ലോകത്തെ ഏറ്റവും വലിയ മതേതരത്വരാജ്യമാണ് നമ്മുടെ ഇന്ത്യ. ചരിത്രാതീത കാലംതൊട്ട് മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത നാട്. ഇവിടെ ജന്മംകൊണ്ടതും വിദേശത്ത് നിന്ന് കടന്നുവന്നതുമായ സര്‍വമതങ്ങള്‍ക്കും അഭയവും വളര്‍ന്ന് പന്തലിക്കാനുള്ള സാഹചര്യവും ഈ രാജ്യം ഒരുക്കിനല്‍കി. ഹൈന്ദവരും മുസ്‌ലിംകളും കൃസ്ത്യാനികളുമെല്ലാം ഇവിടെ തോളോട് തോള്‍ചേര്‍ന്ന് ജീവിച്ചു. മറ്റുള്ളവന്റെ മതത്തെ ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യാതെ എല്ലാവരും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ജീവിതം തള്ളിനീക്കി. വ്യത്യസ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാട് രാജാക്കന്മാര്‍ ഇവിടം ഭരിച്ചുപോയി. പക്ഷേ, ആരും അന്യമതസ്ഥരുടെ അവകാശങ്ങളില്‍ കൈകടത്താന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ഇന്ത്യയിലെ ഭരണാധികാരികള്‍ ഭരിച്ചിരുന്ന സമയത്ത് മതനിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ പൂര്‍ണസ്വാതന്ത്രമുണ്ടായിരുന്നെങ്കിലും അധിനിവേശ ശക്തികളുടെ കടന്നുവരവോടെ അതില്‍ ഇളക്കം തട്ടി. 1498 ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന വാസ്‌ഗോഡ ഗാമ നടത്തിയ ക്രൂരകൃത്യങ്ങള്‍ ചരിത്രത്തില്‍ കുപ്രസിദ്ധമാണ്. അധിനിവേശത്തിനും കച്ചവടത്തിനുമപ്പുറം മിഷനറി പ്രവര്‍ത്തനത്തിന് കൂടി അവര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി പള്ളികള്‍ തകര്‍ത്തും ആരാധനാലയങ്ങള്‍ മലിനമാക്കിയും മുസ്‌ലിംകള്‍ക്ക് മേല്‍ ക്രൂരപീഡനങ്ങള്‍ അഴിച്ചുവിട്ടും ഗാമയും കൂട്ടരും തങ്ങളുടെ ഹിംസാത്മകത തുറന്നുകാട്ടി. പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരപീഡനങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തിയ സമരങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് കേരളത്തിലെ ആദ്യചരിത്ര കൃതി തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ എന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥം തന്നെ രചിക്കപ്പെടുന്നത്. പോര്‍ച്ചിഗീസുകാര്‍ ഇവിടെ നടത്തിയ അക്രമപരമ്പരകളുടെ നഖചിത്രം സൈനുദ്ദീന്‍ മഖ്ദൂം ഈ കൃതിയില്‍ വരഞ്ഞുവെക്കുന്നുണ്ട്. അതിനുശേഷം കടന്നുവന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും മുസ്‌ലിംകളോട് പെരുമാറിയത് വളരെ ക്രൂരമായിട്ടായിരുന്നെങ്കിലും മുസ്‌ലിം വ്യക്തിനിയമങ്ങളെ മാനിക്കാന്‍ അവര്‍ തയ്യാറായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. എന്നാല്‍ ഖേദകരമെന്ന് തന്നെ പറയട്ടെ, ഭരണാഘടനാ നിര്‍മാണ സമയം മുതല്‍ ആരംഭിച്ച ഏക സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി ഉയര്‍ത്തിക്കാട്ടിയത് തന്നെ ഏക സിവില്‍ കോഡും രാമക്ഷേത്ര നിര്‍മാണവുമായിരുന്നു. മതേതര ഇന്ത്യയെ കളങ്കപ്പെടുത്താനുള്ള ഇത്തരം ആപത്കരമായ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ഇന്ത്യയിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും ഒന്നടങ്കം ആശങ്കപ്പെടുന്ന ഈ സമയത്താണ് കേരളത്തിലെ ഒരു മുസ്‌ലിം നാമധാരിയായ ബുദ്ധിജീവി തന്റെ സാന്നിധ്യം വീണ്ടും വിളിച്ചറിയിച്ചത്. തന്റെ തലയിലടിഞ്ഞ് കൂടിയ യുക്തിവാദത്തിന്റെ വറച്ചട്ടിയിലിട്ട് ഇസ്‌ലാമിനെ അളക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിശ്രമം തുടങ്ങിയ ചേന്ദമംഗലൂരുകാരന്‍ മാതൃഭൂമി പത്രത്തിലാണ് പഴകിപ്പുളിച്ച ചിലവാദങ്ങളെ വീണ്ടും കുടഞ്ഞിട്ട് വലിയ മതേതരവാദിയാകാന്‍ ശ്രമിക്കുന്നത്. ലേഖനത്തിന് എരിവ് നല്‍കാനെന്നോണം സ്വഫ് കെട്ടിനില്‍ക്കുന്ന മുസ്‌ലിംസ്ത്രീകളുടെ ഫോട്ടോകൂടി ആയതോടെ സംഗതി കുശാലായി. സ്ത്രീ സമത്വമെന്നും മതേതരത്വമെന്നുമൊക്കെ വിളമ്പി ഏകസിവില്‍ കോഡിന് വേണ്ടി ഇവര്‍ മുറവിളി കൂട്ടുമ്പോള്‍ മുസ്‌ലിം വ്യക്തിനിയമത്തെ കുറിച്ചും ഏക സിവില്‍ കോഡിനെയും കുറിച്ച് ചെറിയ തോതില്‍ ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
മുസ്‌ലിം വ്യക്തിനിയമം
മുഗള്‍ ഭരണകാലത്തോടയാണ് ഇന്ത്യയില്‍ ഇസ്‌ലാമികനിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത്. നീതിനിര്‍വഹണത്തിലും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത ഈ കാലത്ത് മറ്റുമതസ്ഥര്‍ക്ക് തങ്ങളുടെ ആരാധാനകള്‍ നിര്‍വഹക്കുന്നതിലോ തങ്ങളുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കുന്നതിലോ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. 1765 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജുഡീഷ്യറി നിയമങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ ഫത്‌വകള്‍ക്കനുസരിച്ചായിരുന്നു അക്കാലത്തും കോടതികള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ വിധിപറഞ്ഞിരുന്നത്. എന്നാല്‍ പതിയെ നിയമങ്ങളില്‍ മാറ്റം വരുത്തിത്തുടങ്ങിയ ബ്രിട്ടീഷുകാര്‍ 1862 ല്‍ മുസ്‌ലിം ശിക്ഷാനിയമം എടുത്തു കളയുകയും പകരം ഇന്ത്യന്‍ ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. പക്ഷേ, വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളിലെ നിയമങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്ന് പോന്നു(ചാമ്പേര്‍സ് വിജ്ഞാനകോശം വോള്യം 9 പേജ് 468).
മുസ്‌ലിം സമൂഹത്തിന്റെ ജീവിതചലനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ശരീഅത്തായിരുന്നെങ്കിലും പല കുഗ്രാമങ്ങളിലും പാരമ്പര്യമായി തുടര്‍ന്ന് പോന്നിരുന്ന ആചാരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പുതുമുസ്‌ലിംകളില്‍ ചിലര്‍ തയ്യാറായിരുന്നില്ല. സ്ത്രീകള്‍ക്ക് അനന്തരം നിഷേധിച്ചിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ പതിവനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്കും അനന്തര സ്വത്തുക്കള്‍ നിഷേധിച്ചിരുന്ന ഒരു സാഹചര്യം ചില ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അരങ്ങേറിയപ്പോള്‍ അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ ശക്തമായി രംഗത്തിറങ്ങി. അതിന്റെ ഫലമായി 1937 ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് നടപ്പില്‍ വന്നു. ഇതേ തുടര്‍ന്ന് വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, അനന്തരം, വഖ്ഫ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ശരീഅത്ത് നിയമമനുസരിച്ച് കോടതികള്‍ വിധിക്കാന്‍ തുടങ്ങി. 1939 ല്‍ വിവാഹം വേര്‍പ്പെടുത്താന്‍ സ്ത്രീക്ക് കൂടി അവകാശം നല്‍കുന്ന മാര്യേജ് ഡിസൊലൂഷന്‍ ആക്ട് (ാമൃൃശമഴല റശീൈഹൗേശേീി മര)േപ്രാബല്യത്തില്‍ വന്നു. ഭാര്യമാരോട് പുരുഷന്മാര്‍ നിറവേറ്റണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന കടമകള്‍ നിറവേറ്റാനോ, അവരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റനോ, ചിലവ് കൊടുക്കാനോ, കാരണങ്ങളില്ലാതെ ഭാര്യയില്‍ നിന്ന് സുദീര്‍ഘ കാലം അകന്ന് നില്‍ക്കുകയോ ചെയ്താല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാമെന്ന് ഈ നിയമം വ്യക്തമാക്കി. അതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞ രീതിയിലുള്ള അനന്തരം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കയറി അത് നേടിയെടുക്കാനുള്ള സാഹര്യവും ബ്രട്ടീഷുകാര്‍ ഒരുക്കിനല്‍കി.
മുസ്‌ലിംകളുടെ കാര്യങ്ങളില്‍ ഫത്‌വ നല്‍കാന്‍ അക്കാലത്തെ പണ്ഡിതപ്രമുഖരുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഡി. എഫ് മുല്ല, എ.എ ഫൈസി, തയ്യിബ് ജീ തുടങ്ങിയവര്‍ ഇതിന് വേണ്ടി ഇംഗ്ലീഷ് ഭാഷയില്‍ തന്നെ ഇസ്‌ലാമിക് ശരീഅത്ത് വിശദമാക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചു. ഹനഫീ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്രഗ്രന്ഥമായ ഇമാം ബുര്‍ഹാനുദ്ദീന്‍ തങ്ങളുടെ ഹിദായയുടെ ഇംഗ്ലീഷ് വിവര്‍ത്തനുവും ഇമാം ആലങ്കീരിയുടെ കിതാബുമായിരുന്നു കോടതികളില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങള്‍. ഇത്തരത്തില്‍ ശരീഅത്തിനെയും മുസ്‌ലിം വ്യക്തിനിയമങ്ങളെയും മാനിക്കുന്ന രീതിയിലായിരുന്നു മുസ്‌ലിംകളോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും പെരുമാറിയിരുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തിന്റെ പ്രാധാന്യം.
വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഏറെ പ്രാധാന്യമുള്ള വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കാര്യങ്ങളിലൊന്നും മനുഷ്യനിര്‍മിത നിയമങ്ങളെ പിന്തുടരാന്‍ സത്യവിശ്വാസികളെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. ഒരു നിമിഷമൊന്ന് പിഴച്ചുപോയാല്‍ ജീവിതത്തിന്റെ താളക്രമം തന്നെ തെറ്റുന്ന, അരുംകൊലകളിലും രക്തച്ചൊരിച്ചിലുകളിലും കലാശിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ക്കെല്ലാം തന്നെ പ്രപഞ്ചനാഥന്‍ ശക്തിയുക്തമായ നിയമങ്ങള്‍ വെച്ചിട്ടുണ്ട്.
വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് ''ഇത് അല്ലാഹുവില്‍ നിന്നുള്ള നിയമമാണെന്നും ഇത് അനുസരിക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്നും ''(4.24) ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ വിവാഹമോചനം അനുവദനീയമാണെന്ന് പറയുന്നിടത്ത് ഇത് അല്ലാഹുവിന്റെ പരിധികളില്‍ പെട്ടതാണെന്നും, അത് ലംഘിക്കുന്നവര്‍ തീര്‍ച്ചയായും അതിക്രമം ചെയ്തവനാണെന്നും(2.229) ലോകനാഥന്‍ വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യരെ ഉത്‌ബോധിപ്പിക്കുന്നുണ്ട് . ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് അവന്റെ മതംതന്നെയാണ്. അതില്‍ കൈകടത്താനുള്ള ശ്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ അവനൊരിക്കലും സാധിക്കില്ല.
എന്തൊക്കെയോ വാരിവലിച്ചെഴുതിയ ചേന്ദമംഗലൂരിന്റെ ലേഖനത്തില്‍ ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന മുസ്‌ലിംകളോട് അദ്ദേഹം ചോദിക്കുന്ന ഒരിശുരന്‍ ചോദ്യമുണ്ട്. എത്രയോ വര്‍ഷമായി ഇസ്‌ലാമിന്റെ ശത്രുക്കള്‍ ചോദിച്ച് വലിച്ചെറിഞ്ഞ അറുവശളന്‍ ചോദ്യം! കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ ഇവിടെ 1860 ല്‍ ഇന്ത്യന്‍ ശിക്ഷാനിയമവും 1861 ല്‍ ക്രിമിനല്‍ നടപടിക്രമവും നടപ്പില്‍ വരുത്തിയപ്പോള്‍ ആ മേഖലയില്‍ അതുവരെ നിലനില നിന്ന ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ റദ്ദുചെയ്യപ്പെട്ടു. തത്ഫലമായി മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന് കോട്ടം തട്ടിയില്ലെങ്കില്‍ ഇപ്പോള്‍ വിവാഹം, അനന്തര സ്വത്തവകാശം, തുടങ്ങിയ വിഷയങ്ങളില്‍ ശരീഅത്തിനെതിരെ നിയമങ്ങള്‍ നടപ്പിലാവുമ്പോള്‍ അവരുടെ സാംസ്‌കാരികത്തനിമക്ക് കോട്ടം തട്ടുന്നതങ്ങെനെ ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് എട്ടുപൊട്ടും തിരിയാത്തത് കൊണ്ടാണ് ഇയാള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന് നമുക്ക് തീര്‍ത്ത് പറയാനാകും. ഇസ്‌ലാമിക നിയമപ്രകാരമുള്ള വിധിവിലക്കുകള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ആ നാട്ടിലെ ഇമാമിനാണ്. ഒരു നാടിന് ഇമാമുണ്ടാകുന്നതാകട്ടെ ഇസ്‌ലാമിക രാജ്യങ്ങളിലുമാണ്. മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇമാം ഇല്ലാതിരിക്കെ അടിയന്തര സാഹചര്യമനുസരിച്ച് ഇസ്‌ലാമിക ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാങ്കേതികവും പ്രായോഗികവുമായ ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ വിവാഹം, അനന്തരം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തികേന്ദ്രീകൃതമാണ്. ഓരോ വ്യക്തിക്കും അവന്റെ മതമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ണസ്വാതന്ത്ര്യം നല്‍കുമ്പോള്‍ അത് എടുത്തുകളഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതില്‍ ചില അര്‍ഥമില്ലായ്മയില്ലേ.. അല്ലെങ്കിലും മുസ്‌ലിംകളുടെ വ്യക്തിപരമായ കാര്യങ്ങളിലെന്തിനാണ് ഇമ്മാതിരി യുക്തിവാദികള്‍ ഇടങ്കോലിടാന്‍ വരുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇസ്‌ലാമിനെ അംഗീകരിച്ചാല്‍ പോരേ അല്ലാതെ അല്ലാഹുവിന്റെ മതത്തെ തങ്ങളുടെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനും പുനര്‍നിര്‍മിക്കാനും തയ്യാറാകുന്നവര്‍ക്ക് ഇസ്‌ലാമിലെന്താണ് കാര്യം.
ഭരണഘടനയുടെ 44-ാം
വകുപ്പില്‍ പറയുന്ന ഏകീകൃത സിവില്‍കോഡ് എന്ന നിര്‍ദേശക പൊതു തത്വം ആര്‍ട്ടിക്കിള്‍25 ല്‍ പറയുന്ന ഓരോ വ്യക്തിക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആരാധനകളര്‍പ്പിക്കാനും പ്രബോധനം ചെയ്യാനും അവകാശമുണ്ടെന്ന മൗലികാവകാശത്തെ തന്നെ ഹനിക്കുന്നതയാത് കൊണ്ട്തന്നെ ആ നിര്‍ദേശക പൊതുതത്വത്തിന് മതേതര ഇന്ത്യയില്‍ അധികം പ്രസക്തിയില്ല. മാത്രമല്ല രാജീവ് ഗാന്ധിയടക്കമുള്ളവരുടെ കാലത്ത് അത്തരം ഒരു നീക്കം കടന്നു വന്നപ്പോഴേക്ക് ബി. പോക്കര്‍ സാഹിബിനെയും ഖാഇദെ മില്ലത്ത് മുഹമമദ് ഇസ്മാഈല്‍ സാഹിബിനെയും പോലുള്ള സമുദായത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹത്തുക്കളായ നേതാക്കള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കുകയും ചെയ്തു. അന്ന് രാജ്യത്തെ ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന നിയമനിര്‍മാണത്തിന് രാഷ്ട്രം മുതിരില്ലെന്ന് പാക്ഷഭേദമന്യേ നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ നീതിനിര്‍വഹണത്തിനും അനീതിക്കുമെതിരെ പോരാട്ടം നയിക്കാന്‍ പലവേദികളിലും മുന്നിട്ട് നിന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ മാര്‍കണ്‌ഠേയ കട്ജു വരെ ഏകസിവി്ല്‍ കോഡിന് വേണ്ടി ശബ്ദിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. ഇവരുടെയൊക്കെ സംസാരങ്ങളില്‍ നിന്ന് പ്രചേദിതരായി തങ്ങള്‍ വലിയ മതേതര വാദികളാണെന്ന് സ്ഥാപിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ആധുനിക മുസ്‌ലിം യുവസമൂഹമാകട്ടെ എല്ലാവര്‍ക്കും ഒരേ നിയമമായാല്‍ അതിലെന്താണിത്ര വലിയ തെറ്റെന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു.
ചുരുക്കത്തില്‍ മതേതരത്വത്തിനും സാമുദായിക മൈത്രിക്കും അതീവപ്രാധാന്യം നല്‍കുന്ന ഭാരതാംബയുടെ മടിത്തട്ടില്‍ വീണ്ടും ഒരു വര്‍ഗീയ കലാപത്തിന് വിത്ത് പാകി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനേ ഏകസിവല്‍ കോഡ് ഉപകരിക്കൂ.. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വ്യത്യാസമില്ലാത്ത എല്ലാവരുടെ മതങ്ങള്‍ക്കും കോട്ടം വരുത്തുന്നതായിരിക്കും അതെന്നതില്‍ സംശയിക്കേണ്
തില്ല. സുശക്തമായ നമ്മുടെ രണഘടനയിലെ മൗലികവകാശങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഈ നിയമം പാസാക്കുനുള്ള ഏത് നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത് തോല്‍പിക്കേണ്ടത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും ബാധ്യതയാണ്.
0 comments: