ഒരു പ്രവാചകാനുരാഗിയുടെ പ്രണയക്കുറിപ്പുകള്‍....



       ലോകത്ത് ഇന്ന് പ്രചുരപ്രചാരമുള്ള ഭാഷകളില്‍ അതീവ സുന്ദരമാണ് ഉര്‍ദു. സാഹിത്യഭംഗി, സ്വരമാധുര്യമാര്‍ന്ന വാക്കുകള്‍, സംഗീതസാന്ദ്രമായ ഘടന, ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് തുളച്ച് കയറുന്ന തീവ്രത, വര്‍ണനകളുടെയും വിശേഷണപദങ്ങളുടെയും വിശാലമായ അക്ഷയഖനി, ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തില്‍ കടന്നിറങ്ങാനുള്ള ആകര്‍ഷണശക്തി തുടങ്ങി മറ്റു ഭാഷകളില്‍ നിന്ന് ഉറുദുവിനെ വ്യതിരക്തമാക്കുന്ന അനേകം സവിശേഷതകള്‍ നമുക്ക് കാണാനാകും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉറുദുവുമായി ഇടപഴകാത്തവരുടെ നാവുകളില്‍ പോലും മൂളിപ്പാട്ടുകളായി ഉറുദു വാക്കുകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. പ്രണയകാവ്യങ്ങളുടെയും വൈവിധ്യാവിഷ്‌കാരങ്ങളുടെയും അപാരമായ സാധ്യതകള്‍ തുറന്നിടുന്ന ഈ ഭാഷയില്‍ ദശലക്ഷക്കണക്കിന് സാഹിത്യകൃതികളാണ് രചിക്കപ്പെട്ടത്്. ലോകത്ത് മറ്റൊരുഭാഷയിലും ദര്‍ശിക്കാനാവാത്ത അക്ഷരശുദ്ധിയും ഭാവനാസങ്കല്‍പങ്ങളും ഇഴചേര്‍ത്ത് കാവ്യശകലങ്ങളായും മഖാലകളായുമെല്ലാം അനേകം ഗ്രന്ഥങ്ങള്‍ തന്നെ ഈ ഭാഷയുടെ മനോഹാരിതക്ക് കീരീടം ചാര്‍ത്തി നില്‍ക്കുന്നു. മതപരമായും സാഹിത്യപരമായും രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഏറിയ പങ്കും വിശുദ്ധ ഇസ്്‌ലാമിന്റെ സന്ദേശങ്ങള്‍ കാവ്യാത്മക ഭംഗിയോടെ അതീവസുന്ദരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഉറുദു എന്ന ഭാഷയെ മുസ്്‌ലിം സമൂഹത്തിന്റേത് മാത്രമാക്കി ചുരുക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ഗുണകരമായി വഴിതിരിച്ചുവിടാന്‍ മുസ്്‌ലിം പണ്ഡിതര്‍ അതിയായി ഉല്‍സാഹിച്ചു എന്നതായിരുന്നു ഇതിന് കാരണം.
 കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യതിരക്തമായി പ്രവാചക സ്‌നേഹം ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ആഴത്തില്‍ ചേര്‍ത്തുപിടിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ തിരുജീവിതത്തിന്റെ വിവിധ തലങ്ങള്‍ വിശകലനം ചെയ്ത് അനേകം ഗ്രന്ഥങ്ങള്‍ തന്നെ രചിക്കപ്പെട്ടു. വ്യത്യസ്ത പണ്ഡിതര്‍, വിവിധ കാലങ്ങളില്‍ രേഖപ്പെടുത്തിയ ആ ചരിത്രഗ്രന്ഥങ്ങള്‍ കാലാന്തരങ്ങള്‍ക്കിടയിലും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. ആയിരക്കണക്കിന് പണ്ഡിതരുടെ രാപകല്‍ നീണ്ട പരിശ്രമഫലമായി രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഓരോ ഗ്രന്ഥവും പ്രവാചക ജീവിതത്തെ വ്യത്യസ്ത തലങ്ങളില്‍ നിന്ന് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവയാണ് എന്ന നിലക്ക് സവിശേഷ പരിഗണനയര്‍ഹിക്കുന്നു. പ്രവാചകപ്രണയത്താല്‍ വിശ്വാസി ഹൃദയങ്ങളെ ആവേശക്കൊടുമുടിയിലിരുത്തുന്ന അത്തരം ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് അഅ്്‌ലാ ഹസ്രത്ത് അഹ്്മദ് റസാഖാന്‍(റ) രചിച്ച ഹദാഈഖെ ബഖ്ശിശ്. ഉറുദു സാഹിത്യത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ആ ഗ്രന്ഥത്തെ ചെറിയ രൂപത്തിലൊന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ..
   അഹ്്മദ് റസാഖാന്‍
 പ്രവാചക ജീവിതത്തെ ആഴത്തില്‍ അടുത്തറിയുകയും ഹൃദയാന്തരങ്ങളില്‍ തിരുജീവിതം അനുഭവിക്കുകയും ചെയ്ത് അനുഭവങ്ങളെ വാക്കുകളിലേക്ക് പകര്‍ത്തിയെഴുതിയ ലോകത്തെ അപൂര്‍വം പ്രതിഭാശാലികളിലൊരാളാണ് ശൈഖ് അഹ്്മദ് റസാഖാന്‍ ബറേല്‍വി. ലോകപണ്ഡിതര്‍ക്കിടയില്‍ ഇന്ത്യന്‍ സുയൂഥി എന്നറിയപ്പെടുന്ന മഹാനവര്‍കള്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടിന്റെ മുജദ്ദിദ്(സമുദ്ധാരകന്‍)ആയാണ് അറിയപ്പെടുന്നത്. അജ്ഞതയില്‍ നിന്ന് രൂപം കൊണ്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉത്തരേന്ത്യന്‍ മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ മാരകരോഗമായി പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ വിശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന മഹാനവര്‍കള്‍ 1853 ജൂണ്‍ 14(ഹിജ്രാബ്ദം 1272, ശവ്വാല്‍ 10)ന് ബറേലിയിലെ പത്താന്‍ കുടുംബത്തിലാണ് ജനിക്കുന്നത്. മുഗള്‍ രാജഭരണത്തില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതൃതലമുറയില്‍ ഒട്ടേറെ അനുഗ്രഹീതരായ പണ്ഡിതര്‍ തന്നെ കടന്നുപോയിരുന്നു. മഹിതമായ പാരമ്പര്യം പേറുന്ന ജീവിത സാഹചര്യത്തിലാണ് ജീവിതം നയിച്ചത് എന്നത് കൊണ്ട് തന്നെ ചെറുപ്പം കാലത്ത് തന്നെ മറ്റുള്ളവരെ റസാഖാന്‍ അമ്പരപ്പിച്ചുതുടങ്ങി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നാലാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം സ്വദേശത്തെ പള്ളിയില്‍ ആറാം വയസ്സില്‍ നടത്തിയ മദ്്ഹുന്നബി പ്രഭാഷണം നാട്ടിലെ പണ്ഡിതരെ പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു.
   ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, അഖീദ, ഫിഖ്്ഹ്, മന്‍ഥിഖ്, നഹ്‌വ്് തുടങ്ങിയ ദീനീ വിജ്ഞാനമേഖലയില്‍ അഗാധപാണ്ഡ്യത്യമുണ്ടായിരുന്ന മഹാനവര്‍കള്‍ എഞ്ചിനീയറിംഗ്, ആള്‍ജിബ്ര, അരിത്മാറ്റിക്, സമയനിര്‍ണയം, ഗോളശാസ്ത്രം, വേദഗണിതം, ക്ഷേത്ര ഗണിതം തുടങ്ങിയ ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ആഴത്തില്‍ പഠിക്കുക മാത്രമല്ല ഗലീലിയോ ഗലീലി, സര്‍ ഐസക് ന്യൂട്ടന്‍, കെപ്ലര്‍ തുടങ്ങിയവരുടെ തിയറികള്‍ക്ക് തിരുത്ത് വരെ നിര്‍ദേശിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി പള്ളിക്കൂടത്തിന്റെ പടികൂടി ചവിട്ടാത്ത റസാഖാന്‍ പിതാവ് നഖി അലി ഖാനില്‍ നിന്ന് മാത്രമാണ് വിദ്യനേടിയത് എന്നറിയുമ്പോഴാണ് മഹാനവര്‍കളുടെ വിജ്ഞാനത്തിന്റെ പ്രാധാന്യം കുടുതല്‍ വ്യക്തമാകുന്നത്.
 ആറാം വയസ്സില്‍ തന്നെ പ്രവാചക സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയ അഹ്്മദ് റസാഖാന്‍ ജീവിതാന്ത്യം വരെ പ്രവാചകപ്രേമത്തില്‍ സ്വയം മറന്ന് അലിഞ്ഞുചേരുകയായിരുന്നു. അബ്്ദുല്‍ മുസ്ഥഫ(പ്രവാചകന്റെ അടിമ)എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ റസാഖാന്‍ അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നതിലും റസൂലിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെ പോരാടുന്നതിലുമായിരുന്നു തന്റെ ജീവിതം ചിലവഴിച്ചത്. റസൂലിനെ യഥാര്‍ഥരീതിയില്‍ മനസ്സിലാക്കുന്നതില്‍ പാളിച്ച സംഭവിച്ചു എന്നു തോന്നിയവര്‍ക്കെതിരെയെല്ലാം റസാഖാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. മഹാനവര്‍കളുടെ കാലത്ത് ജീവിച്ചിരുന്ന സര്‍വരാലും അംഗീകരിക്കപ്പെട്ടിരുന്ന ഒരു സൂഫീശൈഖുമായി അദ്ദേഹം തര്‍ക്കത്തിലേര്‍പ്പെടുന്നതും തബ്്‌ലീഗ് ജമാഅത്തിന്റെ നേതാക്കള്‍ കാഫിറാണെന്നുള്ള ഫത്്‌വകള്‍ പുറപ്പെടുവിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ രൂഢമായി നിലനിന്നിരുന്ന പ്രവാചകസ്‌നേഹത്തിന്റെ അതിതീവ്രത കൊണ്ടായിരുന്നു.
 ഹദാഇഖെ ബഖ്ശിശ്
 ആയിരക്കണക്കിന് പ്രവാചകപ്രകീര്‍ത്തന ഗ്രന്ഥങ്ങളുള്ള ഉറുദുഭാഷയില്‍ അഅ്‌ലാഹസ്രത്തിന്റെ ഹദാഇഖെ ബഖ്ശിശ് ഏറെ വ്യതിരക്തമായി നിലനില്‍ക്കുന്നു. പ്രവാചകപ്രേമത്തിന്റെ മനം മയക്കുന്ന ലോകത്ത്, റസൂലിനെ മാത്രം ഹൃദയത്തിലാവാഹിച്ച്, ഭൗതിക ലോകത്തിന്റെ സര്‍വനൂല്‍ബന്ധങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിച്ച,് റസൂലില്‍ അലിഞ്ഞ് ചേരുന്ന അഹ്്മദ് റസാഖാനെയാണ് ഈ കൃതിയില്‍ നമുക്ക് കാണാനാകുന്നത്.
 ഉറുദു സാഹിത്യലോകത്ത് അനേകായിരം കവികള്‍ അനശ്വരപ്രതിഭകളായി വിരാചിക്കുമ്പോള്‍ റസാഖാന്റെ ഹദാഇഖെ ബഖ്ശിശിനെ ചര്‍ച്ചക്കെടുക്കുന്നത് തീര്‍ത്തും ബോധപൂര്‍വമാണ്. ഉറുദു ഗദ്യസാഹിത്യത്തിലും ഇസ്്‌ലാമിക വിഷയങ്ങളിലെ പാണ്ഡ്യത്തിലും റസാഖാന്‍ ലോകതലത്തില്‍ തന്നെ അംഗീകരം നേടിയിരുന്നു. 1905 ല്‍ ഹിജാസിലെ പണ്ഡിതര്‍ക്കിടയില്‍ ഇല്‍മുല്‍ ഗൈബിനെക്കുറിച്ച് നിരന്തര വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഹജ്ജിനെത്തിയ റസാഖാന്‍ ഒരൊറ്റ റഫറന്‍സ് ഗ്രന്ഥം പോലും നോക്കാതെ വെറും എട്ടുമണിക്കൂര്‍ മാത്രം ഉപയോഗിച്ച് രചിച്ച അദ്ദൗലത്തുല്‍ മക്കിയ ബില്‍ മാദ്ദത്തില്‍ അറബിയ്യ അക്കാലത്തെ പണ്ഡിതപ്രമുഖരുടെയെല്ലാം സംശയങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുകയും ലോകതലത്തില്‍ തന്നെ റസാഖാന് ആദരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറുദു സാഹിത്യത്തിലെ അതീവ സുന്ദരമായ കാവ്യരചനയില്‍ റസാഖാന് കഴിവുകളില്ല എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടക്കുമ്പോഴാണ് കാവ്യസാമ്രാട്ടുകളെയെല്ലാം അംബരപ്പിച്ച റസാഖാന്‍ പ്രവാചക മദ്്ഹ് കീര്‍ത്തനവുമായി കടന്നുവരുന്നത്.
 സാഹിത്യഭംഗിയില്‍ ഹദാഇഖെ ബഖ്്ശിശിന്റെ ഏഴയകലത്ത് പോലും മറ്റുള്ളവരുടെ ഗ്രന്ഥങ്ങളെത്തില്ലെന്നാണ് സാഹിത്യനിരൂപകരുടെ പക്ഷം. ഉര്‍ദു കാവ്യശാസ്ത്രാലങ്കാരത്തിലെ മുഴുവന്‍ മേഖലകളും ഉള്‍ക്കൊള്ളിച്ച് അതീവ സുന്ദരമായി കോര്‍ത്തിണക്കിയ ഈ കൃതി ഒരര്‍ഥത്തില്‍ സാഹിത്യലോകത്ത് പുതിയ രചനാരീതിക്ക് തന്നെ തുടക്കം കുറിക്കുകയായിരുന്നു. ആധുനിക കാവ്യശാസ്ത്രത്തില്‍ ഭാഷയുടെ അലങ്കാരത്തിനായി ഏതൊക്കെ രീതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം കൃത്യമായി ഉള്‍ക്കൊള്ളിക്കാന്‍ റസാഖാന് സാധിച്ചു എന്നതിനെ അല്‍ഭുതകരമെന്നേ വിശേഷിപ്പിക്കാനാകൂ. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും പഠിച്ചെടുത്ത ശരീഅത്ത് അനുവദിക്കുന്ന മാര്‍ഗത്തിലൂടെ പ്രവാചകാനുരാഗത്തിന്റെ മായികലോകത്തേക്ക് യാത്രതിരിക്കുന്ന റസാഖാന്‍ ' കാമിലെ നുഖ്‌സാന്‍' എന്ന പദപ്രയോഗത്തിലൂടെ വളരെ വിനീതമായാണ് തിരുജീവിതത്തെ വായനക്കാരിലെത്തിക്കുന്നത്. പ്രവാചകസ്‌നേഹം, പ്രവാചകാനുരാഗത്തിന്റെ  മര്യാദകള്‍, സ്വഹാബ, പ്രവാചകപത്‌നിമാര്‍, ഔലിയാക്കള്‍ തുടങ്ങിയവരോടുള്ള ആദരവ് തുടങ്ങിയവയെല്ലാം ചെറുതെങ്കിലും ആശയസമ്പുഷ്ടമായ ഈ ഗ്രന്ഥത്തിന്റെ അകത്തളങ്ങളില്‍ കടന്നുവരുന്നു.
 പുണ്യപ്രവാചകനെ ആക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ മദീനാ പള്ളിയില്‍  തിരുമേനി തന്നെ ഇരിപ്പിടമൊരുക്കി നല്‍കിയ ഹസ്സാന്‍ ബിന്‍ സാബിത്തിനെയാണ് ഞാന്‍ മാതൃകയാക്കുന്നത് എന്ന് തുടക്കത്തില്‍ തന്നെ റസാഖാന്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരില്‍ ആക്ഷേപകകാവ്യങ്ങള്‍(ഹിജാഅ്) നടത്തിയിരുന്ന ശത്രുക്കളെയാണ് ഹസ്സാന്‍ ബിന്‍ സാബിത്തിന് നേരിടാനുണ്ടായിരുന്നതെങ്കില്‍ പ്രവാചകനെ അപമാനിക്കാനും സാധാരണ മനുഷ്യന്‍ മാത്രമായി ചിത്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ പ്രവാചകനോടുള്ള ആദരവ് നഷ്ടപ്പെടുത്താനും ശ്രമിച്ചിരുന്ന വഹാബി, തബ്്‌ലീഗ് ജമാഅത്ത്, അഹ്്‌ലെ ഹദീഥ് തുടങ്ങിയ നവീന ചിന്താധാരകളോടായിരുന്നു മഹാനവര്‍കള്‍ക്ക് പോരാടാനുണ്ടായിരുന്നത്. പ്രവാചകാനുരാഗത്തിന്റെ അതിതീവ്രമായ ലോകത്ത് ജീവിച്ചിരുന്നത് കൊണ്ട് തന്നെ റസാഖാന്‍ പ്രവാചകനെ ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തബ്‌ലീഗ് ജമാഅത്ത്, അഹ്‌ലെ ഹദീസ് നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. അശ്‌റഫ് അലി താനവി, റശീദ് അഹ്മദ് ഗംഗോഹി, മുഹമ്മദ് ഖാസിം നാനൂത്വവി തുടങ്ങിയ നവീനവാദികളെയെല്ലാം ഇസ്‌ലാമിന്റെ പരിധിക്ക് പുറത്തായാണ് റസാഖാന്‍ വീക്ഷിച്ചിരുന്നത്. പ്രവാചകനെ നിന്ദിക്കാനുള്ള ഒരു തരത്തിലുള്ള ശ്രമവും വെച്ചുപൊറുക്കാന്‍ മഹാനവര്‍കള്‍ തയ്യാറായിരുന്നില്ല,
        പ്രവാചകപ്രേമം വിശ്വാസിഹൃദയങ്ങളില്‍ ആഴത്തില്‍ കൊത്തിവെക്കുകയായിരുന്നു റസാഖാന്‍ തന്റെ കൃതിയിലൂടെ. ഉത്തരേന്ത്യയിലും ഹനഫീ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരുള്ള മേഖലകളിലും എല്ലാ ദിവസവും സുബ്ഹി നിസ്‌കാരത്തിന് ശേഷം ഏറെ ഭക്തിയാദരവുകളോടെ പാരായണം ചെയ്യാറുള്ള മുസ്ഥഫ ജാനേ റഹ്മത്ത് പെ ലാകോം സലാം എന്ന ശ്രദ്ധേയമായ ഈരടകിള് ഹദാഇഖെ ബഖ്ശിശിലൂടെ അഅ#്‌ലാ ഹസ്രത്ത് സംഭാവന ചെയ്തതാണ്. ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കുന്ന പ്രവാചപ്രമേത്തിന്റെ നിലക്കാത്ത അടയാളപ്പെടുത്തലായിരുന്നു റസാഖാന്റെ ഈ ഗ്രന്ഥം.
 തിരുനബിയോടുള്ള സ്‌നേഹം ജീവിതവ്രതമായി സ്വീകരിക്കുകയും പ്രവാചകസ്‌നേഹത്തില്‍ ഭൗതിക ലോകത്തെ തന്നെ നിഷ്പ്രയാസം മറക്കുകയും ചെയ്ത ആ മഹാനുഭാവന്റെ ഈ ഗ്രന്ഥം വാക്കുകളുടെയും സാഹിത്യ ചമല്‍ക്കാരങ്ങളുടെയും പുറം തോടുകള്‍ക്കപ്പുറം ഹൃദയാന്തരങ്ങളില്‍ നിന്ന് പ്രവാചകനെ വായിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം തീര്‍ത്തും ആത്മീയമായ ഒരനുഭൂതി വായനക്കാരന് സമര്‍പ്പിക്കാന്‍ ഹദാഇഖെ ബഖ്ശിശിന് സാധിക്കുന്നുണ്ട്.

1 comments:

ഏകസിവില്‍കോഡ് കരുതിയിരിക്കുക











                                                       
ലോകത്തെ ഏറ്റവും വലിയ മതേതരത്വരാജ്യമാണ് നമ്മുടെ ഇന്ത്യ. ചരിത്രാതീത കാലംതൊട്ട് മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത നാട്.  ഇവിടെ ജന്മംകൊണ്ടതും വിദേശത്ത് നിന്ന് കടന്നുവന്നതുമായ സര്‍വമതങ്ങള്‍ക്കും അഭയവും വളര്‍ന്ന് പന്തലിക്കാനുള്ള സാഹചര്യവും ഈ രാജ്യം ഒരുക്കിനല്‍കി. ഹൈന്ദവരും മുസ്‌ലിംകളും കൃസ്ത്യാനികളുമെല്ലാം  ഇവിടെ തോളോട് തോള്‍ചേര്‍ന്ന് ജീവിച്ചു. മറ്റുള്ളവന്റെ മതത്തെ ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യാതെ എല്ലാവരും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ജീവിതം തള്ളിനീക്കി. വ്യത്യസ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാട് രാജാക്കന്മാര്‍ ഇവിടം ഭരിച്ചുപോയി. പക്ഷേ, ആരും അന്യമതസ്ഥരുടെ അവകാശങ്ങളില്‍ കൈകടത്താന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ഇന്ത്യയിലെ ഭരണാധികാരികള്‍ ഭരിച്ചിരുന്ന സമയത്ത് മതനിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍  പൂര്‍ണസ്വാതന്ത്രമുണ്ടായിരുന്നെങ്കിലും അധിനിവേശ ശക്തികളുടെ കടന്നുവരവോടെ അതില്‍ ഇളക്കം തട്ടി. 1498 ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന വാസ്‌ഗോഡ ഗാമ നടത്തിയ ക്രൂരകൃത്യങ്ങള്‍ ചരിത്രത്തില്‍ കുപ്രസിദ്ധമാണ്. അധിനിവേശത്തിനും കച്ചവടത്തിനുമപ്പുറം മിഷനറി പ്രവര്‍ത്തനത്തിന് കൂടി അവര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി പള്ളികള്‍ തകര്‍ത്തും ആരാധനാലയങ്ങള്‍ മലിനമാക്കിയും മുസ്‌ലിംകള്‍ക്ക് മേല്‍ ക്രൂരപീഡനങ്ങള്‍ അഴിച്ചുവിട്ടും ഗാമയും കൂട്ടരും തങ്ങളുടെ ഹിംസാത്മകത തുറന്നുകാട്ടി. പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരപീഡനങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തിയ സമരങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് കേരളത്തിലെ ആദ്യചരിത്ര കൃതി തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ എന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥം തന്നെ രചിക്കപ്പെടുന്നത്. പോര്‍ച്ചിഗീസുകാര്‍ ഇവിടെ നടത്തിയ അക്രമപരമ്പരകളുടെ നഖചിത്രം സൈനുദ്ദീന്‍ മഖ്ദൂം ഈ കൃതിയില്‍ വരഞ്ഞുവെക്കുന്നുണ്ട്. അതിനുശേഷം കടന്നുവന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും മുസ്‌ലിംകളോട് പെരുമാറിയത് വളരെ ക്രൂരമായിട്ടായിരുന്നെങ്കിലും മുസ്‌ലിം വ്യക്തിനിയമങ്ങളെ മാനിക്കാന്‍ അവര്‍ തയ്യാറായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. എന്നാല്‍ ഖേദകരമെന്ന് തന്നെ പറയട്ടെ, ഭരണാഘടനാ നിര്‍മാണ സമയം മുതല്‍ ആരംഭിച്ച ഏക സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി ഉയര്‍ത്തിക്കാട്ടിയത് തന്നെ ഏക സിവില്‍ കോഡും രാമക്ഷേത്ര നിര്‍മാണവുമായിരുന്നു. മതേതര ഇന്ത്യയെ കളങ്കപ്പെടുത്താനുള്ള ഇത്തരം ആപത്കരമായ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ഇന്ത്യയിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും ഒന്നടങ്കം ആശങ്കപ്പെടുന്ന ഈ സമയത്താണ് കേരളത്തിലെ ഒരു മുസ്‌ലിം നാമധാരിയായ ബുദ്ധിജീവി തന്റെ സാന്നിധ്യം വീണ്ടും വിളിച്ചറിയിച്ചത്. തന്റെ  തലയിലടിഞ്ഞ് കൂടിയ യുക്തിവാദത്തിന്റെ വറച്ചട്ടിയിലിട്ട് ഇസ്‌ലാമിനെ അളക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിശ്രമം തുടങ്ങിയ ചേന്ദമംഗലൂരുകാരന്‍ മാതൃഭൂമി പത്രത്തിലാണ് പഴകിപ്പുളിച്ച ചിലവാദങ്ങളെ വീണ്ടും കുടഞ്ഞിട്ട് വലിയ മതേതരവാദിയാകാന്‍ ശ്രമിക്കുന്നത്. ലേഖനത്തിന് എരിവ് നല്‍കാനെന്നോണം സ്വഫ് കെട്ടിനില്‍ക്കുന്ന മുസ്‌ലിംസ്ത്രീകളുടെ ഫോട്ടോകൂടി ആയതോടെ സംഗതി കുശാലായി. സ്ത്രീ സമത്വമെന്നും മതേതരത്വമെന്നുമൊക്കെ വിളമ്പി ഏകസിവില്‍ കോഡിന് വേണ്ടി ഇവര്‍ മുറവിളി കൂട്ടുമ്പോള്‍ മുസ്‌ലിം വ്യക്തിനിയമത്തെ കുറിച്ചും ഏക സിവില്‍ കോഡിനെയും കുറിച്ച് ചെറിയ തോതില്‍ ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
   മുസ്‌ലിം വ്യക്തിനിയമം
  മുഗള്‍ ഭരണകാലത്തോടയാണ് ഇന്ത്യയില്‍ ഇസ്‌ലാമികനിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത്. നീതിനിര്‍വഹണത്തിലും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത ഈ കാലത്ത് മറ്റുമതസ്ഥര്‍ക്ക് തങ്ങളുടെ ആരാധാനകള്‍ നിര്‍വഹക്കുന്നതിലോ തങ്ങളുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കുന്നതിലോ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. 1765 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജുഡീഷ്യറി നിയമങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ ഫത്‌വകള്‍ക്കനുസരിച്ചായിരുന്നു അക്കാലത്തും കോടതികള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ വിധിപറഞ്ഞിരുന്നത്. എന്നാല്‍ പതിയെ നിയമങ്ങളില്‍ മാറ്റം വരുത്തിത്തുടങ്ങിയ ബ്രിട്ടീഷുകാര്‍ 1862 ല്‍ മുസ്‌ലിം ശിക്ഷാനിയമം എടുത്തു കളയുകയും പകരം ഇന്ത്യന്‍ ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. പക്ഷേ, വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളിലെ നിയമങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്ന് പോന്നു(ചാമ്പേര്‍സ് വിജ്ഞാനകോശം വോള്യം 9 പേജ് 468).
  മുസ്‌ലിം സമൂഹത്തിന്റെ ജീവിതചലനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ശരീഅത്തായിരുന്നെങ്കിലും പല കുഗ്രാമങ്ങളിലും പാരമ്പര്യമായി തുടര്‍ന്ന് പോന്നിരുന്ന ആചാരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പുതുമുസ്‌ലിംകളില്‍ ചിലര്‍ തയ്യാറായിരുന്നില്ല. സ്ത്രീകള്‍ക്ക് അനന്തരം നിഷേധിച്ചിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ പതിവനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്കും അനന്തര സ്വത്തുക്കള്‍ നിഷേധിച്ചിരുന്ന ഒരു സാഹചര്യം ചില ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അരങ്ങേറിയപ്പോള്‍ അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ ശക്തമായി രംഗത്തിറങ്ങി. അതിന്റെ ഫലമായി 1937 ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് നടപ്പില്‍ വന്നു. ഇതേ തുടര്‍ന്ന് വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, അനന്തരം, വഖ്ഫ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ശരീഅത്ത് നിയമമനുസരിച്ച് കോടതികള്‍ വിധിക്കാന്‍ തുടങ്ങി. 1939 ല്‍ വിവാഹം വേര്‍പ്പെടുത്താന്‍ സ്ത്രീക്ക് കൂടി അവകാശം നല്‍കുന്ന മാര്യേജ് ഡിസൊലൂഷന്‍ ആക്ട് (ാമൃൃശമഴല റശീൈഹൗേശേീി മര)േപ്രാബല്യത്തില്‍ വന്നു. ഭാര്യമാരോട് പുരുഷന്മാര്‍ നിറവേറ്റണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന കടമകള്‍ നിറവേറ്റാനോ, അവരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റനോ, ചിലവ് കൊടുക്കാനോ, കാരണങ്ങളില്ലാതെ ഭാര്യയില്‍ നിന്ന് സുദീര്‍ഘ കാലം അകന്ന് നില്‍ക്കുകയോ ചെയ്താല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാമെന്ന് ഈ നിയമം വ്യക്തമാക്കി. അതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞ രീതിയിലുള്ള അനന്തരം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കയറി അത് നേടിയെടുക്കാനുള്ള സാഹര്യവും ബ്രട്ടീഷുകാര്‍ ഒരുക്കിനല്‍കി.
 മുസ്‌ലിംകളുടെ കാര്യങ്ങളില്‍ ഫത്‌വ നല്‍കാന്‍ അക്കാലത്തെ പണ്ഡിതപ്രമുഖരുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഡി. എഫ് മുല്ല, എ.എ ഫൈസി, തയ്യിബ് ജീ തുടങ്ങിയവര്‍ ഇതിന് വേണ്ടി ഇംഗ്ലീഷ് ഭാഷയില്‍ തന്നെ ഇസ്‌ലാമിക് ശരീഅത്ത് വിശദമാക്കുന്ന  ഗ്രന്ഥങ്ങള്‍ രചിച്ചു. ഹനഫീ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്രഗ്രന്ഥമായ ഇമാം ബുര്‍ഹാനുദ്ദീന്‍ തങ്ങളുടെ  ഹിദായയുടെ ഇംഗ്ലീഷ് വിവര്‍ത്തനുവും  ഇമാം ആലങ്കീരിയുടെ കിതാബുമായിരുന്നു കോടതികളില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങള്‍. ഇത്തരത്തില്‍ ശരീഅത്തിനെയും മുസ്‌ലിം വ്യക്തിനിയമങ്ങളെയും മാനിക്കുന്ന രീതിയിലായിരുന്നു മുസ്‌ലിംകളോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും പെരുമാറിയിരുന്നത്.
 മുസ്‌ലിം വ്യക്തിനിയമത്തിന്റെ പ്രാധാന്യം.
  വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഏറെ പ്രാധാന്യമുള്ള വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കാര്യങ്ങളിലൊന്നും മനുഷ്യനിര്‍മിത നിയമങ്ങളെ പിന്തുടരാന്‍ സത്യവിശ്വാസികളെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. ഒരു നിമിഷമൊന്ന് പിഴച്ചുപോയാല്‍ ജീവിതത്തിന്റെ താളക്രമം തന്നെ തെറ്റുന്ന, അരുംകൊലകളിലും രക്തച്ചൊരിച്ചിലുകളിലും കലാശിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ക്കെല്ലാം തന്നെ പ്രപഞ്ചനാഥന്‍ ശക്തിയുക്തമായ നിയമങ്ങള്‍ വെച്ചിട്ടുണ്ട്.
   വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് ''ഇത് അല്ലാഹുവില്‍ നിന്നുള്ള നിയമമാണെന്നും ഇത് അനുസരിക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്നും ''(4.24) ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ വിവാഹമോചനം അനുവദനീയമാണെന്ന് പറയുന്നിടത്ത് ഇത് അല്ലാഹുവിന്റെ പരിധികളില്‍ പെട്ടതാണെന്നും, അത് ലംഘിക്കുന്നവര്‍ തീര്‍ച്ചയായും അതിക്രമം ചെയ്തവനാണെന്നും(2.229) ലോകനാഥന്‍ വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യരെ ഉത്‌ബോധിപ്പിക്കുന്നുണ്ട്  . ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് അവന്റെ മതംതന്നെയാണ്. അതില്‍ കൈകടത്താനുള്ള ശ്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ അവനൊരിക്കലും സാധിക്കില്ല.
     എന്തൊക്കെയോ വാരിവലിച്ചെഴുതിയ ചേന്ദമംഗലൂരിന്റെ ലേഖനത്തില്‍ ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന മുസ്‌ലിംകളോട് അദ്ദേഹം ചോദിക്കുന്ന ഒരിശുരന്‍ ചോദ്യമുണ്ട്. എത്രയോ വര്‍ഷമായി ഇസ്‌ലാമിന്റെ ശത്രുക്കള്‍ ചോദിച്ച് വലിച്ചെറിഞ്ഞ അറുവശളന്‍ ചോദ്യം!     കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ ഇവിടെ 1860 ല്‍ ഇന്ത്യന്‍ ശിക്ഷാനിയമവും 1861 ല്‍ ക്രിമിനല്‍ നടപടിക്രമവും നടപ്പില്‍ വരുത്തിയപ്പോള്‍  ആ മേഖലയില്‍ അതുവരെ നിലനില നിന്ന ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ റദ്ദുചെയ്യപ്പെട്ടു. തത്ഫലമായി മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന് കോട്ടം തട്ടിയില്ലെങ്കില്‍ ഇപ്പോള്‍ വിവാഹം, അനന്തര സ്വത്തവകാശം, തുടങ്ങിയ വിഷയങ്ങളില്‍ ശരീഅത്തിനെതിരെ നിയമങ്ങള്‍ നടപ്പിലാവുമ്പോള്‍ അവരുടെ സാംസ്‌കാരികത്തനിമക്ക് കോട്ടം തട്ടുന്നതങ്ങെനെ ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.  എന്നാല്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് എട്ടുപൊട്ടും തിരിയാത്തത് കൊണ്ടാണ് ഇയാള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന് നമുക്ക് തീര്‍ത്ത് പറയാനാകും. ഇസ്‌ലാമിക നിയമപ്രകാരമുള്ള വിധിവിലക്കുകള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ആ നാട്ടിലെ ഇമാമിനാണ്. ഒരു നാടിന് ഇമാമുണ്ടാകുന്നതാകട്ടെ ഇസ്‌ലാമിക രാജ്യങ്ങളിലുമാണ്. മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇമാം ഇല്ലാതിരിക്കെ അടിയന്തര സാഹചര്യമനുസരിച്ച് ഇസ്‌ലാമിക ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാങ്കേതികവും പ്രായോഗികവുമായ ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ വിവാഹം, അനന്തരം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തികേന്ദ്രീകൃതമാണ്. ഓരോ വ്യക്തിക്കും അവന്റെ മതമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ണസ്വാതന്ത്ര്യം നല്‍കുമ്പോള്‍ അത് എടുത്തുകളഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതില്‍ ചില അര്‍ഥമില്ലായ്മയില്ലേ.. അല്ലെങ്കിലും മുസ്‌ലിംകളുടെ വ്യക്തിപരമായ കാര്യങ്ങളിലെന്തിനാണ് ഇമ്മാതിരി യുക്തിവാദികള്‍ ഇടങ്കോലിടാന്‍ വരുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇസ്‌ലാമിനെ അംഗീകരിച്ചാല്‍ പോരേ അല്ലാതെ അല്ലാഹുവിന്റെ മതത്തെ തങ്ങളുടെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനും പുനര്‍നിര്‍മിക്കാനും തയ്യാറാകുന്നവര്‍ക്ക് ഇസ്‌ലാമിലെന്താണ് കാര്യം.

      പിന്നെ എന്നത്തേയും പോലെ മുസ്‌ലിം സ്ത്രീതന്നെയാണ് ഇയാളുടെ മറ്റൊരു ആയുധം. മറ്റു സമുദായങ്ങലെന്ന പോലെ മുസ്‌ലിം സമൂഹത്തിന്റെയും പാതി സ്ത്രീകളാണ്. അവരുടെ അവകാശങ്ങള്‍ പുരുഷാധിപത്യ മൂല്യങ്ങളാല്‍ ചവിട്ടിയരക്കപ്പെടാമോ...എന്നാണ് ഇയാള്‍ പരാതിപ്പെടുന്നത്. കേരളക്കരയില്‍ എന്നല്ല ലോകത്തെവിടെയും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന യഥാര്‍ഥ വിശ്വാസികളായ മുസ്‌ലിം സ്ത്രീകളിലാരും ഇങ്ങനെ പരാതിപ്പെട്ടതായി ഈ വിനീതന് കേട്ടറിവില്ല. ഇസ്‌ലാം പുരുഷാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും അതില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ അവരെല്ലേ അത് ലോകത്തോട് വിളിച്ച് പറയേണ്ടത്( പേരില്‍ മാത്രം മുസ്‌ലിമായി, മഹാളാ അസോസിയേഷനുകള്‍ക്ക് രൂപം കൊടുത്ത് നാടുനീളെ ഇസ്‌ലാമിനെതിരെ മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം വിശ്വാസാചരങ്ങളോട് തീര്‍ത്തും അകലംപാലിക്കുന്ന ഫെമിനസ്റ്റുകളെക്കുറിച്ചല്ല പറയുന്നത്)്. അല്ലാതെ യുക്തിവാദം തലയില്‍ കയറിയ ഏതെങ്കിലും ബുദ്ധിജീവികളാണോ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ അല്ലാഹുവിന്റെ നിയമങ്ങളെയും വിശുദ്ധ ഖുര്‍ആന്റെ ആജ്ഞകളെയും അനുസരിക്കാന്‍ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്.
          ഭരണഘടനയുടെ 44-ാം
വകുപ്പില്‍ പറയുന്ന ഏകീകൃത സിവില്‍കോഡ് എന്ന നിര്‍ദേശക പൊതു തത്വം ആര്‍ട്ടിക്കിള്‍25 ല്‍ പറയുന്ന ഓരോ വ്യക്തിക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആരാധനകളര്‍പ്പിക്കാനും പ്രബോധനം ചെയ്യാനും അവകാശമുണ്ടെന്ന മൗലികാവകാശത്തെ തന്നെ ഹനിക്കുന്നതയാത് കൊണ്ട്തന്നെ ആ നിര്‍ദേശക പൊതുതത്വത്തിന് മതേതര ഇന്ത്യയില്‍ അധികം പ്രസക്തിയില്ല. മാത്രമല്ല രാജീവ് ഗാന്ധിയടക്കമുള്ളവരുടെ കാലത്ത് അത്തരം ഒരു നീക്കം കടന്നു വന്നപ്പോഴേക്ക് ബി. പോക്കര്‍ സാഹിബിനെയും ഖാഇദെ മില്ലത്ത് മുഹമമദ് ഇസ്മാഈല്‍ സാഹിബിനെയും പോലുള്ള സമുദായത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹത്തുക്കളായ നേതാക്കള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കുകയും ചെയ്തു. അന്ന് രാജ്യത്തെ ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന നിയമനിര്‍മാണത്തിന് രാഷ്ട്രം മുതിരില്ലെന്ന് പാക്ഷഭേദമന്യേ നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ നീതിനിര്‍വഹണത്തിനും അനീതിക്കുമെതിരെ പോരാട്ടം നയിക്കാന്‍ പലവേദികളിലും മുന്നിട്ട് നിന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ മാര്‍കണ്‌ഠേയ കട്ജു വരെ ഏകസിവി്ല്‍ കോഡിന് വേണ്ടി ശബ്ദിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. ഇവരുടെയൊക്കെ സംസാരങ്ങളില്‍ നിന്ന് പ്രചേദിതരായി തങ്ങള്‍ വലിയ മതേതര വാദികളാണെന്ന് സ്ഥാപിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ആധുനിക മുസ്‌ലിം യുവസമൂഹമാകട്ടെ എല്ലാവര്‍ക്കും ഒരേ നിയമമായാല്‍ അതിലെന്താണിത്ര വലിയ തെറ്റെന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു.
   ചുരുക്കത്തില്‍ മതേതരത്വത്തിനും സാമുദായിക മൈത്രിക്കും അതീവപ്രാധാന്യം നല്‍കുന്ന ഭാരതാംബയുടെ മടിത്തട്ടില്‍ വീണ്ടും ഒരു വര്‍ഗീയ കലാപത്തിന് വിത്ത് പാകി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനേ ഏകസിവല്‍ കോഡ് ഉപകരിക്കൂ.. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വ്യത്യാസമില്ലാത്ത എല്ലാവരുടെ മതങ്ങള്‍ക്കും കോട്ടം വരുത്തുന്നതായിരിക്കും അതെന്നതില്‍ സംശയിക്കേണ്
തില്ല. സുശക്തമായ നമ്മുടെ രണഘടനയിലെ മൗലികവകാശങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഈ നിയമം പാസാക്കുനുള്ള ഏത് നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത് തോല്‍പിക്കേണ്ടത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും ബാധ്യതയാണ്.


0 comments:

ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി





 ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.
 കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ ഉദിച്ചുയര്‍ന്ന ബാപ്പുട്ടിഹാജിയെന്ന പൊന്‍താരകത്തിന്റെ ജീവിതം ഹൃസ്വ വിശകലനത്തിന് വിധേയമാക്കിയാല്‍ തന്നെ മുസ്‌ലിം ജീവിതത്തിന്റെ ശോഭന ഭാവിയിലേക്കുള്ള മാര്‍ഗരേഖകള്‍ ആ ജീവിതത്തിലെ ഓരോ നാഴികകല്ലുകളിലും കൊത്തിവെച്ചത് നമുക്ക് കാണാനാകും.
 പാരമ്പര്യവിശ്വാദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്നതോടൊപ്പം തന്നെ പാരമ്പര്യ സാമൂഹിക രീതികളില്‍ നിന്ന് തെന്നിമാറി അതുല്യമായ ദീര്‍ഘദൃഷ്ടിയോടെയായിരുന്നു ഹാജിയാര്‍ ഓരോ കരുക്കളും നീക്കിയിരുന്നത്. വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശം കെട്ടണഞ്ഞ് അധാര്‍മികതകളില്‍ ഉറങ്ങിക്കിടന്നിരുന്ന തൃക്കുളമെന്ന പഴയകാല ചെമ്മാടിന്റെ ദയനീയ മുഖം കണ്ട് വേദനിച്ചാണ് ബാപ്പുട്ടി ഹാജിയിലെ ദീനീപ്രവര്‍ത്തകന്‍ കര്‍മമണ്ഡലത്തിലിറങ്ങുന്നത്. 
 ഉണങ്ങിമരവിച്ച ചെമ്മാട്ടെ വരണ്ട ഭൂമികയില്‍ മതബോധത്തിന്റെയും ആത്മീയതയുടെയും വിത്തിറക്കി ബാപ്പുട്ടി ഹാജിയെന്ന കര്‍മയോഗി അതിന് കാവലിരുന്നപ്പോള്‍ വിശുദ്ധ ദീനിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചക്കാണ് ചെമ്മാട് നഗരി സാക്ഷ്യം വഹിച്ചത്.
 വ്യക്തിശുദ്ധിക്കും സ്വഭാവമഹിമക്കും പ്രാധാന്യം കൊടുത്ത ആ ജീവിതം കൂരിയാട് തേനു മുസ്‌ലിയാര്‍, ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരോടും സൂഫീവര്യരോടുമുള്ള സഹവാസത്തിലൂടെ ഊതിക്കാച്ചിയ ആത്മീയ വിശുദ്ധി സദാ ജീവിതത്തില്‍ നിലനിര്‍ത്തി. സ്വയം നന്നാവുക, മറ്റുള്ളവരെ നന്നാക്കുക എന്ന തിയറി മുറുകെപ്പിടിച്ച ഹാജിയാര്‍ ഒരിക്കലും ചെയ്യാത്തകാര്യങ്ങളെന്തെങ്കിലും പറയുകയോ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ചെയ്തിരുന്നില്ല.
 ആയുര്‍വേദ ഡോക്ടറായി ജീവിതം ആരംഭിച്ച ബാപ്പുട്ടി ഹാജിക്ക് പിന്നീട് തിരക്കൊഴിഞ്ഞ നേരമില്ലാതെയായി. രാവിലെ മുതല്‍ രാത്രി വരെ രോഗികളെ പരിശോധിക്കാന്‍ ജീവിതം ഉഴുഞ്ഞ് വെച്ച ഹാജിയാര്‍ പലപ്പോഴും അര്‍ധരാത്രികളില്‍ വരെ തന്നെ കാത്തിരിക്കുന്ന രോഗികളെ ഉറക്കൊഴിച്ച് ചികിത്സിച്ചു. ഒരു രൂപപോലും ഹാജിയാര്‍ അവരില്‍ നിന്ന് വാങ്ങിയിരുന്നില്ല എന്ന് കേള്‍ക്കുമ്പോഴാണ് ഹാജിയാരുടെ അര്‍പ്പണമനോഭാവം നമ്മള്‍ കൂടുതലറിയുന്നത്. സ്വസ്ഥമായി ഒരു പോള കണ്ണടക്കാന്‍ പോലും സമയം ലഭിക്കാത്ത ഈ സാഹചര്യത്തിലും മതപ്രവര്‍ത്തന രംഗത്ത് കര്‍മനൈരന്തര്യത്തിന്റെ അപൂര്‍വ മാതൃക തുന്നിച്ചേര്‍ക്കുകയായിരുന്നു ബാപ്പുട്ടി ഹാജി.
 സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയ വിഭാഗീയ ചിന്തകള്‍ ഹാജിയാരെ കൂടുതല്‍ വേദനിപ്പിച്ചു. 1989 ല്‍ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് മുസ്‌ലിം കൈരളിയുടെ ആത്മാവിലേല്‍പിക്കുന്ന ആഘാതം ഏറെ ഭയാനകരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ബാപ്പുട്ടി ഹാജി മസ്‌ലഹത്ത് ശ്രമങ്ങള്‍ക്കായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നു. സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് പലരോടും കാലുപിടിച്ചുകേണു. ഒന്നുമില്ലായ്മയില്‍ നിന്ന് താന്‍ വളര്‍ത്തിവലുതാക്കിയ ചെമ്മാടെന്ന മഹല്ലില്‍ അടിയന്തര സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തി ഹാജിയാരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വന്‍ വിജയം ലഭിച്ചപ്പോഴും തന്റെ സമൂഹത്തിന്റെ ദുരവസ്ഥയോര്‍ത്ത് ഹാജിയാര്‍ ആ ദിവസം മുഴുവന്‍ പൊട്ടിക്കരഞ്ഞു..
 കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളും കൃത്യമായ പ്രവര്‍ത്തന ചിട്ടകളില്ലാതെ നിര്‍ജീവമായി നിന്നപ്പോള്‍ സുന്നീ മഹല്ല് ഫെഡറേഷന് രൂപം നല്‍കി മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണ സ്വഭാവം നല്‍കാന്‍ ബാപ്പുട്ടി ഹാജി മുന്നോട്ടു വന്നു. 
 വിദ്യാഭ്യാസ മേഖലയില്‍ ബാപ്പുട്ടി ഹാജി ചെയ്തുവെച്ച സേവനങ്ങളാണ് വരണ്ടുണങ്ങിയ മതപാഠശാലകളെ ജീവസുറ്റതാക്കിയതെന്ന് നമുക്ക് തീര്‍ത്തുപറയാനാകും. പള്ളിദര്‍സുകളില്‍ പാരമ്പര്യമായി ഓതിപ്പോരുന്ന കിതാബുകള്‍ കൊണ്ട് മാത്രം സാങ്കേതിക വിദ്യ വളര്‍ന്നുപന്തലിച്ച ആധുനിക സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുന്‍കുട്ടി കണ്ട ബാപ്പുട്ടി ഹാജി കേവലം മതവിദ്യാഭ്യാസമെന്നതിനപ്പുറം ലോകബോധമുള്ള മതപണ്ഡിതരെ വാര്‍ത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വിവിധ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്ക് മഹാനവര്‍കള്‍ നേതൃത്വം നല്‍കുകയുണ്ടായി.
  ദാറുല്‍ഹുദയാണ് ബാപ്പുട്ടി ഹാജിയുടെ ജീവിതത്തിലെ ഏറെ വഴിത്തിരിവായ സംഭവം. ജീവിതത്തിലെ ഓരോഘട്ടങ്ങളിലും ഉപേദശ നിര്‍ദേശങ്ങള്‍ തേടാറുള്ള ആത്മീയ സുഹൃത്തുക്കളായ എം.എം ബശീര്‍ മുസ്‌ലിയാരുടെയും സി. എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും കൂടെയുള്ള ചര്‍ച്ചകളില്‍ നിന്നാണ് മത- ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ഹാജിയാരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. അതിനു ശേഷം മുസ്‌ലിം ലോകത്തിന് തന്നെ വലിയ മുതല്‍ കൂട്ടാക്കുന്ന ആ ആശയത്തിന് ജീവന്‍ പകരാനുള്ള ശ്രമത്തിലായിരുന്നു ഹാജിയാര്‍. പുതിയ വിദ്യാഭ്യാസ രീതിയുടെ പരീക്ഷണ ഘട്ടമായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ മാതൃകാദര്‍സുകള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. എന്നാല്‍ മത-ഭൗതിക സമന്വയത്തെ ഉള്‍കൊള്ളാന്‍ മാത്രം പാകപ്പെടാത്ത ചിലര്‍ക്ക് പുതിയ സംവിധാനത്തില്‍ തോന്നിയ അരോചകത്വം മാതൃകാദര്‍സുകളുടെ തകര്‍ച്ചയിലാണ് പര്യവസാനിച്ചത്. പരാജയങ്ങളെയും എതിര്‍പ്പുകളെയും പേടിച്ച് തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ ബാപ്പുട്ടി ഹാജിയും സി.എച്ച്  ഐദറൂസ് മുസ്‌ലിയാരും എം.എം ബശീര്‍ മുസ്‌ലിയാരും ഒരിക്കലും തയ്യാറായില്ല. മത സമന്വയ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ചെമ്മാട് മഹല്ലിന്റെ വടക്കുഭാഗത്ത് ഒഴിഞ്ഞുകിടന്നിരുന്ന ആറാള്‍ താഴ്ചയുള്ള മാനീപാടത്ത് 1983 ഡിസംബര്‍ 25 ന് ദാറുല്‍ ഹുദാക്ക് ശിലപാകി.  ഊണും ഉറക്കവുമൊഴിച്ച് ഹാജിയാര്‍ തന്റെ ജീവിതം തന്നെ ദാറുല്‍ഹുദാക്ക് സമര്‍പ്പിച്ചു. വെളുത്ത് സുന്ദരമായിരുന്ന ആ മുഖം മാനീപാടത്തെ വെയിലുകൊണ്ട് കറുത്ത് കരുവാളിച്ചു. അപ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ശോഭ ആ മുഖത്ത് വെട്ടിത്തിളങ്ങി.
1986 ജൂണ്‍ 25. അന്നായിരുന്നു മുസ്‌ലിം കൈരളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശോഭനമായ അധ്യായം രചിക്കപ്പെട്ടത്. മൂന്നുവര്‍ഷം നീണ്ട നിരന്തര പരിശ്രമത്തിനു ശേഷം അന്ന് ദാറുല്‍ ഹുദായില്‍ ക്ലാസ് ആരംഭിച്ചപ്പോള്‍ ആ മഹാമനീഷി ചെറുതായൊന്ന് പുഞ്ചിരിച്ചു. മാനീപാടത്തിന്റെ ആറാള്‍ താഴ്ചയുള്ള ചെളിക്കുണ്ടില്‍ മണ്ണ്‌നിറച്ചുകൊണ്ടിരുന്നപ്പോള്‍ ഹാജിയാര്‍ക്ക് വട്ടാണെന്നും ഭ്രാന്താണെന്നുമൊക്കെ പറഞ്ഞിരുന്നവര്‍  അറിയാതെ ആ മഹാനുഭാവന്റെ മുമ്പില്‍  മാപ്പിരന്നു...
 ദാറുല്‍ഹുദായുടെ ഓരോ ചലനങ്ങളിലും ഹാജിയാരുടെ കണ്ണുണ്ടായിരുന്നു. കുട്ടികളുടെ പഠനകാര്യങ്ങള്‍, സുഖവിവരങ്ങള്‍ എല്ലാം അന്വേഷിച്ച് ബാപ്പുട്ടി ഹാജി എപ്പോഴും ദാറുല്‍ ഹുദയിലെത്തും. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഒരു വേള സ്വന്തം മക്കളെക്കാള്‍ ഹാജിയാര്‍ ദാറുല്‍ ഹുദായിലെ മക്കളെ സ്‌നേഹിച്ചു. 
 കര്‍മനിരതമായിരുന്ന ആ ജീവിതത്തിന്റെ അവസാനത്തില്‍ രോഗങ്ങള്‍ നിരന്തരം വേട്ടയാടിയപ്പോഴും ഹാജിയാര്‍ക്ക് തളരാനുള്ള മനസ്സുണ്ടായിരുന്നില്ല. തന്റെ 74-ാമത്തെ വയസ്സില്‍ കര്‍മനൈരന്തര്യത്തിന് താല്‍കാലിക വിരാമമിട്ട് മഹാനവര്‍കള്‍ ഈ ലോകത്ത് നിന്ന് നടന്നകന്നെങ്കിലും  മുസ്‌ലിം സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കി ബാപ്പുട്ടി ഹാജിയുടെ ചിന്തകളും സ്വപ്നങ്ങളും ഇന്നും വെളിച്ചം വീശുക്കൊണ്ടിരിക്കുകയാണ്. ആ കര്‍മധീരത മുറുകപ്പിടിച്ചാല്‍ പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് വിശുദ്ധ ഇസ്‌ലാമിക  പ്രബോധന രംഗത്ത് നമുക്കിനിയും അല്‍ഭുതങ്ങള്‍ തീര്‍ക്കാം...
                                            


0 comments:

തിരിച്ചു പിടിക്കേണ്ടതുണ്ട് നമ്മുടെ സര്‍ഗ പാരമ്പര്യം










സാഹിത്യ ലോകത്ത് മാപ്പിളമാര്‍ നിര്‍മിച്ചെടുത്ത മഹിത പാരമ്പര്യത്തെക്കുറിച്ചായിരുന്നു നമ്മള്‍ ഇത്രകാലം ചര്‍ച്ച ചെയ്തത്. മതപരമായ മേഖലകളിലും ബൗദ്ധിക മേഖലകളിലുമെല്ലാം അസംഖ്യം ഗ്രന്ഥങ്ങളെഴുതി കേരളത്തിലെ മറ്റേത് സമുദായത്തേക്കാളുമേറെ സാഹിത്യ ലോകത്ത് അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ഇവിടുത്തെ മാപ്പിളമാര്‍ക്ക്  സാധിച്ചു. കാരണം സാഹിത്യത്തിന്റെ ഏത് ഓണം കേറാ മൂലയിലേക്കും സധൈര്യം കടുന്നു ചെന്ന് അവിടങ്ങളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ പഠിച്ചവരായിരുന്നു അവര്‍. അതിന്ന് വേണ്ടി അവര്‍ കണ്ടെത്തിയ മാധ്യമമാകട്ടെ ഒരു സംസ്‌കാരം മുഴുവന്‍ പ്രതിഫലിപ്പിച്ച് കാണിക്കാന്‍ പര്യാപ്തമായ അറബി മലയാളം എന്ന സുന്ദര ഭാഷയും.
മതപരമായ ഗ്രന്ഥങ്ങളായും സാഹിത്യപരമായ കൃതികളായും അറബി മലയാളത്തില്‍ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയ മേഖലയാണ് വൈദ്യശാസ്ത്രം. പാരമ്പര്യമായി വൈദ്യ ശാസ്ത്ര മേഖലയില്‍  കിടയറ്റ പണ്ഡിതന്മാര്‍ക്ക് ജന്മം കൊടുത്ത മതമാണല്ലോ ഇസ്‌ലാം. പുണ്യപ്രവാചകന്റെ കാലം മുതല്‍ക്ക് തുടങ്ങിയ ആ നൈപുണ്യം മൂസ ബിന്‍ നുസൈറിന്റെ സൈന്യാധിപന്‍ താരിഖ് ബിന്‍ സിയാദ് സ്‌പെയിന്‍ കീഴടക്കി അറിവിന്റെ പുതിയ ഭൂമികക്ക് സംസ്ഥാപനം നടത്തിയതോടെ  വളര്‍ന്ന് പന്തലിച്ചു. ഗോള ശാസ്ത്രവും, ജ്യോതി ശാസ്ത്രവും, ഗണിത ശാസ്ത്രവുമെല്ലാം തഴച്ച് വളര്‍ന്ന ആ ഭൂമിയില്‍ വൈദ്യശാസ്തത്തിനും അതിന്റേതായ സ്ഥാനം ലഭിച്ചു. ഇബ്‌നു സീനയും ഇമാം റാസിയും സഹ്‌റാവിയുമടക്കം ലോകത്തെ എക്കാലത്തേയും പ്രഗത്ഭരായ പണ്ഡിതര്‍ക്ക് ഇസ്‌ലാമിക സ്‌പെയിന്‍ ജന്മം കൊടുത്തു. ചികിത്സാ രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളാണ് ഓപ്പറേഷനടക്കമുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ പലപ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയത്. ലോകത്തെ ഏത് രോഗത്തിനുമുള്ള മരുന്നുകള്‍ അവര്‍ അക്കാലത്ത് തന്നെ കുറിച്ചുവെച്ചു. ഇബ്‌നു സീനയുടെ ഖാനൂന്‍ ഫിത്വബ്ബ് ഇന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന റഫറന്‍സ് ഗ്രന്ഥമായി നില നില്‍ക്കുന്നു. അങ്ങനെ മുസ്‌ലിം സ്‌പെയിന്‍ വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കി. മഹിതമായ ആ പാരമ്പര്യത്തെ നെഞ്ചോട് ചേര്‍ത്ത് വെച്ച മാപ്പിളമാരും  വൈദ്യ ശാസ്ത്ര മേഖലയില്‍ ഒട്ടും പിറകിലായിരുന്നില്ല എന്നതാണ് വാസ്തവം. വൈദ്യശാസ്ത്ര രംഗത്ത് തുല്യതയില്ലാത്ത നിരവധി ഗ്രന്ഥങ്ങള്‍ തന്നെ അവര്‍ രചിച്ച് കൂട്ടുകയുണ്ടായി.
 കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാരാണ് അറബി-മലയാളത്തിലെ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ആചാര്യനായി നമുക്ക് കാണാനാവുന്ന പണ്ഡിത പ്രതിഭ. വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച് മാപ്പിള പാരമ്പര്യത്തിന് കരുത്തു പകരാന്‍ അദ്ദേഹത്തിന് സാധിച്ചു. തികഞ്ഞ ഒരു സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം 'അഷ്ടാംഗ ഹൃദയ' വും'വൈദ്യസാര'വും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പുതിയൊരു വിപ്ലവത്തിന് വിത്ത് പാകി. അത്ര കാലം ഓരോ വൈദ്യ കുടുംബവും തലമുറകളായി കൈമാറിപ്പോന്നിരുന്ന, സംസ്‌കൃതമറിയാത്ത ഭൂരിപക്ഷത്തിനും അജ്ഞാതമായ, ഹൈന്ദവ മതത്തിലെ ഉന്നതര്‍ക്ക് മാത്രം വായിക്കാന്‍ പാടുണ്ടായിരുന്ന ഒരു ഗ്രന്ഥത്തെ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിച്ച ആ ധൈര്യശാലിയായ പണ്ഡിതന്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് കരുത്തും ഊര്‍ജ്ജവും പകര്‍ന്നു.
 മആനിമുല്‍ ഇഖ്‌വാന്‍ ഫീ തര്‍ജുമതില്‍ അദ്‌വിയതി വല്‍ ഹയവാന്‍ എന്ന പേരില്‍ അദ്ദേഹം രചിച്ച ഗ്രന്ഥം വൈദ്യശാസ്ത്രത്തിലെ മറ്റൊരു സുവര്‍ണ ഏടാണ്. അഞ്ച് ഭാഗങ്ങളിലായി തിരിച്ച ഈ പുസ്തകം മരുന്നുകള്‍, മൃഗങ്ങള്‍, രാശികള്‍, അക്കങ്ങള്‍, ദിവ്യചികിത്സ  തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വിഷയങ്ങളെയും പരസ്പര ബന്ധിതമായും കൃത്യതയോടെയും അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ പാടവമാണ് ഈ കൃതിയില്‍ തെളിഞ്ഞ് വരുന്നത്. ശഫ ശിഫ എന്ന വിഷ ചികിത്സാ ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇലാജുല്‍ അഥ്ഫാല്‍, ത്വിബ്ബുല്‍ അംറാള്, പാട്ടാലത്തില്‍ കുഞ്ഞി രായിന്‍ രചിച്ച വൈദ്യസാരം തര്‍ജമ തുടങ്ങിയ ഗ്രന്ഥങ്ങളും ഇതില്‍ മികച്ചുനില്‍ക്കുന്നു.
വൈദ്യശാസ്ത്രത്തിനു പുറമെ ഭാഷാ ശാസ്ത്രത്തിലും അവര്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയതായി നമുക്ക് കാണാനാകും. മലയാള ഭാഷയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന പുതിയ സാഹിത്യ രീതികളോട് മാപ്പിളമാരെ അടുപ്പിക്കാന്‍ അന്നത്തെ പണ്ഡിതര്‍ തയ്യാറാക്കിയ ഭാഷാപഠന ഗ്രന്ഥങ്ങള്‍ സമൂഹത്തില്‍ പറയത്തക്ക് മാറ്റങ്ങള്‍ക്ക് തന്നെ തിരികൊളുത്തി. മലയാളത്തിലെ ആദ്യകാല ലിപി രൂപങ്ങളായിരുന്ന വട്ടെഴുത്തും കോലെഴുത്തും അറബി മലയാളത്തിലൂടെ പണ്ഡതര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. മാപ്പിളമാര്‍ക്ക് തീര്‍ത്തും അന്യമായിരുന്ന എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ഹീബ്രുവും സുരിയാനിയും പഠിപ്പിക്കാന്‍ തിരുവല്ലായിലെ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ഗ്രന്ഥം മാപ്പിളമാരുടെ ഭാഷാശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്.
 നിരവധി ഡിക്ഷണറികളും പര്യായ ഗ്രന്ഥങ്ങളും അറബി-മലയാളത്തില്‍ അന്ന് രചിക്കപ്പെട്ടിരുന്നു. അറബി മലയാളത്തിലെ പദങ്ങളുടെ പര്യായങ്ങള്‍ ചേര്‍ത്തിണക്കി ചാക്കീരി രചിച്ച പര്യായ നിഘണ്ടു, വെസ്റ്റ് പാടൂരിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ രചിച്ച ഖവസ്സുല്‍ മുസ്‌ലിമീന്‍ എന്ന തമിഴ#് ഡിക്ഷണറി, ഖവാസ്സുല്‍ മുസ്‌ലിമീന്റെ അറബി-മലയാള വിവര്‍ത്തനം, കോഴിക്കോട്ടെ പി.വി മുഹമ്മദ് തയ്യാറാക്കിയ നിഘണ്ടു തുടങ്ങിയവ മാപ്പിള പ്രതാപത്തിന്റെ എക്കാലത്തേയും മികച്ച പ്രതീകങ്ങളായി പ്രോജ്ജ്വലിച്ച് നില്‍ക്കുന്നു.
  ഭാഷാര്‍ഥങ്ങളുടെ ഇട്ടാവട്ടങ്ങളിലോ പര്യയാങ്ങളുടെ ചുരുങ്ങിയ ലോകത്തോ  ഒതുങ്ങിക്കൂടുന്നതിന്ന് പകരം മരുന്നുകളുടെയും ജന്തുമൃഗാദികളുടെയും ഒറ്റമൂലികളുടെയുമെല്ലാം വിവിധ ഭാഷകളിലെ പേരുകള്‍ വരെ കൂട്ടിച്ചേര്‍ത്ത് ഗ്രന്ഥങ്ങള്‍ രചിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് തീര്‍ത്തും അഭിമാനകരമാണ്. കെ.ടി ഇബ്‌റാഹീം മുസ്‌ലിയാര്‍ രചിച്ച മഹാസിനുല്‍ മുഫ്‌റദാത്ത് ഒറ്റമൂലികളുടെ വിവിധ ഭാഷകളിലെ പേരുകള്‍ വിവരിക്കുന്ന പ്രൗഢ ഗ്രന്ഥമാണ്. മലബാറിലെ പ്രഗ്ത്ഭ പണ്ഡിതനായിരുന്ന ഹമദാനി തങ്ങളുടെ ശിഷ്യനായിരുന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തയ്യാറാക്കിയ അറബി-മലയാള- സംസ്‌കൃത ത്രിഭാഷാ നിഘണ്ടുവും ഭാഷാപഠനത്തിലെ മാപ്പിള ലോകത്തെ വരച്ച് കാട്ടുന്നുണ്ട്. ഇത്തരത്തില്‍ സാഹത്യത്തിന്റെ വിവിധ മേഖലകളിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്താന്‍ മാപ്പിളമാര്‍ക്ക് സാധിച്ചിരുന്നു.
വായിച്ചും കേട്ടും പഠിച്ചുമെല്ലാം നമുക്ക് സുപരിചിതമായ ഈ ഗ്രന്ഥങ്ങളൊക്കെ ഒരാവര്‍ത്തി കൂടി എന്തിനാണ് ഇവിടെ വിവരിച്ചത് എന്ന് ചോദിച്ചാല്‍ വര്‍ത്തമാന കാല മാപ്പിളക്ക് മുന്നില്‍ മഹിതമായ നമ്മുട പാരമ്പര്യം തീക്ഷണമായ കണ്ണുകള്‍ വിടര്‍ത്തി തുറിച്ച് നോക്കുന്നത് നമുക്ക് കാണാനാകും. വിദ്യാഭ്യാസത്തിന് ബഹുമുഖമായ അര്‍ത്ഥ തലങ്ങള്‍ പകര്‍ന്നു നല്‍കി, ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ മക്കളെ തളച്ചിട്ട് പുരോഗതിയുടെ പുതിയ വാതായനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയോടെ പുതിയ സ്വപ്ന കൊട്ടാരങ്ങള്‍ പണിതയുര്‍ത്തുന്ന  നമ്മുടെ തലമുറ പഴയ കാല പ്രതാപത്തിലേക്ക് ഒന്ന് കണ്ണയച്ച് നോക്കാന്‍ പോലും തയ്യാറാകാതെ തങ്ങളെന്തെക്കെയോ ആണെന്ന് വീമ്പ് നടിക്കുമ്പോള്‍ ഇത്രത്തോളം അക്ഷരാഭ്യാസമുണ്ടായിട്ടും നമുക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന കയ്‌പേറിയ നഗ്ന സത്യം വിനീതമായി ഒന്നോര്‍മപ്പെടുത്താന്‍  മാത്രമാണ് ഈ കുറിപ്പെഴുതിയത്.
എന്നാലും നമ്മുടെ അഹങ്കാരത്തിനും അഹന്തക്കും ഒട്ടും കുറവില്ല എന്നതാണ് ഏറെ വേദനാ ജനകം. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം ബുദ്ധി ജീവിയുടെ ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് വര്‍ത്തമാന കാല മാപ്പിളക്ക് പാരമ്പര്യത്തോടുള്ള പ്രതിപത്തി കൂടുതല്‍ തെളിഞ്ഞു കണ്ടത്. ജനിച്ച നാടും വീടും കച്ചവടച്ചരക്കാന്‍ കടന്നു വന്ന ബ്രിട്ടീഷുകാരന്റെ  തീ തുപ്പുന്ന തുപ്പാക്കികള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് ധീരവീരം പോരാടിയ മാപ്പിളമാര്‍ക്ക് ഒരു അടിയന്തരഘട്ടത്തില്‍ ബ്രിട്ടീഷുകാരന്റെ ഭാഷയോടു പോലും ഉപരോധം പ്രഖ്യാപിക്കേണ്ടി വന്നു. പേരാട്ടവീര്യത്തില്‍ എണ്ണയൊഴിച്ച് മാപ്പിളമാരെ യുദ്ധ ഭൂമിയില്‍ അണിനിരത്തിയ ഇത്തരം പ്രഖ്യാപനങ്ങളെ മഞ്ഞക്കണ്ണട മാത്രം ധരിച്ച് വായിക്കുന്ന ചരിത്രബോധമില്ലാത്ത വിഢികളെ പോലെ നിഞ്ഞു കവിഞ്ഞ സദസ്സിന്ന് മുന്നില്‍ അയാള്‍ പുലമ്പുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ഓക്കാനിക്കാന്‍ വന്നു. പോരാട്ട വീര്യത്തിന്റെ എക്കാലത്തേയും പ്രതീകങ്ങളായ അവരെ അയാള്‍ വിവരിച്ചത് ഇങ്ങനെയായിരുന്നു '' വിദ്യാഭ്യാസപരമായി മുസ്‌ലിം സമൂഹം പിന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നമ്മുടെ പ്രിപിതാക്കള്‍ക്കാണ്. തലയില്‍ കളിമണ്ണ് മാത്രമുണ്ടായിരുന്ന അവര്‍ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്ന് ഇംഗ്ലീഷുകാരനും അവരുടെ വിദ്യാഭ്യസാത്തിനും  ഭ്രഷ്ട് കല്‍പിച്ചപ്പോള്‍ മുസ്‌ലിം സമൂഹം ആയിരമാണ്ട് പുറകോട്ട് പോയി. അവരുടെ ഇത്തരം വഴിപിഴച്ച സമരമാര്‍ഗങ്ങളില്ലായിരുന്നെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ നമുക്കും തല ഉയര്‍ത്തിപ്പിടിച്ച് നടക്കാമായിരുന്നു''. എന്നായിരുന്നു അയാള്‍ വിളിച്ചു പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ക്കൊപ്പം നല്ല മലയാളം സംസാരിക്കുന്നവരില്‍ നിന്ന് ഞങ്ങളെ കാക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ കൂടിയായിരുന്നു മാപ്പിളമാര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം അമ്പരന്ന് പോയിരുന്നു. ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിച്ച നമ്മുടെ പ്രപിതാക്കള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് വിസ്മയിച്ചിരുന്നു. സാഹിത്യത്തോടും എഴുത്തുകുത്തുകളോടും എന്തിനാണ് അവര്‍ പുറം തിരിഞ്ഞു നിന്നത് എന്ന് സ്വയം ചോദിച്ചുപോയിരുന്നു. എന്നാല്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ക്ക് സ്വന്തമായി ഒരു ഭാഷ തന്നെ രൂപപ്പെടുത്തിയ മാപ്പിളമാര്‍ക്ക് ശുദ്ധ മലയാളത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും അത് സംസാരിച്ചിരുന്നത് ഹൈന്ദവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഹിന്ദു വിശ്വാസാചാരങ്ങളില്‍ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേയെന്നായിരുന്നു അവരുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്നും പിന്നീട് അസീസ് തരുവണ സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മനസ്സിലാക്കാനായത്. സത്യത്തില്‍ മാപ്പിളമാരുടെ പൂര്‍വകാല ചരിത്രമറിയാതെ അവരുടെ വാക്കുകളില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില വാചകങ്ങളുപയോഗിച്ച്  അവരെ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരായി ചിത്രീകരിച്ച് തങ്ങള്‍ക്ക് ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും ഡോക്ടറേറ്റുകളുടെയുമെല്ലാം പേരില്‍ ഞെളിഞ്ഞിരുന്ന് അഹങ്കരിക്കുന്ന വര്‍ത്തമാന മാപ്പിള, 'മാപ്പിള' എന്ന പദം അര്‍ത്ഥവത്താക്കി മഹാപിള്ളമാരായി ജീവിതം ചിലവഴിച്ച തങ്ങളുടെ പ്രപിതാക്കളെ ബോധപൂര്‍വം വിസ്മരിക്കാന്‍  ശ്രമിക്കുന്നത് എന്തിനാണെന്നാണ് ഈ വിനീതന് മനസ്സിലാകാത്തത്.
  ഇത്രനേരം അറബി-മലയാളത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് കൊണ്ട് അതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ എന്ന് തെറ്റിദ്ധരിക്കരുത്. അറബി-മലയാളത്തിലേത് പോലെ അറബി ഭാഷയിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുകൂട്ടിയവരായിരുന്നു കേരളത്തിലെ പണ്ഡിതര്‍. കിതാബിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് മേല്‍ അടയിരുന്നു കാലം കഴിച്ച് കൂട്ടിയവരെന്ന് മുദ്രകുത്തി മോല്യക്കാന്മാരെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ ആധികാരിക ചരിത്രമെഴുതിയ പൊന്നാനിയിലെ സൈനുദ്ധീന്‍ മഖ്ദൂമും ഇത്തരത്തിലുള്ള ഒരു മുസ്‌ലിയാരായിരുന്നു എന്ന യാഥാര്‍ഥ്യം മറന്നുകളയരുത്. കേരളത്തില്‍ തന്നെ പുതിയൊരു സാഹിത്യ ശാഖക്ക് തുടക്കം കുറിച്ച ഈ ഗ്രന്ഥം മദ്രാസ് സെന്റ ജോര്‍ജ് കോട്ടയിലെ പേര്‍ഷ്യന്‍ വിവര്‍ത്തകനായിരുന്ന മേജര്‍ റൗലണ്ട് സെന്‍, അമേര്‍ സെന്‍, റോക്‌സ്, മുഹമ്മദ് ഹുസൈന്‍ തുടങ്ങിയ നിരവധി ചരിത്ര പണ്ഡിതര്‍ ഇംഗ്ലീഷിലേക്കും  അതിനുപുറമെ ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്, മലയാളം, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 സൈനുദ്ദീന്‍ മഖ്ദൂമിന് പുറമെ അബ്ദുല്‍ അസീസ് മഖ്ദൂം,കോഴിക്കോട് ഖാസി ആയിരുന്ന സൈനുദ്ധീന്‍ റമദാന്‍, ഖൈദുല്‍ ജാമിഇന്റെ കര്‍ത്താവ് ഫഖീഹ് ഹുസൈന്‍,അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, ഖാദി മുഹമ്മദ്, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, അഹ്മദ് കോയ ശാലിയാത്തി,ഇസ്മാഈല്‍ മുസ്‌ലിയാര്‍, കന്‍സുല്‍ ബറാഹീന്‍ എന്ന ഗ്രന്ഥം രചിച്ച ശൈഖ് ജിഫ്രി, പാനൂര്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയ അസംഖ്യം പണ്ഡിതന്മാര്‍ അറബി സാഹിത്യത്തിലൂടെ ആഗോള ശ്രദ്ധ നേടിയെടുത്ത മാപ്പിളമാരാണ്. മുഹ്‌യുദ്ധീന്‍ ആലുവായിയും അസ്ഹരി തങ്ങളെയും പോലെ ആധുനിക കാലത്തും അറബി രചനയില്‍ മുഴുകിയ പണ്ഡിതരുണ്ടെങ്കിലും പഴയകാല പ്രതാപത്തിന്റെ ഏഴകലത്ത് പോലും നാം എത്തിയിട്ടില്ല.
വായിക്കുക എന്ന അമര സന്ദേശം മുഴക്കി കടന്നു വന്ന വിശുദ്ധ ഖുര്‍ആന്റെ ആശയാദര്‍ശങ്ങള്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് അര്‍ത്ഥം പകര്‍ന്ന പഴയ തലമുറ ഗ്രന്ഥരചനയുടെ ലോകത്തിലൂടെ പുതിയൊരു ചരിത്രത്തിന് അടിത്തറ നിര്‍മിച്ചെടുത്തു. സാഹത്യത്തിന്റെ വിവിധ കൈവഴികള്‍ അവരിലൂലടെ ഒലിച്ചിറങ്ങി. സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിക്ക് ഹേതുവായ് വര്‍ത്തിച്ച ആ ഗ്രന്ഥങ്ങള്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്ക് പ്രതാപവും അന്തസ്സും സമ്മാനിച്ചു. അറിവിന്റെ അക്ഷയ ഖനികള്‍  തുറന്നിട്ട് ലോകത്തിന് മുന്നില്‍ പുതിയൊരു പാത അവ പരിചയപ്പെടുത്തി.
മുസ്‌ലിം കേരളത്തിന്റെ ആര്‍ജ്ജവും ഊര്‍ജ്ജവുമായിരുന്ന സാഹിത്യകൃതികള്‍ ഇന്ന് മറ്റു സമുദായങ്ങളുടെ മൊത്തകുത്തകയായി മാറുമ്പോള്‍ സര്‍ഗസാഹിത്യത്തിന്റെ ആ സുവര്‍ണ കാലഘട്ടത്തിലേക്ക് നാം തിരിഞ്ഞ് നടക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു എന്നാണ് കൊഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും നമ്മോടു വിളിച്ചോതുന്നത്. സാഹിത്യത്തിന്റെ സര്‍വ മണ്ഡലങ്ങളിലും നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ച് പ്രൗഢമായ ഒരു പാരമ്പര്യം പേറുന്ന മുസ്‌ലിം സമുദായത്തിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും നമ്മുടെ സാംസ്‌കാരിക നായകര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവയെ പൂര്‍ണാര്‍ത്ഥത്തില്‍ മലയാളക്കരക്ക് പരിചയപ്പെടുത്തി നമ്മുട അസ്ഥിത്വം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദത്വം നമുക്ക് തന്നെയാണ്. ന്റുപ്പാപ്പാക്കരൊനാണ്ടേര്‍ന്ന് എന്ന് പറഞ്ഞു നടക്കുന്നതിന് പകരം പുതിയ ഗ്രന്ഥങ്ങള്‍ രചിക്കാനും അതിലൂടെ നഷ്ട പൈതൃകത്തിലേക്ക് തിരിച്ച് നടക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

0 comments: