അലീ​ഗ‍‍ഢ് ഡയറി-3




കാലപ്പഴക്കം കൊണ്ട് നുരുമ്പിപ്പോയ ഓർമകളെ തേടി വീണ്ടും വീണ്ടും മനസ്സ് ഓടി നടക്കുകയാണ്. മിഷാലിനും നസ്ലിനും അൻവറിനും മുബാറകിനും സുഹൈലിനുമൊക്കെ ഇപ്പോ യൂറോപ്പിലേക്കുള്ള വിസ എത്തിയിട്ടുണ്ടോ ആവോ....ഡൽഹിയിൽ വെച്ച് യാത്ര പറഞ്ഞതിനു ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല...കണ്ടു പരിചയിച്ച റെയിൽവേ സ്റ്റേഷനുകളിൽ നിന്നെല്ലാം തീർത്തും ഭിന്നമായിരുന്നു  നിസാമുദ്ദീൻ. ഞങ്ങളുടെ പരപ്പനങ്ങാടി സ്റ്റേഷൻ പോലെ കൂട്ടം തെറ്റിയ ആടുകളെ പോലെ അവിടെയും ഇവിടെയും കൂടി നിൽക്കുന്ന ചെറു സംഘങ്ങളായിരുന്നില്ല അവിടെ. കാലുകുത്താൻ ഇടയില്ലാത്ത വിധം തിരക്ക്. ടാബിൽ ഇൻസ്റ്റാൾ ചെയ്ത വേർ ഈസ് മൈ ‌ട്രൈൻ പറയുന്നത് പ്രകാരം ‍ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് തന്നെ എനിക്ക് അലീ​ഗഢിലേക്ക് വണ്ടി കിട്ടും. ഇത്രകാലം ചതിക്കാത്ത ആപ്പാണ്. പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു. വണ്ടി എത്തിയ സ്റ്റേഷൻ വരെ ഓരോ നിമിഷവും കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണ് അലീ​ഗഢിലേക്കുള്ള വണ്ടി കിട്ടാൻ ന്യൂഡൽഹിയിൽ തന്നെ പോകണമെന്ന പറഞ്ഞ റെയിൽവേ ഉദ്യോ​ഗസ്ഥനോട് മൊബൈൽ കാണിച്ച് ഇവിടുന്ന് തന്നെ കിട്ടുമല്ലോ എന്ന് തിരിച്ച് ചോദിച്ചത്. അയാളെക്കാൾ ആപ്പിനെ വിശ്വസിച്ചത് കൊണ്ടാണ് റെയിൽവേയിൽ നിന്ന് പുറത്തിറങ്ങിയത്. നിസാമുദ്ദീൻ ദർ​ഗയിൽ ഒന്ന് കയറി സിയാറത്ത് കൂടി ചെയ്യാലോ എന്ന് വിചാരിച്ചു. എത്ര പെട്ടന്നായിരുന്നു യാത്രയിലുട നീളം ഞാൻ സംഭരിച്ചുവെച്ച ഊർജ്ജവും ആവേശവുമെല്ലാം ഉരുകിയൊലിച്ചത്. രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നത് പോലെയാണ് ഓരോരുത്തരുടെയും മറുപടി. ചോദിക്കുന്നവർക്കെല്ലാം വ്യത്യസ്ത വഴികൾ. അലീ​ഗഡിലേക്ക് പോകാൻ മുന്നിൽ തെളിഞ്ഞ പതിനാറ് വഴികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നട്ടം തിരിഞ്ഞ് കൊണ്ടിരിക്കയാണ് യാത്രയിലുടനീളം സഹായിച്ചിരുന്ന ജെ.എൻ.യു പി. എച്ച്. ഡി വിദ്യാർഥിയും പ്രിയ ​ഗുരുവുമായ ശംസീർ ഹുദവിയെ വിളിക്കുന്നത്. നിസാമുദ്ദീനിൽ നിന്ന് ‍‍ഡൽഹിയിലേക്ക് ഇപ്പോ തന്നെ വണ്ടിയുണ്ടെന്നും അഞ്ച് രൂപയുടെ ദൂരമേയുള്ളുവെന്നും പറഞ്ഞപ്പോൾ വേ​ഗം സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു. മുന്നിൽ നീണ്ടുകിടക്കുന്ന വരിയിൽ ചേർന്ന് അവസാനം സ്റ്റേഷനിൽ കടന്ന് ടിക്കറ്റന്വേഷിച്ചപ്പോയാണ് വീണ്ടും പുറത്തിറങ്ങേണ്ടി വന്നത്.
തബ്ലീ​ഗ് ജമാഅത്തിന്റെ ക്യാമ്പ് കഴിഞ്ഞ് വരുന്ന ഒരു സംഘത്തെ കണ്ടുമുട്ടി സംസാരിച്ചപ്പോൾ അവരും അലീ​ഗഢിലേക്കാണെന്നറിഞ്ഞു. യാത്രക്ക് കമ്പനിക്കാരായല്ലോ എന്നാശ്വസിച്ച് നിൽക്കുമ്പോൾ അവരും കയ്യിൽ നിന്ന് വഴുതി വീണു. ഡൽഹിയിൽ നിന്ന് 5.35ന് പൂർവ എക്സ്പ്രസുണ്ടല്ലോ എന്ന് വീണ്ടും മൊബൈൽ കാണിച്ച് പറഞ്ഞപ്പോൾ നീ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന ഭാവമായി അവർക്ക്. ‌ടാ മണ്ടാ പൂർവയിൽ കനത്ത ചെക്കിം​ഗുണ്ടാവുമെന്ന താക്കീത് കേട്ട് തൽക്കാലത്തിന് ഞങ്ങളുടെ കൂട്ടുക്കെട്ടവസാനിച്ചു. ന്യൂഡൽഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.തൃശൂർ സ്വരാജ് റൗണ്ടിൽ പെട്ടത് പോലെ ചെറിയ ഒന്ന് രണ്ട് അടി മുന്നോട്ട് വെക്കാൻ തന്നെ മൂന്നാല് പ്രാവശ്യം ഇറങ്ങിയും കയറിയും ചുറ്റിത്തിരിയേണ്ടി വന്നു.
 വീണ്ടും ഒറ്റക്കുള്ള യാത്ര. കൂടെയിരിക്കുന്നവരല്ലാം തീർത്തും അപരിചിതർ. ജനറൽ ടിക്കെറ്റെടുത്ത് ടി.ടി.ഇയെ കണ്ട് നൂറ് രൂപ കൈമടക്കി സ്ലീപ്പറിൽ കയറിക്കൂടിയതാണ്. നമ്മുടെ നാട്ടിലെ ജനറലിനാണല്ലോ ഇവർ സ്ലീപ്പർ എന്ന് പറയുന്നത് എന്നാലോചിച്ച് കിടക്കാൻ പോയിട്ട് ഇരിക്കാൻ പോലും ഇടം കിട്ടാതെ നട്ടം തിരിയുന്നതിനിടക്കാണ് വണ്ടി അപ്രതീക്ഷിതമായി നിർത്തുന്നതും പത്ത് പതിനഞ്ച് പോലീസുകാർ ബോ​ഗിയിലേക്ക് ഇരച്ച് കയറുന്നതും. അകമ്പടി സേവക്ക് നാലഞ്ച് ടി.ടി.ഇകൾ കൂടിയെത്തിയതോടെ മുട്ടിടിക്കാൻ തുടങ്ങി. അലീ​ഗഡ് തക് മൈ ആപ് കോ ആറാം സേ പഹുഞ്ചാൂം​ഗാ എന്ന് പറഞ്ഞ് നൂറ് രൂപ വാങ്ങിയ കക്ഷി കൂട്ടത്തിലില്ല. ജനറൽ ടിക്കറ്റുകാരെയും ടിക്കറ്റ് എടുക്കാത്തവരെയും പോലീസുകാർ ഇറക്കിവിടുന്നുണ്ട്. ആകെ പെട്ടുപോയല്ലോ എന്ന് ബേജാറിലകപ്പെട്ട എന്റെയടുത്തേക്കും വന്നു ഒരാൾ. കയ്യിലുള്ളത് ജനറൽ ടിക്കറ്റ്. അടുത്തിരിക്കുന്ന പലരെയും അയാൾ ആട്ടിയോടിച്ചിട്ടുണ്ട്. ആർ. ഖന്ന..ഞാൻ കൊടുത്ത നൂറ് രൂപ കീശയിലേക്കിടുമ്പോൾ അയാളുടെ പോക്കറ്റിനു മുന്നിൽ കുത്തി വെച്ച പേരുകൾ ഭാ​ഗ്യത്തിന് ഓർമയിലുണ്ട്. ഖന്നാ സാഹിബിനെ കണ്ട് ടിക്കറ്റ് സ്ലീപ്പറാക്കിയിട്ടുണ്ട് എന്ന് പറഞ്ഞൊപ്പിച്ചപ്പോഴേക്ക് ഖുശിയായിട്ട് ഇരിക്കാനുള്ള സ്ഥലം പോലീസുകാർ സജ്ജീകരിച്ചിരുന്നു.
 ഉമർ ഉസ്താദിന്റെ കല്യാണം കഴിഞ്ഞ് പട്ടാമ്പിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് ട്രയിൻ കയറിയതാണ് ജീവിതത്തിലെ ആദ്യത്തെ ട്രയിൻ യാത്ര. അന്നെനിക്ക് ഒരു പതിനഞ്ച്- പതിനാറ് വയസ്സ് പ്രായം കാണും. മൂന്നാം വയസ്സ് മുതൽ പാടിപ്പതം വന്ന പാട്ടിലെ ആദ്യത്തെ വരികളിലൊന്നാണ് കൂകിപ്പായും തീവണ്ടി. പത്ത് പതിമൂന്ന് വർഷം നീണ്ട കാത്തിരിപ്പ് സഫലമായ ദിവസം. ഏറെ നിരാശപ്പെടുത്തിയിരുന്നു അന്നത്തെ യാത്ര. നാട്ടിലോടുന്ന ഫന്റാസ്റ്റിക് ബസ്സിന്റെ സ്പീഡു പോലുമില്ലാത്ത ഈ സാധനത്തിനെയാണോ കൂകിപ്പായും എന്നൊക്കെ വിളിച്ചിരുന്നത് എന്നോർത്ത് ഏറെ ദുഃഖിച്ച സമയം. പൂർവ എക്സ്പ്രസാണ് എന്റെ പഴയ കാല കൂകിപ്പായും തീവണ്ടിയെ തിരിച്ചു തന്നത്. പോലീസ് ചെക്കിം​ഗിനെടുത്ത മുക്കാൽ മണിക്കൂറിന്റെ കലിപ്പ് പൂർവ ഓടിത്തീർത്തു. മനസ്സറിഞ്ഞ് ആസ്വദിച്ച വേ​ഗത.

 നിമിഷാർദ്ധങ്ങൾക്കുള്ളിൽ കൊളുത്ത് മുറുകുന്ന സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികൾ. ട്രയിൻ യാത്രക്ക് മാത്രം നൽകാനാവുന്ന അപൂർവം സമ്മാനമാണ്. വളരെ കുറഞ്ഞ സമയം മാത്രം നീണ്ടു നിൽക്കുന്നതാണെങ്കിലും ജീവിതത്തിൽ ആദ്യമായി കാണുന്ന മനുഷ്യർ എത്ര പെട്ടന്നാണ് ഈ യാത്രകളിൽ വർഷങ്ങളായി പരിചയമുള്ളവരെക്കാൾ അടുപ്പത്തോടെ പെരുമാറുന്നത്. ഭക്ഷണ സാധനങ്ങളൾ പങ്ക് വെക്കുന്നത്. നാട്ടു വർത്തമാനങ്ങളും രാഷ്ട്രീയവും കുടുംബകാര്യങ്ങളുമെല്ലാം ആവേശോജ്ജ്വലം ചർച്ച ചെയ്യുന്നത്. കൂട്ടിനു കിട്ടിയ നാലഞ്ച് പേരുടെ കൂടെക്കൂടി അലീ​ഗഡിലെത്തിയതറിഞ്ഞില്ല. എല്ലാ ബന്ധങ്ങളെയുമെന്ന പോലെ വേർപിരിയലിന്റെ വേദന ഒരു നോട്ടത്തിലും പിർ കബീ മിലേം​ഗേ...എന്ന ഉപചാരത്തിലുമൊതുക്കി നമ്മൾ വീണ്ടും വീണ്ടും പുതിയ ലോകം തേടി പുതിയ അനുഭവങ്ങൾ തേടി..പുതിയ കൂട്ടുകെട്ടുകൾ തേടി യാത്ര തിരിക്കുന്നു....

0 comments: