കേള്‍വിപ്പുറത്തുണ്ട് എന്റെ തിരുനബിയുടെ വാക്കുകള്‍



ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണപുടങ്ങളില്‍ അലയടിക്കുന്ന  നൂറ് മൂഹമ്മദ് സ്വലല്ലയെ കാണാന്‍ തൊട്ടിലില്‍ കിടന്ന് കൈകൈലിട്ടടിക്കുന്ന കുഞ്ഞുജീവിതം തിരുനബിയുടെ വര്‍ണവിശേഷങ്ങള്‍ കേട്ടാണ് വളര്‍ന്നുതുടങ്ങുന്നത്. ഇളം ചുണ്ടുകളില്‍ അക്ഷരപ്പെയ്ത്ത് തുടങ്ങുമ്പോഴേ ഓരോ കുഞ്ഞും മൂളിപ്പാട്ടുകള്‍ പാടി നബിയെ ഉള്ളിലാവാഹിക്കുന്നുണ്ട്. ' നമ്മുടെ നബിയുടെ പേരെന്ത്? മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ'് എന്ന് ആവേശത്തോടെ പാടുമ്പോഴും നബിയുടെ ജനനം മക്കത്ത്, മരണപ്പെട്ടു മദീനത്ത്' എന്ന് ഈണത്തില്‍ ചൊല്ലുമ്പോഴും തിരുമേനിയെ കാണാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ഓരോ പിഞ്ചിളം ബാല്യങ്ങളും.
കാടിനോടും മരങ്ങളോടും പൂതുമ്പികളോടും ഇളം തന്നലുകളോടും കിന്നാരം പറയുന്ന പ്രായത്തില്‍ കുഞ്ഞുകുട്ടികള്‍ അവയോട് ചോദിക്കാറുണ്ട് മദീനായിലെ മുത്ത് നബിയെക്കുറിച്ച്. മുത്ത് നബിയുടെ വിശേഷങ്ങളെക്കുറിച്ച്. ഹൃദയത്തിന്റെ ഉള്ളറകളില്‍ കിടന്ന് നബിയോടുള്ള പ്രണയം അതിതീവ്രമായി രൂപപ്പെടുന്ന കാലത്താണ് തിരുനബി കാലങ്ങള്‍ക്കു മുമ്പേ കടന്ന് പോയതിനെക്കുറിച്ച് അവര്‍ ബോധവാന്മാരാകുന്നത്.
അബൂബക്കറിനോടും ഉമറിനോടുമൊക്കെ വല്ലാത്ത അസൂയ തോന്നുന്നുണ്ട്. മുത്ത് റസൂലിന്റെ വാക്കുകള്‍ അവരോളം കേട്ട, ആ തേന്‍ചുണ്ടില്‍ നിന്ന് ഉറ്റിവീഴുന്ന മധുകണങ്ങള്‍ അവരോളം നുകര്‍ന്ന മറ്റാരാണ് ലോകത്തുള്ളത്, ആ വിജ്ഞാന സാഗരത്തില്‍ മതിവരുവോളം നീരാടാന്‍ മറ്റാര്‍ക്കാണ് സാധിച്ചത്. തിരുജീവിതം അനുഭവിക്കാനാവാതെ പോയതിന്റെ, ആ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ കഴിയാത്തതിന്റെ നീറുന്ന മുറിവുകള്‍ക്കിടയില്‍ തീരാത്ത വേദനയുടെ മുളക് പുരട്ടുന്നുണ്ട് കവി കാനേഷ് പൂനൂരിന്റെ വാക്കുകള്‍:
 പതിനാല് നൂറ്റാണ്ട് പിമ്പെന്തിനീ/പാരില്‍ ഞാന്‍ പാപി പിറന്നു വീണു...
പുണ്യ റസൂലിന്റെ പദ പങ്കജം/പതിയാത്ത മണ്ണില്‍ പിറന്നു വീണു...
ഒരു മണല്‍ തരിയായി മക്കാ തന്നില്‍/അന്ന് കഴിഞ്ഞെങ്കിലെത്ര ഭേദം
ആ കര സ്പര്‍ശത്തിന്‍ ജന്മങ്ങള്‍ തന്‍/സായൂജ്യം നൊട്ടി നുണഞ്ഞേനേ ഞാന്‍...
മുത്ത് നബി വീട്ട് മുറ്റത്തൊരു/മുന്തിരി വള്ളി പടര്‍പ്പായെങ്കില്‍
നിത്യവും ആ ദേഹം മുത്തും തെന്നല്‍/എന്നെയും തഴുകി തണുപ്പിച്ചേനേ...
ഒട്ടേറെ ദൂരം നടക്കാനൊക്കും/ഒട്ടകമായി പിറന്നുവെങ്കില്‍താമര തോല്‍ക്കുന്ന ത്വാഹാ തന്റെ/ തളിര്‍മേനി തോളില്‍ വഹിച്ചേനെ ഞാന്‍...
ഭാരം ചുമന്ന് തളര്‍ന്നേനെ ഞാന്‍/ബദറില്‍ ശരങ്ങള്‍ തടുത്തേനെ ഞാന്‍
 
എന്നാലും തിരുനബി നമ്മെ നിരാശരാക്കിയിട്ടില്ല. റഫീഖുല്‍ അഅ്‌ലായിലേക്ക് യാത്ര തിരിക്കുമ്പോള്‍ തിരുനബി മറന്നിരുന്നില്ല തന്റെ ജീവിതാടയാളങ്ങള്‍ തേടി ഉരുകിയൊലിക്കുന്നവര്‍ക്ക് ചില അടയാളങ്ങള്‍ ബാക്കിവെക്കാന്‍. 'വിശുദ്ധ ഖുര്‍ആനും എന്റെ ജീവിതവുമിതാ ഒരു വിളക്കുമാടം പോലെ നിങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഞാന്‍ ബാക്കിവെക്കുന്നു' എന്ന് തിരുവചനം(ഹാകിം, മുസ്തദ്‌റക്).
 തിരുനബി ബാക്കിവെച്ച ആ മൊഴിമുത്തുകള്‍ തേടി എത്ര കാതങ്ങളാണ് പണ്ഡിതര്‍ നടന്നുതീര്‍ത്തത്. എത്ര കറുത്തിരുണ്ട രാത്രികള്‍ക്കാണ് അവര്‍ മെഴുകിതിരിവെട്ടത്തില്‍ ജീവന്‍ പകര്‍ന്നത്. തിരുനബിയെ പോലെ തന്നെ ആ വാക്കുകള്‍ക്കും അവര്‍ പവിത്രത നല്‍കി. അതിന് വേണ്ടി അവര്‍ ജീവിതം തന്നെ ഉരുകിത്തീര്‍ത്തു. എണ്ണിയാലൊടുങ്ങാത്ത ആ പണ്ഡിത നിര വിവിധ കാലഘട്ടങ്ങളില്‍ ഹദീസ് വിജ്ഞാനത്തിന്റെ മാസ്മരിക പ്രഭ ചക്രവാള സീമകളില്‍ വിതറി
ഇബ്‌നു ശിഹാബ് സുഹ്്‌രി, സഈദ് ബിന്‍ മുസയ്യിബ്(വഫ. ഹി 91) അയ്യൂബുസ്സഖ്തിയാനി(വഫ. ഹി 131) ഇമാം അബൂഹനീഫ(വഫ. ഹി150) മഅ്മര്‍ ബിന്‍ ്‌റാഷിദ് അല്‍ അസ്ദി(വഫ. ഹി 154), ശുഅ്ബത്ത് ബിന്‍ ഹജ്ജാജ്(വഫ. ഹി160), സുഫ്യാനുസ്സൗരി(വഫ. ഹി 161), ഹമ്മാദ് ബിന്‍ സലമ(വഫ. ഹി,167),മാലിക് ബിന്‍ അനസ്(വഫാത്ത്, ഹി.179), ഹമ്മാദ് ബിന്‍ സൈദ്(വഫാത്ത്, ഹി.197) അബ്ദുല്ലാഹ് ബിന്‍ മുബാറക്(വഫാത്ത്, ഹി.181) വഖീഅ് ബിന്‍ അല്‍ ജറാഹ്(വഫാത്ത്, ഹി.197), അബ്ദുറഹ്മാന്‍ അല്‍ മഹ്ദി(വഫാത്ത്, ഹി.198), സുഫ്യാന്‍ ബിന്‍ ഉയയ്‌ന(വഫാത്ത്, ഹി.198) യഹ്യ ബിന്‍ ഖത്താന്‍(വഫാത്ത്, ഹി.198) ഇമാം ശാഫിഈ(വഫാത്ത്, ഹി.204), അബൂദാവൂദുഥയാലിസി(വഫാത്ത്, ഹി.204) യസീദ് ബിന്‍ ഹാറൂന്‍(വഫാത്ത്, ഹി.206), മുഹമ്മദ് ബിന്‍ അംറ് ബിന്‍ അല്‍ വാഖിദി(വഫാത്ത്, ഹി.207), അബ്ദുറസാഖ് ബിന്‍ ഹുമാം ബിന്‍ നാഫിഅ്(വഫാത്ത്, ഹി.211) സുലൈമാന്‍ ബിന്‍ ഹര്‍ബ്(വഫാത്ത്, ഹി.224) അബൂബക്കര്‍ ബിന്‍ അബീശൈബ(വഫാത്ത്, ഹി.235) ഇസ്ഹാഖ് ബിന്‍ റാഹവൈഹി(വഫാത്ത്, ഹി.238) ഖുതൈബത്ത് ബിന്‍ സഈദ്(വഫാത്ത്, ഹി.240) ഇമാം അഹ്മദ്(വഫാത്ത്, ഹി.241) അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫള്ല്‍(ദാരിമി,വഫാത്ത്, ഹി.255) ഇമാം ബുഖാരി(വഫാത്ത്, ഹി.256) ഇമാം മുസ്ലിം(വഫാത്ത്, ഹി.261) ഇബ്‌നു മാജഹ്(വഫാത്ത്, ഹി.273) അബൂദാവൂദ്(വഫാത്ത്, ഹി.275), ഇബ്‌നു ഖുതൈബ(വഫാത്ത്, ഹി.276), ഇമാം തുര്‍മിദി(വഫാത്ത്, ഹി.279) ഇമാം നസാഇ(വഫാത്ത്, ഹി.303) ഹാകിം(വഫാത്ത്, ഹി.405) ഇമാം നവവി(വഫാത്ത്, ഹി.676) അബൂല്‍ ഹസന്‍ ദാറഖുത്‌നി(വഫാത്ത്, ഹി.385) ഇബ്‌നു ദഖീഖ് അല്‍ ഈദ്(വഫാത്ത്, ഹി.702)മുഹമ്മദ് സര്‍കശി(വഫ. ഹി.772) അനന്തമായ ഒരു നേര്‍രേഖ പോലെ നീണ്ടുകിടക്കുന്ന ആ പണ്ഡിത നിരയിലെ പ്രമുഖരെ പോലും വരഞ്ഞുതീര്‍ക്കാനാവാതെ തളര്‍ന്നുപോകുന്നു കൈവിരലുകള്‍.

തിരുനബിയെ അനുഭവിക്കാനാവത്തതിന്റെ, ഒരിക്കല്‍ പോലും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയാത്തതിന്റെ വേദനകള്‍ തീര്‍ക്കുകയാണ് ഓരോ വിശ്വാസിയും ഹദീസുകളിലൂടെ. എന്നാലും അതൊരാശ്വാസമാണ്. അനുഭവിക്കാനാവത്ത ജീവിതത്തിന്റെ സര്‍വ വര്‍ണങ്ങളും രേഖപ്പെടുത്തപ്പെട്ട ലോകത്തെ ഒരേയൊരാള്‍. കണ്ടിട്ടില്ലെങ്കിലും എനിക്കന്റെ റസൂലിന്റെ മുഖം സ്വപ്നം കാണാനാവുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നു മഹാന്മാരായ പണ്ഡിത വര്യര്‍. ശമാഇലുകളുടെ ലോകം സമ്മാനിക്കുന്ന തിരുദൂതരുടെ ശാരീരികസ്വഭാവ വര്‍ണനകള്‍, വിശാലമായി പരന്നുകിടക്കുന്ന ഹദീസ് കിതാബുകളുടെ പേജുകളില്‍ നിന്ന് ആവേശത്തോടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നബി തങ്ങളുടെ പ്രചോദനകളും ആശ്വാസങ്ങളും ശാസനകളും സ്‌നേഹപ്രകടനങ്ങളും, ആറാം നൂറ്റാണ്ടിലെ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ തേന്‍കണങ്ങള്‍ ചൊരിഞ്ഞ് പുഞ്ചിരി തൂകി നില്‍ക്കുന്ന തിരുദൂതരുടെ സമക്ഷത്തിലിരിക്കുന്ന അതേ ഭാവനയാണ് ഓരോ ഹദീസുകളും വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. ആശ്വാസം തോന്നുന്നു, ഇപ്പോഴും എന്റെ തിരുനബി എന്നോട് സംസാരിക്കുന്നുണ്ടല്ലോ...പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ജീവിച്ച ദൗര്‍ഭാഗ്യവാനായിട്ടും ഒരു പിടി വാക്കുകള്‍ എനിക്കായി എന്റെ തിരുനബി ബാക്കിവെച്ചല്ലോ...





0 comments: