മുത്വലാഖ് നിരോധനം: സമുദായം പേടിക്കുന്നതെന്ത്?



മുത്വലാഖിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകളാല്‍ സമ്പന്നമാണ് നമ്മുടെ ദൃശ്യ-ശ്രാവ്യ സാമൂഹ്യ മാധ്യമങ്ങളെല്ലാം. മുത്വലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാറും നിരോധനത്തെ എതിര്‍ത്ത് മുസ്്‌ലിം പേര്‍സനല്‍ ലോബോര്‍ഡും  സുപ്രീംകോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാരത്തോണ്‍ വാദപ്രതിവാദങ്ങള്‍ മുസ്്‌ലിം സമൂഹത്തിനിടയില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത ഒരു നിര്‍ബന്ധിത ആരാധനയാണ് ഈ മുത്വലാഖ് എന്ന പ്രതീതിയാണുണ്ടാക്കിവെച്ചിരിക്കുന്നത്. സത്യത്തില്‍ എന്താണ് മുത്വലാഖ് എന്നും എന്തുകൊണ്ടാണ് അതിന്റെ നിരോധനത്തെ എതിര്‍ക്കുന്നത് എന്നുമുള്ള കേന്ദ്രപ്രമേയം ചര്‍ച്ചകളുടെ ഭാഗമേ ആകുന്നില്ല എന്നതാണ് ഏറെ ഖേദകരം.

മുത്വലാഖിനെ വേലികെട്ടി സംരക്ഷിച്ച് നിര്‍ത്തി ആയിരക്കണക്കിന് മുസ്്‌ലിം സ്ത്രീകളെ കണ്ണീര് കുടിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുയാണ് മുസ്്‌ലിം സമൂഹം എന്ന ഏറെ പ്രശ്‌ന ബദ്ധമായ രീതിയിലാണ് വായനകളൊക്കെയും നടക്കുന്നത്. സത്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ക്ഷമ, ഉപദേശം, സഹശയനം വെടിയല്‍, ഇരുവിഭാഗത്തില്‍ നിന്നുമുള്ള മധ്യസ്ഥശ്രമം തുടങ്ങിയ രീതികളെല്ലാം സ്വീകരിച്ചിട്ടും ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാതെ വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മോചനം അനിവാര്യമാണ് എന്നത് കൊണ്ട് മാത്രമാണ് ഇസ്്‌ലാം വിവാഹ മോചനത്തെ അനുവദിക്കുന്നത്. അതും തിരിച്ചെടുക്കാന്‍ സാധ്യമായ ഇടവേളകള്‍ക്കിടയില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളിലായി മാത്രം. എന്നാല്‍ അതിസൂക്ഷമതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ത്വലാഖ് എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്ത ചിലര്‍ സ്ത്രീകളെ മൂന്ന് ത്വലാഖും ചൊല്ലുന്ന രീതിയിലേക്ക് ചില വിവരദോഷികളുടെ പ്രവര്‍ത്തനം മാറിയപ്പോള്‍ സ്ത്രീസമൂഹത്തിന് യാതൊരു വിലയും നല്‍കാതെ അവളെ പുഛിച്ചു തള്ളുന്ന കാടന്‍ സ്വഭാവക്കാരുടെ കൈകളില്‍ തന്നെ അശേഷം ലജ്ജയില്ലാതെ അവരെ തിരിച്ചേല്‍പിക്കാന്‍  തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇസ്്‌ലാം ചെയ്തത്.

 മൂന്നും ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധം മുറിയുമെന്നും അതിനു ശേഷം അവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ഇസ്്‌ലാമിക ദൃഷ്ട്യാ വന്‍പാപമായ വ്യഭിചാരത്തിന്റെ ഇനത്തില്‍ ഉള്‍പെടും എന്നുമാണ് മുത്വലാഖ് നിരോധനത്തെ എതിര്‍ക്കാനുള്ള ഏക കാരണം. അല്ലാതെ മുത്വലാഖ് മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ അനിയന്ത്രിതമായി തുടരണമെന്ന് ആര്‍ക്കും ആഗ്രഹമില്ല. ഏറെ നികൃഷ്ടമായ മുത്വലാഖ് രീതികള്‍ പിന്തുടരുന്നവര്‍ക്ക് അതി കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിച്ച് അതീവ ലളിതമായി സര്‍ക്കാറിന് തന്നെ തടയാവുന്നതേയുള്ളൂ ഈ സംവിധാനം. ഉമര്‍(റ)അടക്കമുള്ള മുസ്്‌ലിം ഭരണാധികാരികള്‍ തന്നെ ഇത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്നു എന്നതാണ് ചരിത്രം. മുത്വലാഖ് ഇസ്്‌ലാമിക ശരീഅത്തില്‍ നിയമ സാധുതയുള്ള ഒരു സംവിധാനമായി തന്നെ നിലനില്‍ക്കട്ടെ, എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന യഥാര്‍ഥ രീതിയില്‍ നിന്ന് മാറി വിവാഹ ബന്ധങ്ങളുടെ പരിശുദ്ധിയെ കളഞ്ഞുകുളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി രാജ്യത്ത് തുല്യനീതി സ്ഥാപിക്കാന്‍ ഗവര്‍മെന്റിന് ശ്രമിക്കുകയും ആവാമല്ലോ. മുസ്്‌ലിം സമൂഹത്തിന് അതില്‍ യാതൊരു വിധ ആശങ്കളുമില്ല എന്ന് മാത്രമല്ല അത് പൂര്‍ണാര്‍ഥത്തില്‍ സ്വാഗതാര്‍ഹമാണ് താനും.

0 comments:

കേള്‍വിപ്പുറത്തുണ്ട് എന്റെ തിരുനബിയുടെ വാക്കുകള്‍



ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണപുടങ്ങളില്‍ അലയടിക്കുന്ന  നൂറ് മൂഹമ്മദ് സ്വലല്ലയെ കാണാന്‍ തൊട്ടിലില്‍ കിടന്ന് കൈകൈലിട്ടടിക്കുന്ന കുഞ്ഞുജീവിതം തിരുനബിയുടെ വര്‍ണവിശേഷങ്ങള്‍ കേട്ടാണ് വളര്‍ന്നുതുടങ്ങുന്നത്. ഇളം ചുണ്ടുകളില്‍ അക്ഷരപ്പെയ്ത്ത് തുടങ്ങുമ്പോഴേ ഓരോ കുഞ്ഞും മൂളിപ്പാട്ടുകള്‍ പാടി നബിയെ ഉള്ളിലാവാഹിക്കുന്നുണ്ട്. ' നമ്മുടെ നബിയുടെ പേരെന്ത്? മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ'് എന്ന് ആവേശത്തോടെ പാടുമ്പോഴും നബിയുടെ ജനനം മക്കത്ത്, മരണപ്പെട്ടു മദീനത്ത്' എന്ന് ഈണത്തില്‍ ചൊല്ലുമ്പോഴും തിരുമേനിയെ കാണാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ഓരോ പിഞ്ചിളം ബാല്യങ്ങളും.
കാടിനോടും മരങ്ങളോടും പൂതുമ്പികളോടും ഇളം തന്നലുകളോടും കിന്നാരം പറയുന്ന പ്രായത്തില്‍ കുഞ്ഞുകുട്ടികള്‍ അവയോട് ചോദിക്കാറുണ്ട് മദീനായിലെ മുത്ത് നബിയെക്കുറിച്ച്. മുത്ത് നബിയുടെ വിശേഷങ്ങളെക്കുറിച്ച്. ഹൃദയത്തിന്റെ ഉള്ളറകളില്‍ കിടന്ന് നബിയോടുള്ള പ്രണയം അതിതീവ്രമായി രൂപപ്പെടുന്ന കാലത്താണ് തിരുനബി കാലങ്ങള്‍ക്കു മുമ്പേ കടന്ന് പോയതിനെക്കുറിച്ച് അവര്‍ ബോധവാന്മാരാകുന്നത്.
അബൂബക്കറിനോടും ഉമറിനോടുമൊക്കെ വല്ലാത്ത അസൂയ തോന്നുന്നുണ്ട്. മുത്ത് റസൂലിന്റെ വാക്കുകള്‍ അവരോളം കേട്ട, ആ തേന്‍ചുണ്ടില്‍ നിന്ന് ഉറ്റിവീഴുന്ന മധുകണങ്ങള്‍ അവരോളം നുകര്‍ന്ന മറ്റാരാണ് ലോകത്തുള്ളത്, ആ വിജ്ഞാന സാഗരത്തില്‍ മതിവരുവോളം നീരാടാന്‍ മറ്റാര്‍ക്കാണ് സാധിച്ചത്. തിരുജീവിതം അനുഭവിക്കാനാവാതെ പോയതിന്റെ, ആ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ കഴിയാത്തതിന്റെ നീറുന്ന മുറിവുകള്‍ക്കിടയില്‍ തീരാത്ത വേദനയുടെ മുളക് പുരട്ടുന്നുണ്ട് കവി കാനേഷ് പൂനൂരിന്റെ വാക്കുകള്‍:
 പതിനാല് നൂറ്റാണ്ട് പിമ്പെന്തിനീ/പാരില്‍ ഞാന്‍ പാപി പിറന്നു വീണു...
പുണ്യ റസൂലിന്റെ പദ പങ്കജം/പതിയാത്ത മണ്ണില്‍ പിറന്നു വീണു...
ഒരു മണല്‍ തരിയായി മക്കാ തന്നില്‍/അന്ന് കഴിഞ്ഞെങ്കിലെത്ര ഭേദം
ആ കര സ്പര്‍ശത്തിന്‍ ജന്മങ്ങള്‍ തന്‍/സായൂജ്യം നൊട്ടി നുണഞ്ഞേനേ ഞാന്‍...
മുത്ത് നബി വീട്ട് മുറ്റത്തൊരു/മുന്തിരി വള്ളി പടര്‍പ്പായെങ്കില്‍
നിത്യവും ആ ദേഹം മുത്തും തെന്നല്‍/എന്നെയും തഴുകി തണുപ്പിച്ചേനേ...
ഒട്ടേറെ ദൂരം നടക്കാനൊക്കും/ഒട്ടകമായി പിറന്നുവെങ്കില്‍താമര തോല്‍ക്കുന്ന ത്വാഹാ തന്റെ/ തളിര്‍മേനി തോളില്‍ വഹിച്ചേനെ ഞാന്‍...
ഭാരം ചുമന്ന് തളര്‍ന്നേനെ ഞാന്‍/ബദറില്‍ ശരങ്ങള്‍ തടുത്തേനെ ഞാന്‍
 
എന്നാലും തിരുനബി നമ്മെ നിരാശരാക്കിയിട്ടില്ല. റഫീഖുല്‍ അഅ്‌ലായിലേക്ക് യാത്ര തിരിക്കുമ്പോള്‍ തിരുനബി മറന്നിരുന്നില്ല തന്റെ ജീവിതാടയാളങ്ങള്‍ തേടി ഉരുകിയൊലിക്കുന്നവര്‍ക്ക് ചില അടയാളങ്ങള്‍ ബാക്കിവെക്കാന്‍. 'വിശുദ്ധ ഖുര്‍ആനും എന്റെ ജീവിതവുമിതാ ഒരു വിളക്കുമാടം പോലെ നിങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഞാന്‍ ബാക്കിവെക്കുന്നു' എന്ന് തിരുവചനം(ഹാകിം, മുസ്തദ്‌റക്).
 തിരുനബി ബാക്കിവെച്ച ആ മൊഴിമുത്തുകള്‍ തേടി എത്ര കാതങ്ങളാണ് പണ്ഡിതര്‍ നടന്നുതീര്‍ത്തത്. എത്ര കറുത്തിരുണ്ട രാത്രികള്‍ക്കാണ് അവര്‍ മെഴുകിതിരിവെട്ടത്തില്‍ ജീവന്‍ പകര്‍ന്നത്. തിരുനബിയെ പോലെ തന്നെ ആ വാക്കുകള്‍ക്കും അവര്‍ പവിത്രത നല്‍കി. അതിന് വേണ്ടി അവര്‍ ജീവിതം തന്നെ ഉരുകിത്തീര്‍ത്തു. എണ്ണിയാലൊടുങ്ങാത്ത ആ പണ്ഡിത നിര വിവിധ കാലഘട്ടങ്ങളില്‍ ഹദീസ് വിജ്ഞാനത്തിന്റെ മാസ്മരിക പ്രഭ ചക്രവാള സീമകളില്‍ വിതറി
ഇബ്‌നു ശിഹാബ് സുഹ്്‌രി, സഈദ് ബിന്‍ മുസയ്യിബ്(വഫ. ഹി 91) അയ്യൂബുസ്സഖ്തിയാനി(വഫ. ഹി 131) ഇമാം അബൂഹനീഫ(വഫ. ഹി150) മഅ്മര്‍ ബിന്‍ ്‌റാഷിദ് അല്‍ അസ്ദി(വഫ. ഹി 154), ശുഅ്ബത്ത് ബിന്‍ ഹജ്ജാജ്(വഫ. ഹി160), സുഫ്യാനുസ്സൗരി(വഫ. ഹി 161), ഹമ്മാദ് ബിന്‍ സലമ(വഫ. ഹി,167),മാലിക് ബിന്‍ അനസ്(വഫാത്ത്, ഹി.179), ഹമ്മാദ് ബിന്‍ സൈദ്(വഫാത്ത്, ഹി.197) അബ്ദുല്ലാഹ് ബിന്‍ മുബാറക്(വഫാത്ത്, ഹി.181) വഖീഅ് ബിന്‍ അല്‍ ജറാഹ്(വഫാത്ത്, ഹി.197), അബ്ദുറഹ്മാന്‍ അല്‍ മഹ്ദി(വഫാത്ത്, ഹി.198), സുഫ്യാന്‍ ബിന്‍ ഉയയ്‌ന(വഫാത്ത്, ഹി.198) യഹ്യ ബിന്‍ ഖത്താന്‍(വഫാത്ത്, ഹി.198) ഇമാം ശാഫിഈ(വഫാത്ത്, ഹി.204), അബൂദാവൂദുഥയാലിസി(വഫാത്ത്, ഹി.204) യസീദ് ബിന്‍ ഹാറൂന്‍(വഫാത്ത്, ഹി.206), മുഹമ്മദ് ബിന്‍ അംറ് ബിന്‍ അല്‍ വാഖിദി(വഫാത്ത്, ഹി.207), അബ്ദുറസാഖ് ബിന്‍ ഹുമാം ബിന്‍ നാഫിഅ്(വഫാത്ത്, ഹി.211) സുലൈമാന്‍ ബിന്‍ ഹര്‍ബ്(വഫാത്ത്, ഹി.224) അബൂബക്കര്‍ ബിന്‍ അബീശൈബ(വഫാത്ത്, ഹി.235) ഇസ്ഹാഖ് ബിന്‍ റാഹവൈഹി(വഫാത്ത്, ഹി.238) ഖുതൈബത്ത് ബിന്‍ സഈദ്(വഫാത്ത്, ഹി.240) ഇമാം അഹ്മദ്(വഫാത്ത്, ഹി.241) അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫള്ല്‍(ദാരിമി,വഫാത്ത്, ഹി.255) ഇമാം ബുഖാരി(വഫാത്ത്, ഹി.256) ഇമാം മുസ്ലിം(വഫാത്ത്, ഹി.261) ഇബ്‌നു മാജഹ്(വഫാത്ത്, ഹി.273) അബൂദാവൂദ്(വഫാത്ത്, ഹി.275), ഇബ്‌നു ഖുതൈബ(വഫാത്ത്, ഹി.276), ഇമാം തുര്‍മിദി(വഫാത്ത്, ഹി.279) ഇമാം നസാഇ(വഫാത്ത്, ഹി.303) ഹാകിം(വഫാത്ത്, ഹി.405) ഇമാം നവവി(വഫാത്ത്, ഹി.676) അബൂല്‍ ഹസന്‍ ദാറഖുത്‌നി(വഫാത്ത്, ഹി.385) ഇബ്‌നു ദഖീഖ് അല്‍ ഈദ്(വഫാത്ത്, ഹി.702)മുഹമ്മദ് സര്‍കശി(വഫ. ഹി.772) അനന്തമായ ഒരു നേര്‍രേഖ പോലെ നീണ്ടുകിടക്കുന്ന ആ പണ്ഡിത നിരയിലെ പ്രമുഖരെ പോലും വരഞ്ഞുതീര്‍ക്കാനാവാതെ തളര്‍ന്നുപോകുന്നു കൈവിരലുകള്‍.

തിരുനബിയെ അനുഭവിക്കാനാവത്തതിന്റെ, ഒരിക്കല്‍ പോലും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയാത്തതിന്റെ വേദനകള്‍ തീര്‍ക്കുകയാണ് ഓരോ വിശ്വാസിയും ഹദീസുകളിലൂടെ. എന്നാലും അതൊരാശ്വാസമാണ്. അനുഭവിക്കാനാവത്ത ജീവിതത്തിന്റെ സര്‍വ വര്‍ണങ്ങളും രേഖപ്പെടുത്തപ്പെട്ട ലോകത്തെ ഒരേയൊരാള്‍. കണ്ടിട്ടില്ലെങ്കിലും എനിക്കന്റെ റസൂലിന്റെ മുഖം സ്വപ്നം കാണാനാവുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നു മഹാന്മാരായ പണ്ഡിത വര്യര്‍. ശമാഇലുകളുടെ ലോകം സമ്മാനിക്കുന്ന തിരുദൂതരുടെ ശാരീരികസ്വഭാവ വര്‍ണനകള്‍, വിശാലമായി പരന്നുകിടക്കുന്ന ഹദീസ് കിതാബുകളുടെ പേജുകളില്‍ നിന്ന് ആവേശത്തോടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നബി തങ്ങളുടെ പ്രചോദനകളും ആശ്വാസങ്ങളും ശാസനകളും സ്‌നേഹപ്രകടനങ്ങളും, ആറാം നൂറ്റാണ്ടിലെ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ തേന്‍കണങ്ങള്‍ ചൊരിഞ്ഞ് പുഞ്ചിരി തൂകി നില്‍ക്കുന്ന തിരുദൂതരുടെ സമക്ഷത്തിലിരിക്കുന്ന അതേ ഭാവനയാണ് ഓരോ ഹദീസുകളും വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. ആശ്വാസം തോന്നുന്നു, ഇപ്പോഴും എന്റെ തിരുനബി എന്നോട് സംസാരിക്കുന്നുണ്ടല്ലോ...പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ജീവിച്ച ദൗര്‍ഭാഗ്യവാനായിട്ടും ഒരു പിടി വാക്കുകള്‍ എനിക്കായി എന്റെ തിരുനബി ബാക്കിവെച്ചല്ലോ...





0 comments:

സി.എം വധക്കേസ്, ഉത്തരം തേടുന്ന പത്ത് ചോദ്യങ്ങള്‍




കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക -വിദ്യാഭ്യാസ നവോഥാന രംഗത്ത് നിറഞ്ഞുനിന്നിരുന്ന ചെമ്പരിക്ക ഖാദി സി.എം അബ്്ദുല്ല മുസ്്‌ലിയാര്‍ ദുരൂഹ സാഹചര്യത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്ക് നടന്നടുന്നിട്ടിപ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞു. ഒരു നേതാവ് എന്നതിലപ്പുറം ഒരു മനുഷ്യ ജീവന് പോലും ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിക്കാതെ രാഷ്ട്രീയ നാടകള്‍ക്കിടയില്‍ ഉസ്്താദിന്റെ വധക്കേസിന് തുമ്പില്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉത്തരം തേടുന്നുണ്ട്...
1. ഉസ്്താദിന്റെ മയ്യിത്ത് കടലില്‍ കണ്ടു എന്നറിഞ്ഞ നിമിഷം മുതല്‍ തന്നെ പേലീസ് നടത്തിയ ഒളിച്ചു കളി എന്തിനായിരുന്നു. സുപ്രധാന തെളിവുകളായ വടി, ടോര്‍ച്ച്, ഉസ്്താദിന്റെ ചെരിപ്പുകള്‍ തുടങ്ങിയവയുടെ ഫിംഗര്‍ പ്രിന്റു എടുക്കാന്‍ എന്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല?
2. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് 82 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസ് എന്തുകൊണ്ട് ഒരു നായയെ പോലും ഈ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഉപയോഗപ്പെടുത്തിയില്ല?
3. മൊഴികളെല്ലാം തന്നെ ഉസ്്താദിന്റെ റൂമിന്റെ പൂട്ടിനെക്കുറിച്ചുള്ള നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ എന്തുകൊണ്ട് അത് വെച്ച് ഒരു ഊര്‍ജ്ജിത അന്വേഷണം പോലും നടന്നില്ല?
4. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പുറത്തുവരുന്നതിന് മുമ്പ് തന്നെ ഖസീദത്തുല്‍ ബുര്‍ദയുടെ പരിഭാഷ കാണിച്ച്് ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്ന് ഡി.വൈ.എസ്.പി കൊട്ടിഘോഷിച്ചത് എന്തിനായിരുന്നു?



5. ഉസ്താദ് മരിച്ച രാത്രി കടപ്പുറത്ത് ഒരു വെള്ള കാര്‍ വന്ന് നിര്‍ത്തുന്നതും അര്‍ധ രാത്രി പ്രാണരക്ഷാര്‍ഥമുള്ള നിലവിളി കേട്ടെന്നുമുള്ള സാക്ഷി മൊഴികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു?
6. അര്‍ധ രാത്രി പോലും പൂഴി വാരിയിരുന്ന ചെമ്പരിക്ക കടപ്പുറത്ത് നിന്ന് പോലീസ് ചെക്കിംഗ് ഉണ്ടെന്ന കിംവദന്തി പരത്തി അന്ന് രാത്രി ആളുകളെ അകറ്റി നിര്‍ത്തിയത് ആരായിരുന്നു?
7. പ്രതികള്‍ ഏകദേശം പിടിയിലായെന്നുറപ്പായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആരുടെ താല്‍പര്യപ്രകാരമായിരുന്നു?
8. സി.എം ഉസ്താദ്് വധക്കേസിന്റെ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എസ്.പി ഹബീബ് റഹ്്മാന് ഉദ്യോഗകയറ്റം നല്‍കി ആദരിക്കാനും രാഷ്ട്രീയ സംഘടനയില്‍ അംഗത്വം നല്‍കാനും(ശക്തമായ പൊതുജന പ്രതിഷേധങ്ങള്‍ക്കിടയിലും)ശ്രമിച്ചത് എന്തിന് വേണ്ടിയായിരുന്നു?
9. സി.എം വധക്കേസില്‍ കുറ്റകരമായ അനനാസ്ഥ തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സംഘടനക്ക് വോട്ട് ചെയ്യരുതെന്ന ത്വാഖാ ഉസ്്താദിന്റെ പ്രഖ്യാപനത്തിന് ശേഷം അന്വേഷണത്തില്‍ കക്ഷിചേരാമെന്ന് പറഞ്ഞ് മയക്കിയ മുന്‍ മുഖ്യന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്നീട് എ്ന്തു സംഭവിച്ചു?
10. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും കലക്ട്രേറ്റ് മുതല്‍ സെക്രട്ടറിയേറ്റ് വരെ സ്തംഭിക്കുന്ന കേരത്തിലെ മുഖ്യധാരാ മത-രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ പ്രമുഖ നേതാവിന്റെ വിയോഗാനന്തരം ഏഴു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന വ്യാപകമായി ഒരു പ്രതിഷേധ സംഗമത്തിന് പോലും നേതൃത്വം നല്‍കാത്തത് ആരെ ഭയന്നാണ്?
 ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി സ്വയം ഉരുകിയൊലിച്ച ഒരു പണ്ഡിതന്‍ ക്രൂരമായി വധിക്കപ്പെട്ട് ഏഴാണ്ട് കഴിഞ്ഞിട്ടും സത്യസന്ധമായ ഒരന്വേഷണം പോലും കേസില്‍ നടക്കാനാനുവദിക്കാതെ രാഷ്ട്രീയം കളിക്കുന്നവരുടെ ഗൂഢശ്രമങ്ങള്‍ പകല്‍വെളിച്ചം പോലും പുറത്ത് വരുന്ന കാലത്തിന് വേണ്ടി കാത്തിരിക്കുക, അല്ലാഹുവിന്റെ ദീനിന് വേണ്ടിയായിരുന്നു ആ പച്ചമനുഷ്യന്‍ തന്റെ ശ്വാസനിശ്വാസങ്ങള്‍ ചിലവഴിച്ചത് എങ്കില്‍ അദ്ദേഹത്തിന്റെ ഘാതകര്‍ അഴിയെണ്ണാന്‍ ഇനി കൂടുതല്‍ കാലമെടുക്കില്ല..തീര്‍ച്ച...

0 comments: