നഷ്ട സൗഹൃദത്തിന്റെ പത്താണ്ട് തികയുമ്പോള്‍.




നിറ കണ്ണുകളോടെ അന്ന് കിഴിശേരിയിലെ ജി.എല്‍.പിയിലേക്ക് കയറി വന്ന നൂറോളം കുരുന്നുകള്‍. അപരിചിത്വത്തിന്റെ വലിയ മതില്‍കെട്ടുകള്‍ക്കിടയില്‍ വാക്കുകള്‍ കിട്ടാതെ അവരങ്ങനെ മുഖം നോക്കി നിന്നു. മുകത നിറഞ്ഞു നിന്ന അന്തരീക്ഷം. ആര്‍ക്കും ഒന്നും പറയാനാവാത്ത പേടിപ്പെടുത്തുന്ന നിശബ്ദത. നേര്‍ത്ത തേങ്ങലുകളുടെയും വല്ലപ്പോഴും പരിധി വിട്ടുയരുന്ന പൊട്ടിക്കരച്ചിലിന്റെയും ശബ്്ദമല്ലാതെ ആ നിശബ്ദതക്ക് ഭംഗം വരുത്തുന്ന ആരവങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുട്ടികള്‍.
 ആര്‍ക്കും ഒന്നും പറയാനില്ലാത്ത ആ തേങ്ങിക്കരച്ചിലുകള്‍ക്കിടയിലേക്കാണ് ചുണ്ടില്‍ ഒരു പാല്‍പുഞ്ചിരി വിടര്‍ത്തി "അയ്യേ വല്യ കുട്ട്യോളൊക്കെ ഇങ്ങനെ കര്യോന്ന് '' ചോദിച്ച് ശോഭ ടീചര്‍ കടന്നുവന്നത്. ഉപ്പയും ഉമ്മയും കൂട്ടിനില്ലാത്തതിന്റെ വേദന കരഞ്ഞുതീര്‍ക്കുന്ന കുസൃതിക്കരുന്നുകള്‍ക്കിടയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ശോഭ ടീച്ചര്‍ സൗഹൃദത്തിന്റെ മായിക ലോകം പണിതു.. അപരിചത്വത്തിന്റെ മതില്‍കെട്ടുകള്‍ തകര്‍ത്ത് അതോടെ ക്ലാസില്‍ ആളനക്കങ്ങളും കുസൃതിച്ചിരികളും ഉയര്‍ന്നുപൊങ്ങി...ജാതി മത വര്‍ണ വര്‍ഗങ്ങള്‍ക്കതീതമായി അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ മാരി വില്ലുകള്‍ സപ്്ത നിറങ്ങളില്‍ തിളങ്ങി നിന്നു...
ജി.എല്‍.പി സ്‌കൂളിനെക്കുറിച്ചോര്‍ക്കുമ്പോഴല്ലാം ഹൃദയത്തിലേക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം വേര്‍പ്പെട്ടു കഴിഞ്ഞ നിഷ്‌കളങ്കമായ ആ ചങ്ങാതിക്കൂട്ടങ്ങളാണ്. ഒരിക്കലും തകര്‍ന്നടിയില്ലെന്ന് സ്വപ്്‌നം കണ്ടിരുന്ന, ഉറച്ച് വിശ്വസിച്ചിരുന്ന ആത്മ സുഹൃത്തുക്കള്‍ പത്ത് വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും കാണാനോ സംസാരിക്കാനോ പിടി തരാതെ അകലങ്ങളില്‍ ജീവിക്കുമ്പോള്‍ നഷ്ട സൗഹൃദത്തിന്റെ വേദന നിറഞ്ഞ പത്താമാണ്ടിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍..
 ശുഐബ്, ആരിഫ്(ജാതി) ജിത്തു, ജിതിന്‍, മുനവ്വര്‍, ബാസിം, വൈഷ്ണവ്, ബാസിത്ത്, അരുണ്‍......... ഒന്നാം ക്ലാസില്‍ നിന്നു തന്നെ സൗഹൃദത്തിന്റെ ആ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പന്തലിച്ചു തുടങ്ങിയിരുന്നു..പഠനത്തിലും കലാ മല്‍സരങ്ങളിലും കായിക ഇനങ്ങളിലുമെല്ലാം അടര്‍ത്തി മാറ്റാനാവാത്ത വിധം അവര്‍ സ്‌കൂള്‍ വരാന്തകളില്‍ നിറഞ്ഞു നിന്നു..കലഹിച്ചും കളി പറഞ്ഞും ചിരിച്ചും കളിച്ചും കൂടെ കരഞ്ഞുമെല്ലാം ബാല്യ കാലത്തിന് അവര്‍ നിറം പകര്‍ന്നു...കാലാന്തരങ്ങള്‍ക്കിടയില്‍ ആ കണ്ണിയിലേക്ക് പിന്നെയും പലരും കടന്നുവന്നു...അനസ്, ഫായിസ്, ബബ്്‌ലു, ഇര്‍ഷാദ്, വലീദ്, അമീന്‍, സുധീഷ്, അന്‍ഷാദ് റാഷിദ്...പേര് പോലും മറന്നു തുടങ്ങിയ ഒരുപാടാളുകള്‍...പിസ്‌ക്ക മത്തായി എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ  വിളിക്കുന്ന മത്തായിക്കാക്കയുടെ പീടികയിലെ ഉപ്പിലിട്ടത് ആസ്വദിച്ച് കഴിച്ചും മന്‍സൂറാക്കയുടെ അമ്പത് പൈസയുടെ നറുക്കില്‍ ലഭിക്കുന്ന ഒരു രൂപയുടെ അച്ചാറിന് പ്രതീക്ഷകളോടെ കാത്തിരുന്നും ഒരു രൂപയുടെ സിപ്പ് അപ്പ് വാങ്ങി അഞ്ചാറാളുകള്‍ പങ്കിട്ട് കഴിച്ചും ജീവിതത്തിന് ഹരം പകര്‍ന്നവര്‍. വീട്ടില്‍ നിന്ന് പൊതിഞ്ഞു നല്‍കുന്ന ഭക്ഷണപ്പൊതിയിലെ ഉപ്പേരികള്‍ വട്ടത്തിലിരുന്ന് പരസ്പരം പങ്ക് വെച്ചു കഴിച്ചിരുന്ന ആഘോഷ നാളുകള്‍..എല്ലാ സ്മൃതി പഥങ്ങളില്‍ മാത്രം അവശേഷിക്കുന്ന നൊമ്പരങ്ങളായി മാറിയതിന്റെ പത്താണ്ട് തികയുകയാണിന്ന്...
 വിലക്കുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മിണ്ടിത്തുടങ്ങി,നിരന്തര കലഹങ്ങളിലൂടെ ക്ലാസുകളെ ആഘോഷ മയങ്ങളാക്കി നിര്‍ത്തിയിരുന്ന പെണ്‍കുട്ടികള്‍..സുമയ്യ ബാനു, തസ്്‌നി,ഷക്കീല,സാഹിറ,മുഹ്്‌സിന, ഫസ്്‌ന, ആര്യ...ഇനിയൊരിക്കലും കാണാന്‍ പോലുമാകാതെ, പുതിയ ജീവിതത്തിന്റെ ആഹ്ലാദ രസങ്ങളില്‍ മുഴുകി വലിയ വലിയ സ്വപ്്‌നങ്ങള്‍ കണ്ടിരിക്കുന്നുണ്ടാവും അവരൊക്കെ...ജീവിതമെന്ന വിശാലമെന്ന് നാം കരുതുന്ന യാത്രയിലെ ഏതൊക്കെയോ ഇടവഴികളില്‍ വെച്ച് നാം പരിചയപ്പെടുന്ന പല മുഖങ്ങള്‍.. ഇനിയൊരിക്കലും കണ്ടുമുട്ടുമെന്ന നേരിയ പ്രതീക്ഷകള്‍ പോലുമില്ലെങ്കിലും നാം വീണ്ടും വീണ്ടും ആഗ്രഹിക്കും, അവരയൊക്കെ ഒന്ന് കൂടെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്...
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് പോലും പറയാനാകില്ലെങ്കിലും പത്ത് വയസ്സ് മാത്രമുള്ള നിഷ്‌കളങ്ക ബാല്യങ്ങളായി ഇപ്പോഴും അവര്‍ കണ്‍മുന്നില്‍ ചിരിച്ചു നില്‍ക്കുന്നുണ്ട്..അഞ്ച് വര്‍ഷത്തെ സ്‌കൂള്‍ പഠനം പാതി വഴിയിലുപേക്ഷിച്ച് ചെമ്മാട്ടേക്ക് വണ്ടി കയറിയപ്പോള്‍ കണ്ണീരൊഴുക്കി വിട നല്‍കിയ സ്വര്‍ഗ സമാനമായൊരു സൗഹൃദക്കൂട്ടം.. ബന്ധപ്പെടാന്‍ മാര്‍ഗങ്ങള്‍ പോലുമില്ലാതെ കാഴ്ചകള്‍ക്കപ്പുറത്ത് എവിടയൊക്കെയോ ്അവരൊക്കെയും പരന്ന് കിടക്കുമ്പോഴും 'എന്നെങ്കിലു'മെന്ന വലിയ പ്രതീക്ഷയില്‍ കണ്ണു നട്ട് ഞാന്‍ കാത്തിരിക്കുന്നു...ഒരുനാള്‍ അവരെയെല്ലാവരെയും ഒരിക്കല്‍ കൂടി കാണാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ.....

0 comments: