ശേഷം കാലങ്ങളോളം   കലണ്ടറില്‍ നോക്കി ഓരോ ദിനവും ഞാന്‍ എണ്ണിയിരിക്കുകയായിരുന്നു. 'എന്നെങ്കിലും' എന്ന വലിയൊരു പ്രതീക്ഷയില്‍ കണ്ണുനട്ട് ഞാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. അവസാനം ഒരമ്മയുടെ നീണ്ട കാത്തിരിപ്പിന് ശേഷം കടന്നുവരുന്ന കുഞ്ഞിനെപോലെ നിന്റെ കത്തുവന്നു. കുഞ്ഞിനെ കാണുമ്പോള്‍ ഓരോ അമ്മയും ചിരിക്കുന്നത് കണ്ടിട്ടില്ലേ....അതുപോലെ ഞാനും ചിരിച്ചു. പക്ഷേ നിന്റെ വടിവൊത്ത അക്ഷരങ്ങളുടെ മായികപ്രഭയില്‍ മയങ്ങിവീണ് കത്തിന്റെ അവസാനഭാഗമെത്തിയപ്പോയേക്ക് ചാപ്പിള്ളയെ പെറ്റ അമ്മയെ പോലെ ഞാന്‍ തിരിഞ്ഞ് കിടന്നു. അന്ന് കത്ത് കയ്യിലേല്‍പിച്ച പോസ്റ്റുമാന് ഞാനൊരു മുത്തംകൊടുക്കാനിരുന്നതാണ്, ഇന്നയാളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കുത്തിക്കൊല്ലും, കാരണം അത്രക്ക് പകയുണ്ടെനിക്ക്, എന്റെ ജീവിതത്തില്‍ ദുഃഖഭാരങ്ങളുടെ തുലാവര്‍ഷമായി പെയ്തിറങ്ങിയ നിന്റെ നശിച്ച വരികള്‍ എനിക്ക് സമ്മാനിച്ചതിന്. ''ഒമ്പത് വര്‍ഷമായിട്ടും നീയിപ്പോയും അതൊക്കെ ഓര്‍ക്കാറുണ്ടന്നോ.. അയ്യേ ഇതെന്താ കുട്ടികളിയാണോ, എനിക്കീ സ്‌നേഹത്തിലൊന്നും വിശ്വാസമില്ലടാ, പ്ലീസ് ഇനിയെന്നെ ശല്യപ്പെടുത്തരുത്.'' വേദന സമ്മാനിക്കുമ്പോഴും നിന്റെ ആ വാക്കുകള്‍ക്ക് അവര്‍ണനീയമായ ഒരു കാവ്യാത്മകതയുണ്ടായിരുന്നു. മനുഷ്യനെ പച്ചക്ക് തിന്നുന്ന ഒന്ന്.
   എന്ന് മുതലാണ് നമ്മുടെ ബന്ധം തുടങ്ങിയത്. പ്രണയത്തിന്റെ പേരില്‍  കൂട്ടുകാരെയൊക്കെ കളിയാക്കി നടന്നിരുന്ന എന്നെ നീയെങ്ങനെയാണ് കീഴ്‌പെടുത്തിയത്.
 എ സ്‌ക്വയറും ബി സ്‌ക്വയറും പറഞ്ഞ് സമദ് മാഷ് ക്ലാസിലെത്തുമ്പോള്‍ കണക്കറിയാത്ത എന്നെ നോക്കി നീ ചിരിക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ആ കണ്ണുകളില്‍ കണ്ട തിളക്കം എന്നെ വല്ലാതെ നിന്നിലേക്കാകര്‍ഷിച്ചിരുന്നു. നിന്റെ മിടുക്കിനൊത്തെ ഭംഗികൂടിയുണ്ടായിരുന്നത് കൊണ്ട് നിനക്ക് ചുറ്റും പറന്ന് കളിച്ചിരുന്ന പരുന്തിന്‍ കൂട്ടങ്ങളില്‍ നിന്ന് ഒരു തള്ളക്കോഴിയെ പോലെ നീ നിന്നെ കാത്തുസൂക്ഷിച്ചു. അവസാനം കാണാന്‍ ഭംഗിയില്ലാത്ത എന്റെ അടുത്ത് വന്ന് ഒരു ദിവസം നീ പറഞ്ഞു:'' മുഹ്‌സിന്‍ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു''. അന്നേ വരെ ഉമ്മയും പെങ്ങളുമല്ലാതെ മറ്റൊരു സ്ത്രീയും സ്പര്‍ഷിച്ചിട്ടില്ലാത്ത എന്റെ കൈവിരലുകളില്‍ നിന്റെ വിരലുകള്‍ ചേര്‍ത്ത് നീയെന്നെ വര്‍ഷങ്ങളുടെ ഓര്‍മകള്‍ പേറുന്ന സ്‌കൂള്‍ മുറ്റത്തെ  ആല്‍മരത്തിന് താഴേക്ക് നയിച്ചു. അന്ന് നിന്റെ കണ്ണുകളില്‍ കണ്ട ആ കുസൃതിച്ചിരി എന്നെ തകര്‍ത്തു കളഞ്ഞു. പിന്നെ നീ പറഞ്ഞതിനൊക്കെ ഞാന്‍ പോലും അറിയാതെ എന്റെ തലകുലുങ്ങി. അതോടെ അത്രകാലം എനിക്ക് സ്‌കൂളിലുണ്ടായിരുന്ന ഇമേജൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഓഫീസിലേക്ക് വിളിച്ച സാറന്മാരൊക്കെ കേട്ടത് സത്യമാണോയെന്ന് അന്വേഷിച്ചു. 'പവിത്രസ്‌നേഹ'മെന്ന് നീ പറഞ്ഞത് അര്‍ഥംപോലുമറിയാതെ ഞാനവര്‍ക്കൊക്കെ മറുപടി പറഞ്ഞു. പിന്നെ സ്വന്തമായിട്ടൊരസ്ഥിത്വം പോലും എനിക്കില്ലാതായി. നീ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ബാലരമ, ബാലഭൂമി, ലേബര്‍ ഇന്‍ഡ്യ, സ്‌കൂള്‍ മാസ്റ്റര്‍  ചോദിച്ചതൊക്കെ ഉമ്മായോട് കള്ളം പറഞ്ഞ് വാങ്ങിയ പണം കൊണ്ട് വാങ്ങിത്തന്നു. എന്റെ ഹൃദയമെപ്പോഴും നിനക്ക് വേണ്ടി മിടിച്ചു. നിനക്ക് വേണ്ടി മാത്രം, എന്റെ ഓര്‍മകളെ നിന്റെ മനസ്സുമായി കോര്‍ത്തുവെച്ചത് കൊണ്ട് എവിടെ നോക്കിയാലും നിന്റെ മുഖം മാത്രം ഞാന്‍ കണ്ടു. സുഗന്ധം വീശുന്ന മന്ദമാരുതന്‍ വരുമ്പോഴൊക്കെ ഞാനെന്റെ മൂക്ക് ചേര്‍ത്തുവെച്ചു, സത്യം പറയാലോ അവക്കൊക്കെ നിന്റെ അതേ വാസനയായിരുന്നു, അന്ന് നാലാം ക്ലാസിന്റെ ഇടനാഴികകളില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ നീ സമ്മാനിച്ച അതേ ചൂര്.
 ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ബസ്റ്റാന്റില്‍ വെച്ചാണ് ഞാന്‍ നിന്നെ കണ്ടത്. കച്ചവടക്കാരുടെ നിലക്കാത്ത നിലവിളിയും ബസ്ജീവനക്കാരുടെ 'ശബ്ദവ്യവസായങ്ങളും' യാത്രക്കാരുടെ തിരക്ക് പിടിച്ച ഓട്ടവുമെല്ലാം സമ്മാനിച്ച കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ് വളഞ്ഞുപുളഞ്ഞ് നീണ്ടുകിടക്കുന്ന ആ വരിയില്‍ നീയുമുണ്ടായിരുന്നു.യാത്രക്കാരെല്ലാം കയറിയതിന് ശേഷം മാത്രം ബസ്സിലേക്ക് കയറാന്‍ വിധിക്കപ്പെട്ട 'ധര്‍മയാത്രക്കാരുടെ'  കൂട്ടത്തില്‍. അന്ന് നിന്നെ കണ്ടത് മുതല്‍ നിനക്കൊരെഴുത്തെയക്കണമെന്ന് മനസ്സിലുറച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ വസ്ത്രം പോലും മാറാതെ പേന കയ്യിലെടുത്ത് മുന്നില്‍ മലര്‍ന്നുകിടക്കുന്ന വൈറ്റ്‌പേപ്പറില്‍ ഞാനെന്റെ മനസ്സ് തുറന്നു. അതിന് ശേഷമുള്ള ഓരോ ദിവസങ്ങള്‍ക്കും ഒരായുസ്സിന്റെ നീളമായിരുന്നു. എന്നും ഞാന്‍ വഴിവക്കില്‍ പോയകാത്തിരിക്കും, പോസ്റ്റുമാന്‍ വരുന്നുണ്ടോയെന്നറിയാന്‍, അവസാനം നിന്റെ മറുപടി വന്നു. ഒമ്പത് വര്‍ഷക്കാലം എന്റെ മനസ്സിന്റയുള്ളില്‍ മറ്റാര്‍ക്കും ഇടംനല്‍കാതെ ഞാന്‍ കാത്തുസൂക്ഷിച്ച പ്രണയത്തെ എന്നോടൊരുവാക്കുപോലും പറയാതെ ക്രൂരമായി നീ അബോര്‍ഷന്‍ ചെയ്തു. നിന്റെ കത്ത് വായിച്ച ഉടനെ ഞാന്‍ നിലത്ത് വീണ് തേങ്ങിക്കരഞ്ഞു. പലരും എന്നോട് ചോദിച്ചു നിനക്കെന്ത് പറ്റിയെന്ന്, നീ സമ്മാനിച്ച ശൂന്യതയില്‍ മറുപടികള്‍ക്കായ് ഞാന്‍ തപ്പിത്തടഞ്ഞു. പലരോടും പലതും പറഞ്ഞ് കളവുകളുടെ ഒരു കാരാഗൃഹം തന്നെ ഞാന്‍ പണിതു. ഇനിയൊരിക്കലും രക്ഷപ്പെടാനാവാത്ത തടവറ. രാത്രികളില്‍ കറുത്തശൂന്യതയെ കൂട്ടുപിടിച്ച് ഞാന്‍ നിന്റെ പേരുറക്കെ വിളിച്ചുപറഞ്ഞു, അടുത്ത് കിടന്നിരുന്ന ഉമ്മ അതുകേട്ട് ഞെട്ടിയുണര്‍ന്ന് തങ്ങപ്പാപ്പ മന്ത്രിച്ചൂതിയ വെള്ളം എന്റെവായിലേക്ക് പകര്‍ന്ന് തന്നു. ഉമ്മക്കറിയില്ലായിരുന്നു ഞാനെന്തൊക്കയാണീ പറയുന്നതെന്ന്, എനിക്കറിയില്ലായിരുന്നു ഉമ്മയെന്തിനാണിതൊക്കെ ചെയ്തിരുന്നത്, എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്റെ കാര്യത്തില്‍ മാത്രം അങ്ങനെ ഒരു അജ്ഞത പതുങ്ങിക്കിടന്നു.

 നിന്നെ മറക്കണമെന്ന് കരുതിയായിരുന്നു അന്ന് ഞാന്‍ കോഴിക്കോട് ബീച്ചിലെത്തിയത്. നോക്കത്താ ദൂരം പരന്നുകിടക്കുന്ന നീലാകാശത്തെ തന്നിലാവാഹിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വിശാലമായ കടല്‍, ഏതോ ഹൊറര്‍ സിനിമയുടെ ക്ലൈമാക്‌സിലഭിനയിച്ചതുപോലെ തളര്‍ന്ന് കറുത്തപാറക്കല്ലുകളില്‍ ദുര്‍ബലമായി വന്നിടിച്ച് വീണ്ടുംവീണ്ടും മടങ്ങിവരാനായി മാത്രം സീല്‍ക്കാരത്തോടെ മടങ്ങിക്കൊണ്ടിരിക്കുന്ന തിരമാലകള്‍, ഒരുദിവസത്തെ വിയര്‍ത്തൊലിച്ച അധ്വാനത്തിന് ശേഷം തണുത്തുറഞ്ഞ കടല്‍വെള്ളത്തില്‍ മുങ്ങിക്കുളിക്കാനൊരുങ്ങുന്ന സൂര്യന്‍, തിരകള്‍ സമ്മാനിക്കുന്ന പരല്‍മീനുകള്‍ കൊത്തിയെടുക്കാന്‍ അച്ചടക്കത്തോടെ ക്യൂപാലിച്ച് നില്‍ക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍, തന്റെ ദുഃഖഭാരം മറ്റാര്‍ക്കോ സമ്മാനിക്കാനായ് ഇഴഞ്ഞുനീങ്ങുന്ന മന്ദമാരുതന്‍, വയറ് നിറഞ്ഞിട്ടും കണ്‍മണിയെ സ്‌നേഹത്തോടെ ഊട്ടുന്ന അമ്മയെപ്പോലെ കടലിന്റെ വായിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുന്ന ചാറ്റല്‍ മഴ, പ്രകൃതി സമ്മാനിച്ച കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞ് ഞാനങ്ങനെ നടക്കുന്നതിനിടയില്‍ കയ്യിലൊരു കുടയും പിടിച്ച് നീയെന്റെ മുമ്പില്‍ വന്നു നിന്നു. സന്ധ്യയോടൊപ്പം മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലേക്ക് ഒരു തുള്ളി ഇരുട്ട് കൂടി സമ്മാനിച്ച് ഒരു വാക്കുപോലും പറയാതെ നീയെന്റെ മുന്നിലൂടെ നടന്നുനീങ്ങി. ഒരു പ്രാവശ്യമെങ്കിലും നീയെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുമെന്നു കരുതി എന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍  നിന്നെ തന്നെ നോക്കിനിന്നു. നീയെന്നെ തിരിഞ്ഞ് നോക്കാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ കടല്‍ക്കരയിലൂടെ അലക്ഷ്യമായി നടന്നു. ആ സന്ധ്യാസമയത്ത് എനിക്ക് മുന്നില്‍ വെളിച്ചം പകരാന്‍ ഒരു കൈത്തിരി കാണുമെന്ന പ്രതീക്ഷയോടെ...
  അന്ന് രാത്രി വീട്ടിലെത്തിയതിന് ശേഷം ഞാന്‍ നിന്റെ കത്ത് പലവട്ടം വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും കണ്ണിലിരുട്ട് കൂടിക്കൂടി വന്നു. നമുക്കൊരിക്കലും ഇനി കാണാനാവില്ല, നിന്റെ കഴുത്തില്‍ താലികെട്ടുന്ന മഹാഭാഗ്യവാന്റെ കൂടെ നീയെന്നും സന്തോഷത്തോടെ ജീവിക്കും. അപ്പോഴും ഇവിടെ ഈ ഇരുട്ടില്‍ ഒരു സ്‌നേഹ കിരണത്തിന് വേണ്ടി ഞാനലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാകും. വിടരാനുള്ള ഭാഗ്യം പോലും ലഭിക്കാത്ത ഒരു നിര്‍ഭാഗ്യവാനായ പൂമൊട്ടായി....അതുകൊണ്ടാണ്  ഞാനീ കഥയെഴുതിയത്. ഞാന്‍ മരിച്ചാലും നമ്മുടെ ബന്ധത്തെക്കുറിച്ച് നിശ്ശബ്ദമായ വാചാലതയോടെ ഇത് സംസാരിക്കുമെന്ന് കരുതി. അങ്ങനെയും വേണമല്ലോ ചില സ്‌നേഹബന്ധങ്ങള്‍.
       

2 comments: