കൂടൊരുങ്ങും മുമ്പേ ആ കിളി പറന്നകന്നു...


ശൈഖുനാ ഉസ്താദ് വിട പറഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു..ഉസ്താദില്ലാത്ത ദാറുല്‍ ഹുദായുടെ ഒരു പുതുവര്‍ഷത്തിന്  ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു...വിജ്ഞാനത്തിന്റെ ആഴക്കഴങ്ങളിലേക്ക് ഊളിയിട്ട് വിവിധ മേഖലകളില്‍ ആഴത്തിലുള്ള അവഗാഹം നേടി, ജീവിതം കൊണ്ട് സമൂഹത്തിന് മാതൃക തീര്‍ത്ത ശൈഖുനായുടെ ഓര്‍മകളിലായിരുന്നു ഈ റമദാന്‍ മുഴുവന്‍...ഇരുപത്തിരണ്ടാം വയസ്സില്‍ കോടങ്ങാട്ട് ഉസ്താദിന്റെ അടുക്കല്‍ ദര്‍സില്‍ ഓതിയവര്‍ മുതല്‍ ദാറുല്‍ഹുദായിലെ ഉസ്താദിന്റെ അവസാനത്തെ സബ്്ഖില്‍ ഇരുന്നവര്‍ വരെയുള്ള നീണ്ട അമ്പത് വര്‍ഷത്തെ പരിചയങ്ങള്‍ക്കിടയില്‍ നിന്ന് ശൈഖുനായെക്കുറിച്ചുള്ള ഓര്‍മകള്‍ മുങ്ങിത്തപ്പിയെടുക്കാന്‍ ഈ കുറിപ്പുകാരനും നിയോഗിക്കപ്പെട്ടിരുന്നു... വിശുദ്ധ റമദാനിനു മുമ്പ് തുടങ്ങിയ ഈ നിയോഗത്തിനിന്ന്  ഒരു മാസം തികയുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു..ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിക്കുന്നു...പത്ത് വര്‍ഷക്കാലം നമ്മള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശൈഖുനായുടെ ശിഷ്യത്വം ഒരു വിളിപ്പാടകലെ വെച്ച് നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ഹൃദയാന്തരങ്ങളിലെ മുറിവുകളില്‍ വീണ്ടും വീണ്ടും മുളക് പുരട്ടി വേദനിപ്പിക്കുകയാണ്...
 ഉപ്പയുടെ കൈവിരലുകളില്‍ വിരല്‍ കോര്‍ത്ത് ദാറുല്‍ ഹുദാ എന്ന വിശ്വകലാലയത്തിന്റെ അങ്കണത്തില്‍ കാല് കുത്തിയ നിമിഷം മുതല്‍ ശൈഖുനായെക്കുറിച്ച് കേട്ടു തുടങ്ങി. ഇമാം നവവി(റ)യുടെ മത്്‌നുല്‍ അര്‍ബഈനിലെ ഇന്നമല്‍ അഅ്്മാലു ബിന്നിയ്യാത്ത്..എന്ന ഹദീസ് ഓതിത്തന്ന് ദാറുല്‍ ഹുദായിലെ വിദ്യാര്‍ഥികളായി ഞങ്ങളെ ശൈഖുനാ അംഗീകരിച്ച അന്ന് മുതല്‍ ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയതാണ്...ഓരോ വര്‍ഷവും പുതിയ ബാച്ചുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കണക്കുക്കൂട്ടി..ശൈഖുനായുടെ ക്ലാസ് ലഭിക്കാന്‍ ഇനി ഒമ്പത് വര്‍ഷം കൂടി, എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്..കാലാന്തരങ്ങള്‍ക്കിടയില്‍ ആ അകലം അങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു..കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഏറെ സന്തോഷിച്ചു.. ഇന്‍ശാ അല്ലാഹ് അടുത്ത വര്‍ഷം നമുക്കും ശൈഖുനായുടെ ക്ലാസുണ്ടാകും...
 ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് കരുതിയ ആ നിര്‍ണായക നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ എന്തോ വിധിയുണ്ടായിരുന്നില്ല....ജീവിത കാലത്ത് താന്‍ സ്വരുക്കൂട്ടിയ അറിവിന്റെ ഭണ്ഡാഗരം ഞങ്ങളെ കാണിച്ച് കൊതിപ്പിച്ച് കൊതിപ്പിച്ച് കൊതിമൂത്ത് വായില്‍ വെള്ളമൂറിനില്‍ക്കുമ്പോള്‍ ഞങ്ങളോട് ഒരു വാക്കു പോലും പറയാതെ ശൈഖുനാ യാത്രയായി...
 മറവിയെന്ന വലിയ അനുഗ്രഹത്തിനു മുന്നില്‍ ആ വേദന ഉണങ്ങിപ്പോകുമെന്ന് കരുതിയതായിരുന്നു...പക്ഷേ,,ഈ ഒരു മാസം ആ ഓര്‍മകള്‍ വീണ്ടും വീണ്ടും കേട്ടപ്പോള്‍ പറയുന്നവരോടൊക്കെ വല്ലാത്ത അസൂയ തോന്നി...രണ്ടു വിരലും ചെവിയില്‍ തിരുകി ഒന്നും കേള്‍ക്കാതിരുന്നാലോ എന്ന് തോന്നി...കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ശൈഖുനായെ ആവോളം ആസ്വദിച്ചവര്‍..ശൈഖുനായുടെ അവസാന ശിഷ്യന്മാര്‍..ഞാന്‍ മാത്രം ഒരിക്കലും ആ സാന്നിധ്യത്തെ ആഴത്തില്‍ അനുഭവിക്കാനാവാത്ത ഹതഭാഗ്യന്‍....
 നമുക്കനുഭവിക്കാനാവാത്ത സൗഭാഗ്യത്തിന്റെ മഹത്വം വല്ലാതെ കേള്‍ക്കുമ്പോഴുണ്ടാകുന്ന തലവേദന എന്നെയും ബാധിച്ചപ്പോഴാണ് നമുക്ക് ഇനി യാത്രകള്‍ അവസാനിപ്പിച്ച് എഴുതിത്തുടങ്ങാമെന്ന് മറ്റുള്ളവരോട് പറഞ്ഞ് തല്‍ക്കാലത്തിന് ഒന്ന് മനഃശാന്തി കൈവരിക്കാമെന്ന് കരുതി ദാറുല്‍ഹുദായിലും പാണക്കാടുമൊക്കെയായി തങ്ങിയത്... അപ്പോഴാണ് ശൈഖുനായെ വാക്കുകളില്‍ കോര്‍ത്തുവെക്കാനുള്ള വലിയ വെല്ലുവിളിക്ക് മുന്നില്‍ അടിപതറിത്തുടങ്ങിയത്...ഇപ്പോ എന്താന്നറിയില്ല...കീബോഡില്‍ എത്ര വലിഞ്ഞു ടൈപ്പ് ചെയ്തിട്ടും ഞാന്‍ ഉദ്ദേശിച്ച വാക്കുകള്‍ മാത്രം തെളിഞ്ഞു കാണുന്നില്ല..അനുഭവിക്കാനാവാത്ത വലിയ സൗഭാഗ്യത്തെ വാക്കുകളില്‍ വരഞ്ഞുവെക്കാനാവാതെ വിയര്‍ക്കുന്ന ഒരു ഹതഭാഗ്യനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ... ശൈഖുനായെക്കുറിച്ചല്ലാതെ മറ്റെന്തും എന്നോട് പറഞ്ഞാളൂ..പക്ഷേ, ശൈഖുനായെക്കുറിച്ച് കേള്‍ക്കാനെനിക്കാവുന്നില്ല എന്ന് ആരോടും പറയാനാവില്ലല്ലോ...ശൈഖുനായില്ലാത്ത പി.ജി ബ്ലോക്കിലേക്കുള്ള ആദ്യത്തെ ബാച്ചായി വലിഞ്ഞു കയറാനൊരുങ്ങുമ്പോള്‍...മനസ്സ് പറയുന്നു ആ ഓര്‍മകള്‍ തേടി നീ പോകരുതായിരുന്നു......കഠിനഹൃദയനാണെങ്കിലും നിനക്ക് പോലും താങ്ങാവുന്നതിലുമപ്പുറമായിരുന്നു ശൈഖുനാ എന്ന ജ്ഞാനവിസ്മയം..കൂടൊരുങ്ങും മുമ്പേ കിളി പാറുമല്ലോ എന്ന് അന്ന് മൊയ്തീന്‍ക്കയോട് പറഞ്ഞപ്പോള്‍ സ്വപ്‌നത്തില്‍ പോലും നിനച്ചിരുന്നില്ല ....പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ ബില്‍ഡിംഗിലേക്ക് ഞങ്ങള്‍ കാലെടുത്തുവെക്കുമ്പോഴേക്കും ആ ജ്ഞാനവിസ്മയം പറന്നകലുമായിരുന്നെന്ന്...

0 comments: