ലോകത്ത് ഇന്ന് പ്രചുരപ്രചാരമുള്ള ഭാഷകളില്‍ അതീവ സുന്ദരമാണ് ഉര്‍ദു. സാഹിത്യഭംഗി, സ്വരമാധുര്യമാര്‍ന്ന വാക്കുകള്‍, സംഗീതസാന്ദ്രമായ ഘടന, ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് തുളച്ച് കയറുന്ന തീവ്രത, വര്‍ണനകളുടെയും വിശേഷണപദങ്ങളുടെയും വിശാലമായ അക്ഷയഖനി, ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തില്‍ കടന്നിറങ്ങാനുള്ള ആകര്‍ഷണശക്തി തുടങ്ങി മറ്റു ഭാഷകളില്‍ നിന്ന് ഉറുദുവിനെ വ്യതിരക്തമാക്കുന്ന അനേകം സവിശേഷതകള്‍ നമുക്ക് കാണാനാകും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉറുദുവുമായി ഇടപഴകാത്തവരുടെ നാവുകളില്‍ പോലും മൂളിപ്പാട്ടുകളായി ഉറുദു വാക്കുകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. പ്രണയകാവ്യങ്ങളുടെയും വൈവിധ്യാവിഷ്‌കാരങ്ങളുടെയും അപാരമായ സാധ്യതകള്‍ തുറന്നിടുന്ന ഈ ഭാഷയില്‍ ദശലക്ഷക്കണക്കിന് സാഹിത്യകൃതികളാണ് രചിക്കപ്പെട്ടത്്. ലോകത്ത് മറ്റൊരുഭാഷയിലും ദര്‍ശിക്കാനാവാത്ത അക്ഷരശുദ്ധിയും ഭാവനാസങ്കല്‍പങ്ങളും ഇഴചേര്‍ത്ത് കാവ്യശകലങ്ങളായും മഖാലകളായുമെല്ലാം അനേകം ഗ്രന്ഥങ്ങള്‍ തന്നെ ഈ ഭാഷയുടെ മനോഹാരിതക്ക് കീരീടം ചാര്‍ത്തി നില്‍ക്കുന്നു. മതപരമായും സാഹിത്യപരമായും രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഏറിയ പങ്കും വിശുദ്ധ ഇസ്്‌ലാമിന്റെ സന്ദേശങ്ങള്‍ കാവ്യാത്മക ഭംഗിയോടെ അതീവസുന്ദരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഉറുദു എന്ന ഭാഷയെ മുസ്്‌ലിം സമൂഹത്തിന്റേത് മാത്രമാക്കി ചുരുക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ഗുണകരമായി വഴിതിരിച്ചുവിടാന്‍ മുസ്്‌ലിം പണ്ഡിതര്‍ അതിയായി ഉല്‍സാഹിച്ചു എന്നതായിരുന്നു ഇതിന് കാരണം.
കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യതിരക്തമായി പ്രവാചക സ്‌നേഹം ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ആഴത്തില്‍ ചേര്‍ത്തുപിടിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ തിരുജീവിതത്തിന്റെ വിവിധ തലങ്ങള്‍ വിശകലനം ചെയ്ത് അനേകം ഗ്രന്ഥങ്ങള്‍ തന്നെ രചിക്കപ്പെട്ടു. വ്യത്യസ്ത പണ്ഡിതര്‍, വിവിധ കാലങ്ങളില്‍ രേഖപ്പെടുത്തിയ ആ ചരിത്രഗ്രന്ഥങ്ങള്‍ കാലാന്തരങ്ങള്‍ക്കിടയിലും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. ആയിരക്കണക്കിന് പണ്ഡിതരുടെ രാപകല്‍ നീണ്ട പരിശ്രമഫലമായി രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഓരോ ഗ്രന്ഥവും പ്രവാചക ജീവിതത്തെ വ്യത്യസ്ത തലങ്ങളില്‍ നിന്ന് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവയാണ് എന്ന നിലക്ക് സവിശേഷ പരിഗണനയര്‍ഹിക്കുന്നു. പ്രവാചകപ്രണയത്താല്‍ വിശ്വാസി ഹൃദയങ്ങളെ ആവേശക്കൊടുമുടിയിലിരുത്തുന്ന അത്തരം ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് അഅ്്‌ലാ ഹസ്രത്ത് അഹ്്മദ് റസാഖാന്‍(റ) രചിച്ച ഹദാഈഖെ ബഖ്ശിശ്. ഉറുദു സാഹിത്യത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ആ ഗ്രന്ഥത്തെ ചെറിയ രൂപത്തിലൊന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ..
അഹ്്മദ് റസാഖാന്‍
പ്രവാചക ജീവിതത്തെ ആഴത്തില്‍ അടുത്തറിയുകയും ഹൃദയാന്തരങ്ങളില്‍ തിരുജീവിതം അനുഭവിക്കുകയും ചെയ്ത് അനുഭവങ്ങളെ വാക്കുകളിലേക്ക് പകര്‍ത്തിയെഴുതിയ ലോകത്തെ അപൂര്‍വം പ്രതിഭാശാലികളിലൊരാളാണ് ശൈഖ് അഹ്്മദ് റസാഖാന്‍ ബറേല്‍വി. ലോകപണ്ഡിതര്‍ക്കിടയില്‍ ഇന്ത്യന്‍ സുയൂഥി എന്നറിയപ്പെടുന്ന മഹാനവര്‍കള്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടിന്റെ മുജദ്ദിദ്(സമുദ്ധാരകന്‍)ആയാണ് അറിയപ്പെടുന്നത്. അജ്ഞതയില്‍ നിന്ന് രൂപം കൊണ്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉത്തരേന്ത്യന്‍ മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ മാരകരോഗമായി പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ വിശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന മഹാനവര്‍കള്‍ 1853 ജൂണ്‍ 14(ഹിജ്രാബ്ദം 1272, ശവ്വാല്‍ 10)ന് ബറേലിയിലെ പത്താന്‍ കുടുംബത്തിലാണ് ജനിക്കുന്നത്. മുഗള്‍ രാജഭരണത്തില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതൃതലമുറയില്‍ ഒട്ടേറെ അനുഗ്രഹീതരായ പണ്ഡിതര്‍ തന്നെ കടന്നുപോയിരുന്നു. മഹിതമായ പാരമ്പര്യം പേറുന്ന ജീവിത സാഹചര്യത്തിലാണ് ജീവിതം നയിച്ചത് എന്നത് കൊണ്ട് തന്നെ ചെറുപ്പം കാലത്ത് തന്നെ മറ്റുള്ളവരെ റസാഖാന്‍ അമ്പരപ്പിച്ചുതുടങ്ങി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നാലാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം സ്വദേശത്തെ പള്ളിയില്‍ ആറാം വയസ്സില്‍ നടത്തിയ മദ്്ഹുന്നബി പ്രഭാഷണം നാട്ടിലെ പണ്ഡിതരെ പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു.
ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, അഖീദ, ഫിഖ്്ഹ്, മന്‍ഥിഖ്, നഹ്‌വ്് തുടങ്ങിയ ദീനീ വിജ്ഞാനമേഖലയില്‍ അഗാധപാണ്ഡ്യത്യമുണ്ടായിരുന്ന മഹാനവര്‍കള്‍ എഞ്ചിനീയറിംഗ്, ആള്‍ജിബ്ര, അരിത്മാറ്റിക്, സമയനിര്‍ണയം, ഗോളശാസ്ത്രം, വേദഗണിതം, ക്ഷേത്ര ഗണിതം തുടങ്ങിയ ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ആഴത്തില്‍ പഠിക്കുക മാത്രമല്ല ഗലീലിയോ ഗലീലി, സര്‍ ഐസക് ന്യൂട്ടന്‍, കെപ്ലര്‍ തുടങ്ങിയവരുടെ തിയറികള്‍ക്ക് തിരുത്ത് വരെ നിര്‍ദേശിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി പള്ളിക്കൂടത്തിന്റെ പടികൂടി ചവിട്ടാത്ത റസാഖാന്‍ പിതാവ് നഖി അലി ഖാനില്‍ നിന്ന് മാത്രമാണ് വിദ്യനേടിയത് എന്നറിയുമ്പോഴാണ് മഹാനവര്‍കളുടെ വിജ്ഞാനത്തിന്റെ പ്രാധാന്യം കുടുതല്‍ വ്യക്തമാകുന്നത്.
ആറാം വയസ്സില്‍ തന്നെ പ്രവാചക സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയ അഹ്്മദ് റസാഖാന്‍ ജീവിതാന്ത്യം വരെ പ്രവാചകപ്രേമത്തില്‍ സ്വയം മറന്ന് അലിഞ്ഞുചേരുകയായിരുന്നു. അബ്്ദുല്‍ മുസ്ഥഫ(പ്രവാചകന്റെ അടിമ)എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ റസാഖാന്‍ അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നതിലും റസൂലിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെ പോരാടുന്നതിലുമായിരുന്നു തന്റെ ജീവിതം ചിലവഴിച്ചത്. റസൂലിനെ യഥാര്‍ഥരീതിയില്‍ മനസ്സിലാക്കുന്നതില്‍ പാളിച്ച സംഭവിച്ചു എന്നു തോന്നിയവര്‍ക്കെതിരെയെല്ലാം റസാഖാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. മഹാനവര്‍കളുടെ കാലത്ത് ജീവിച്ചിരുന്ന സര്‍വരാലും അംഗീകരിക്കപ്പെട്ടിരുന്ന ഒരു സൂഫീശൈഖുമായി അദ്ദേഹം തര്‍ക്കത്തിലേര്‍പ്പെടുന്നതും തബ്്‌ലീഗ് ജമാഅത്തിന്റെ നേതാക്കള്‍ കാഫിറാണെന്നുള്ള ഫത്്‌വകള്‍ പുറപ്പെടുവിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ രൂഢമായി നിലനിന്നിരുന്ന പ്രവാചകസ്‌നേഹത്തിന്റെ അതിതീവ്രത കൊണ്ടായിരുന്നു.
ഹദാഇഖെ ബഖ്ശിശ്
ആയിരക്കണക്കിന് പ്രവാചകപ്രകീര്‍ത്തന ഗ്രന്ഥങ്ങളുള്ള ഉറുദുഭാഷയില്‍ അഅ്‌ലാഹസ്രത്തിന്റെ ഹദാഇഖെ ബഖ്ശിശ് ഏറെ വ്യതിരക്തമായി നിലനില്‍ക്കുന്നു. പ്രവാചകപ്രേമത്തിന്റെ മനം മയക്കുന്ന ലോകത്ത്, റസൂലിനെ മാത്രം ഹൃദയത്തിലാവാഹിച്ച്, ഭൗതിക ലോകത്തിന്റെ സര്‍വനൂല്‍ബന്ധങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിച്ച,് റസൂലില്‍ അലിഞ്ഞ് ചേരുന്ന അഹ്്മദ് റസാഖാനെയാണ് ഈ കൃതിയില്‍ നമുക്ക് കാണാനാകുന്നത്.
ഉറുദു സാഹിത്യലോകത്ത് അനേകായിരം കവികള്‍ അനശ്വരപ്രതിഭകളായി വിരാചിക്കുമ്പോള്‍ റസാഖാന്റെ ഹദാഇഖെ ബഖ്ശിശിനെ ചര്‍ച്ചക്കെടുക്കുന്നത് തീര്‍ത്തും ബോധപൂര്‍വമാണ്. ഉറുദു ഗദ്യസാഹിത്യത്തിലും ഇസ്്‌ലാമിക വിഷയങ്ങളിലെ പാണ്ഡ്യത്തിലും റസാഖാന്‍ ലോകതലത്തില്‍ തന്നെ അംഗീകരം നേടിയിരുന്നു. 1905 ല്‍ ഹിജാസിലെ പണ്ഡിതര്‍ക്കിടയില്‍ ഇല്‍മുല്‍ ഗൈബിനെക്കുറിച്ച് നിരന്തര വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഹജ്ജിനെത്തിയ റസാഖാന്‍ ഒരൊറ്റ റഫറന്‍സ് ഗ്രന്ഥം പോലും നോക്കാതെ വെറും എട്ടുമണിക്കൂര്‍ മാത്രം ഉപയോഗിച്ച് രചിച്ച അദ്ദൗലത്തുല്‍ മക്കിയ ബില്‍ മാദ്ദത്തില്‍ അറബിയ്യ അക്കാലത്തെ പണ്ഡിതപ്രമുഖരുടെയെല്ലാം സംശയങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുകയും ലോകതലത്തില്‍ തന്നെ റസാഖാന് ആദരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറുദു സാഹിത്യത്തിലെ അതീവ സുന്ദരമായ കാവ്യരചനയില്‍ റസാഖാന് കഴിവുകളില്ല എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടക്കുമ്പോഴാണ് കാവ്യസാമ്രാട്ടുകളെയെല്ലാം അംബരപ്പിച്ച റസാഖാന്‍ പ്രവാചക മദ്്ഹ് കീര്‍ത്തനവുമായി കടന്നുവരുന്നത്.
സാഹിത്യഭംഗിയില്‍ ഹദാഇഖെ ബഖ്്ശിശിന്റെ ഏഴയകലത്ത് പോലും മറ്റുള്ളവരുടെ ഗ്രന്ഥങ്ങളെത്തില്ലെന്നാണ് സാഹിത്യനിരൂപകരുടെ പക്ഷം. ഉര്‍ദു കാവ്യശാസ്ത്രാലങ്കാരത്തിലെ മുഴുവന്‍ മേഖലകളും ഉള്‍ക്കൊള്ളിച്ച് അതീവ സുന്ദരമായി കോര്‍ത്തിണക്കിയ ഈ കൃതി ഒരര്‍ഥത്തില്‍ സാഹിത്യലോകത്ത് പുതിയ രചനാരീതിക്ക് തന്നെ തുടക്കം കുറിക്കുകയായിരുന്നു. ആധുനിക കാവ്യശാസ്ത്രത്തില്‍ ഭാഷയുടെ അലങ്കാരത്തിനായി ഏതൊക്കെ രീതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം കൃത്യമായി ഉള്‍ക്കൊള്ളിക്കാന്‍ റസാഖാന് സാധിച്ചു എന്നതിനെ അല്‍ഭുതകരമെന്നേ വിശേഷിപ്പിക്കാനാകൂ. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും പഠിച്ചെടുത്ത ശരീഅത്ത് അനുവദിക്കുന്ന മാര്‍ഗത്തിലൂടെ പ്രവാചകാനുരാഗത്തിന്റെ മായികലോകത്തേക്ക് യാത്രതിരിക്കുന്ന റസാഖാന്‍ ' കാമിലെ നുഖ്‌സാന്‍' എന്ന പദപ്രയോഗത്തിലൂടെ വളരെ വിനീതമായാണ് തിരുജീവിതത്തെ വായനക്കാരിലെത്തിക്കുന്നത്. പ്രവാചകസ്‌നേഹം, പ്രവാചകാനുരാഗത്തിന്റെ മര്യാദകള്‍, സ്വഹാബ, പ്രവാചകപത്‌നിമാര്‍, ഔലിയാക്കള്‍ തുടങ്ങിയവരോടുള്ള ആദരവ് തുടങ്ങിയവയെല്ലാം ചെറുതെങ്കിലും ആശയസമ്പുഷ്ടമായ ഈ ഗ്രന്ഥത്തിന്റെ അകത്തളങ്ങളില്‍ കടന്നുവരുന്നു.
പുണ്യപ്രവാചകനെ ആക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ മദീനാ പള്ളിയില്‍ തിരുമേനി തന്നെ ഇരിപ്പിടമൊരുക്കി നല്‍കിയ ഹസ്സാന്‍ ബിന്‍ സാബിത്തിനെയാണ് ഞാന്‍ മാതൃകയാക്കുന്നത് എന്ന് തുടക്കത്തില്‍ തന്നെ റസാഖാന്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരില്‍ ആക്ഷേപകകാവ്യങ്ങള്‍(ഹിജാഅ്) നടത്തിയിരുന്ന ശത്രുക്കളെയാണ് ഹസ്സാന്‍ ബിന്‍ സാബിത്തിന് നേരിടാനുണ്ടായിരുന്നതെങ്കില്‍ പ്രവാചകനെ അപമാനിക്കാനും സാധാരണ മനുഷ്യന്‍ മാത്രമായി ചിത്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ പ്രവാചകനോടുള്ള ആദരവ് നഷ്ടപ്പെടുത്താനും ശ്രമിച്ചിരുന്ന വഹാബി, തബ്്‌ലീഗ് ജമാഅത്ത്, അഹ്്‌ലെ ഹദീഥ് തുടങ്ങിയ നവീന ചിന്താധാരകളോടായിരുന്നു മഹാനവര്‍കള്‍ക്ക് പോരാടാനുണ്ടായിരുന്നത്. പ്രവാചകാനുരാഗത്തിന്റെ അതിതീവ്രമായ ലോകത്ത് ജീവിച്ചിരുന്നത് കൊണ്ട് തന്നെ റസാഖാന്‍ പ്രവാചകനെ ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തബ്‌ലീഗ് ജമാഅത്ത്, അഹ്‌ലെ ഹദീസ് നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. അശ്‌റഫ് അലി താനവി, റശീദ് അഹ്മദ് ഗംഗോഹി, മുഹമ്മദ് ഖാസിം നാനൂത്വവി തുടങ്ങിയ നവീനവാദികളെയെല്ലാം ഇസ്‌ലാമിന്റെ പരിധിക്ക് പുറത്തായാണ് റസാഖാന്‍ വീക്ഷിച്ചിരുന്നത്. പ്രവാചകനെ നിന്ദിക്കാനുള്ള ഒരു തരത്തിലുള്ള ശ്രമവും വെച്ചുപൊറുക്കാന്‍ മഹാനവര്‍കള്‍ തയ്യാറായിരുന്നില്ല,
പ്രവാചകപ്രേമം വിശ്വാസിഹൃദയങ്ങളില്‍ ആഴത്തില്‍ കൊത്തിവെക്കുകയായിരുന്നു റസാഖാന്‍ തന്റെ കൃതിയിലൂടെ. ഉത്തരേന്ത്യയിലും ഹനഫീ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരുള്ള മേഖലകളിലും എല്ലാ ദിവസവും സുബ്ഹി നിസ്‌കാരത്തിന് ശേഷം ഏറെ ഭക്തിയാദരവുകളോടെ പാരായണം ചെയ്യാറുള്ള മുസ്ഥഫ ജാനേ റഹ്മത്ത് പെ ലാകോം സലാം എന്ന ശ്രദ്ധേയമായ ഈരടകിള് ഹദാഇഖെ ബഖ്ശിശിലൂടെ അഅ#്‌ലാ ഹസ്രത്ത് സംഭാവന ചെയ്തതാണ്. ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കുന്ന പ്രവാചപ്രമേത്തിന്റെ നിലക്കാത്ത അടയാളപ്പെടുത്തലായിരുന്നു റസാഖാന്റെ ഈ ഗ്രന്ഥം.
തിരുനബിയോടുള്ള സ്‌നേഹം ജീവിതവ്രതമായി സ്വീകരിക്കുകയും പ്രവാചകസ്‌നേഹത്തില്‍ ഭൗതിക ലോകത്തെ തന്നെ നിഷ്പ്രയാസം മറക്കുകയും ചെയ്ത ആ മഹാനുഭാവന്റെ ഈ ഗ്രന്ഥം വാക്കുകളുടെയും സാഹിത്യ ചമല്‍ക്കാരങ്ങളുടെയും പുറം തോടുകള്‍ക്കപ്പുറം ഹൃദയാന്തരങ്ങളില്‍ നിന്ന് പ്രവാചകനെ വായിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം തീര്‍ത്തും ആത്മീയമായ ഒരനുഭൂതി വായനക്കാരന് സമര്‍പ്പിക്കാന്‍ ഹദാഇഖെ ബഖ്ശിശിന് സാധിക്കുന്നുണ്ട്.
1 comments: